തൃശൂര്‍: ശബരിമല തീര്‍ഥാടനവും, ഏകാദശിയും കണക്കിലെടുത്ത് ഗുരുവായൂരിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന് ആവശ്യം. സ്വതവേ തിരക്കേറിയ ഗുരുവായൂരില്‍ മണ്ഡലകാലത്തോടെ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാവും.
നിലവില്‍ പുലര്‍ച്ചെയുള്ള എറണാകുളം ഗുരുവായൂര്‍ എഗ്മോര്‍ പാസഞ്ചര്‍ രാത്രി വരെ ഗുരുവായൂരില്‍ കിടക്കുകയാണ്. കാലത്ത് 10.45നും, ഉച്ചക്ക് ഒരു മണി, വൈകീട്ട് ഏഴിനുമാണ് തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍. കാലത്ത് 8.30ന് ശേഷം വൈകീട്ട് 5നാണ് തൃശൂരിലേക്ക് ഗുരുവായൂരില്‍ നിന്നുള്ള വണ്ടികള്‍.
കാലത്ത് 11.25 മുതല്‍ ഉച്ചക്ക് ഒന്നു വരെ ഗുരുവായൂരില്‍ വെറുതെ കിടക്കുന്ന എറണാകുളം, ഗുരുവായൂര്‍ തീവണ്ടിയുടെ റേക്കോ, കാലത്ത് 10.45 മുതല്‍ വൈകീട്ട് 5.30 വരെ തൃശൂരിലെ നാലാം നമ്പര്‍ പ്ളാറ്റ് ഫോമില്‍ വഴിമുടക്കി കിടക്കുന്ന കോഴിക്കോട്ഫതൃശൂര് പാസഞ്ചറിന്റെ റേക്കോ ഉപയോഗിച്ചാല്‍ അത് തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമാവും.
പുതിയ സര്‍വീസുകള്‍ അനുവദിച്ചാലും അത് റെയില്‍വേക്ക് നഷ്ടമുണ്ടാവില്ലെന്ന് കണക്കുകള്‍ നിരത്ത് യാത്രക്കാരും, പാസഞ്ചേഴ്സ് അസോസിയേഷനും പറയുന്നു. പൂങ്കുന്നം സ്റ്റോപ്പുള്പ്പെടെ തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് തീവണ്ടി യാത്രക്കെടുക്കുന്ന സമയം 20 മിനിട്ടും, നിരക്ക് 10 രൂപയുമാണ്.
ബസ് യാത്രക്കാകട്ടെ 1 മണിക്കൂറിലധികവും നിരക്ക് 21 രൂപയുമാണ്. കന്നിമാസത്തോടെ ശബരിമല തീര്‍ഥാടനത്തിന് തുടക്കമായിരിക്കെ ഇനി അടുത്ത വൈശാഖ മാസവും മധ്യവേനല്‍ അവധിക്കാലവും ഗുരുവായൂര്‍ ഭക്തജനത്തിരക്കാല് വീര്‍പ്പുമുട്ടുന്ന കാലമാണ്. നവംബര്‍ 16 മുതല്‍ വൃശ്ചികം ഒന്നുമുതല്‍ മകര വിളക്ക് വരേ ശബരി മല തീര്‍ഥാടന കാലവും, നവംബര്‍ 30നാണ് ഗുരുവായൂര്‍ ഏകാദശി, അടുത്ത ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഗുരുവായൂര്‍ ഉല്‍സവകാലം. ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെയാണ് വൈശാഖമാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: