ഒല്ലൂര്‍: സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് പനംകുറ്റിച്ചിറ മേഖലയുടെ വളയെഴുന്നള്ളിപ്പ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഒമ്പതുപേര്‍ക്കെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് ഏവുപ്രാസ്യമ്മയുടെ തീര്‍ത്ഥകേന്ദ്രത്തിന് സമീപം സംഘര്‍ഷമുണ്ടായത്.
52 വര്‍ഷമായി പനംകുറ്റിച്ചിറ മേഖലയില്‍ നിന്നും വളയെഴുന്നള്ളിക്കാറുണ്ട്. ഇത്തവണ പനംകുറ്റിച്ചിറയില്‍ പുതിയ ഇടവക രൂപപ്പെട്ടതിനാല്‍ വളയെഴുന്നള്ളിപ്പ് അനുവദിക്കില്ലെന്ന സംശയത്തില്‍ കമ്മിറ്റിക്കാര് കോടതിയെ സമീപിച്ചു. തിങ്കളാഴ്ച വൈകിട്ട് അനുമതി നിഷേധിച്ച് കോടതി ഉത്തരവിട്ടു. അതേ സമയം വളയെഴുന്നള്ളിപ്പിന്റെ ഒരുക്കങ്ങളെല്ലാം കമ്മിറ്റിക്കാര് ചെയ്തിനാല് പനംകുറ്റിച്ചിറ ഇടവകാതിര്ത്തിവരെ നടത്താനുള്ള പൊലീസിന്റെ വാക്കാലുള്ള അനുമതി കമ്മിറ്റിക്കാര് ലംഘിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
പൊലീസ് വളയെഴുന്നള്ളിപ്പ് തടഞ്ഞപ്പോള്‍ തേരും മറ്റും വഴിയില്‍ നിറുത്തി തിരുസ്വരൂപവും വളയും കാല്‍നടയായി കൊണ്ടുപോകാന്‍ കമ്മിറ്റിക്കാര് ശ്രമിച്ചു. ഇതും പൊലീസ് തടഞ്ഞു.
അര്‍ദ്ധരാത്രിയായിട്ടും വളകമ്മിറ്റിക്കാര് പിന്തിരിയാതെ മുന്നോട്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് ലാത്തി വീശിയത്. അതോടെ വളയാഘോഷത്തില് പങ്കെടുത്തിരുന്നവര്‍ പൊലീസിന് നേരെ തിരിഞ്ഞു. പോലീസിന്റെ ലാത്തിചാര്‍ജ്ജില്‍ പലര്‍ക്കും അടിയേറ്റു. 50 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വളയാഘോഷങ്ങള്ക്കും ഒല്ലൂര്‍ പള്ളി പ്രതിനിധിയോഗം അനുവാദം നല്‍കിയിരുന്നു.
പനംകുറ്റിച്ചിറക്കാരെ അനുവദിച്ചാല്‍ അഞ്ചേരി പ്രദേശത്തുകാരും വളയുമായി വരുമെന്നാണ് ഇടവക അധികാരികളുടെ നിലപാട്. പുതുതായി രൂപംകൊണ്ട പനംകുറ്റിച്ചിറ ഇടവക പ്രതിനിധിയോഗം ഒല്ലൂര്‍ പള്ളി പെരുന്നാളിന് വളയെഴുന്നള്ളിപ്പ് വേണ്ടെന്ന് തീരുമാനിക്കുകയും അക്കാര്യം രേഖാമൂലം ഒല്ലൂര്‍ പള്ളി വികാരിയെ അറിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: