വിളപ്പില്‍: നാടിന് അറിവിന്റെ വെട്ടം പകരുന്ന വിളക്കുമാടങ്ങളാണ് ഗ്രന്ഥശാലകള്‍. അക്ഷരവെളിച്ചം തേടി ഇവിടേക്കെത്തുന്നവരില്‍ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങള്‍ കുത്തിനിറയ്‌ക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി ആക്ഷേപം. നാട്ടിന്‍പുറങ്ങളിലെ ഗ്രന്ഥപ്പുരകള്‍ കേന്ദ്രീകരിച്ച് സിപിഎം ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ഇത്തരം പാര്‍ട്ടി വളര്‍ത്തല്‍ ശ്രമങ്ങള്‍ നടക്കുന്നത്.
വിളപ്പില്‍ശാലയിലെ പ്രധാന ഗ്രന്ഥശാലകളില്‍ ഒന്നില്‍ കഴിഞ്ഞ ദിവസം ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെ എന്ന പേരില്‍ നടത്തിയ പരിപാടി സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിക്കാനുള്ള വേദിയാക്കി സഖാക്കള്‍ മാറ്റി. മുന്‍പ് ആളുകള്‍ കൂടുന്ന കവലകളിലായിരുന്നു ഇവരുടെ ചാരിത്ര്യ പ്രസംഗമെങ്കില്‍ ഇപ്പോഴത് സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ അകത്തളങ്ങളിലായി. രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനമെന്ന കാഴ്ചപ്പാടില്‍ നിന്ന് തങ്ങളുടെ ഇഷ്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഇടമായി ഗ്രന്ഥശാലകളെ മാറ്റുകയാണ് സിപിഎം ശ്രമമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഗ്രന്ഥശാലയുടെ പടി ചവിട്ടിയിട്ടില്ലാത്ത സഖാക്കളെ നിര്‍ബന്ധപൂര്‍വ്വം ഇവിടേക്ക് തള്ളിവിടും. ശേഷം ഗ്രന്ഥശാലയുടെ ഭരണം പിടിച്ചടക്കും. പിന്നീടവിടെ പാര്‍ട്ടി ക്ലാസുകളില്‍ പഠിപ്പിച്ചു വിടുന്ന കാര്യങ്ങള്‍ നടപ്പാക്കും. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് ഗ്രന്ഥശാലയില്‍ പ്രവേശനം പോലും നിഷേധിച്ചാണ് പിടിച്ചടക്കല്‍. ലഭിക്കുന്ന ഗ്രാന്റിനെ ആശ്രയിച്ചാണ് ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്‍സിലിന്റെ തലപ്പത്ത് ആദ്യമേ തന്നെ ഇടതുനയം പിന്‍തുടരുന്നവരെ കുത്തിനിറച്ചു കഴിഞ്ഞു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗ്രന്ഥശാലകളില്‍ പലതിലും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന കണ്ടെത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. ഭരണം കൈയ്യില്‍ കിട്ടുന്ന ഗ്രന്ഥശാലകളെ ഇവര്‍ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റുകയാണെന്ന് ആരോപണമുണ്ട്. പൊതു സമൂഹത്തിന് വിജ്ഞാനം പകരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കേണ്ട ഗ്രന്ഥശാലകളില്‍ ചുവപ്പന്‍ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
















