കോഴിക്കോട്: മിഠായിത്തെരുവിന്റെ ഭാവി മുന്നില്‍ കണ്ട് നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കെതിരെ ഉണ്ടാവുന്ന എതിര്‍പ്പുകളില്‍ ഉറച്ച നിലപാടുമായി മുന്നോട്ടു പോകുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. നവീകരണ പ്രവൃത്തികള്‍ അവലോകനം ചെയ്തശേഷം മിഠായിത്തെരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവീകരണ പ്രവൃത്തിക്കള്‍ക്കായി മുന്നോട്ടു വന്നത്.
അടിക്കടി തീപ്പിടിത്തങ്ങള്‍ ഉണ്ടായത് ജനങ്ങളെയും കച്ചവടക്കാരേയും ഒരുപോലെ വിഷമിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നവീകരണ പ്രവൃത്തിക്കായുളള ശ്രമങ്ങള്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ടത്. കച്ചവടക്കാരുടെയും പൊതുജനങ്ങളുടേയും ഗുണം മുന്നില്‍ കണ്ടുളള നവീകരണമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് മിഠായിത്തെരുവിലേക്ക് വാഹനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും. പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന നിരോധനം വ്യാപാരസ്ഥാപനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണെങ്കില്‍ ഒഴിവാക്കുന്നതിനും തടസ്സമില്ല. നവീകരച്ച മിഠായിത്തെരുവ് നവംബറില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, തഹസില്‍ദാര്‍ ഇ. അനിതകുമാരി എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
















