ഗുരുവായൂര്‍: ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നതിന് സൗകര്യം ചെയ്തു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശുപാര്‍ശ കത്തുകള്‍ കൊടുത്തു വിടുന്ന നടപടി വിവാദമാവുന്നു.
ദിവസം തോറും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ വരി നിന്ന് ദര്‍ശനം നടത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രയാസമില്ലാതെ തൊഴുന്നതിനും താമസ സൗകര്യം തയ്യാറാക്കി കൊടുക്കാനും ആവശ്യപ്പെട്ട് ദിവസേന നൂറോളം കത്തുകളാണ് അഡ്മിനിസ്ട്രേറ്റര്‍ക്ക് ലഭിക്കുന്നത്.
ഇതിനു വേണ്ടി മാത്രം പ്രിന്റ് ചെയ്ത ക്ഷേത്ര ദര്‍ശനം എന്ന ശീര്‍ഷകമുള്ള പ്രത്യേകം തയ്യാറാക്കിയ കത്താണ് കൊടുത്തു വിടുന്നത്. അഡ്മിനിസ്ട്രേറ്ററുടെ മുന്നില്‍ ഇത്തരം കത്തുകളുമായെത്തുന്ന കാര്യങ്ങള്‍ നോക്കാന്‍ വേണ്ടി മാത്രം ഒരു സ്റ്റാഫിന്റെ ജോലി സമയം മാറ്റിവെക്കേണ്ടി വരുന്നു എന്ന് ദേവസ്വം ജീവനക്കാര്‍ പറയുന്നു.
പാര്‍ട്ടി നേതാക്കള്‍, അവരുടെ ബന്ധുക്കള്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍ എന്നു തുടങ്ങി ദേവസ്വം മന്ത്രാലയ ജീവനക്കാരുടെ അകന്ന പരിചയക്കാര് വരെ ഇത്തരം കത്തുകളുമായി എത്താറുണ്ട്.
ഇവരില്‍ നിന്നെല്ലാം വന്‍തുക ഈടാക്കിയാണ് ഇത്തരം സഹായം ചെയ്തു കൊടുക്കുന്നത്.
ദര്‍ശനത്തിനു വരുന്ന ആളുടെ പേര്, വിലാസം, സംഘത്തിലെ അംഗങ്ങളുടെ എണ്ണം, സൗകര്യമൊരുക്കി കൊടുക്കേണ്ട തിയ്യതി, സമയം, താമസത്തിനുള്ള ഗസ്റ്റ് ഹൗസിന്റെ പേര് എന്നിവ രേഖപ്പെടുത്തി ദേവസ്വം മന്ത്രി കാര്യാലയത്തിന്റെ ഔദ്യോഗിക സീലും വെച്ച് വരുന്ന കത്തില്‍ ഒപ്പുവെക്കൂന്നത് മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയാണ്.
വളരെയേറെ സുരക്ഷാ ബുദ്ധിമുട്ടുകളും ശരിയായ രീതിയില്‍ ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് അസൗകര്യങ്ങളും സൃഷ്ടിക്കുന്ന ഈ നടപടി ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: