പുതുക്കാട് : അപകടങ്ങള്‍ തുടര്‍ക്കഥയായ പുതുക്കാട് സെന്ററില്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി. നിര്‍മ്മാണ കമ്പനിയായ കെ.എം.സിയെയാണ് മേല്‍പ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. എസ്റ്റിമേറ്റ് പൂര്‍ത്തിയായാല്‍ ഉടന്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
2009 ല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പുതുക്കാട് മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ദേശീയപാത അതോറിറ്റി വിമുഖത കാട്ടിയതാണ് പ്രശ്നത്തിന് കാരണമായത്. പിന്നീട് പുതുക്കാട്
അടിപ്പാതയാണ് വരുന്നതെന്നും അതല്ല ഓവര്‍ ബ്രിഡ്ജ് പാത്താണ് വരുന്നതെന്നും അറിയിപ്പുകളുണ്ടായി. അവസാനം കറങ്ങിത്തിരിഞ്ഞ് വീണ്ടും മേല്‍പ്പാലത്തിലെത്തി നില്‍ക്കുകയാണ് ദേശീയപാത അതോറിറ്റി.പ്രതിദിനം നാലായിരത്തോളംപേര്‍ ദേശീയപാത മുറിച്ചു കടക്കുന്ന പുതുക്കാട് സെന്ററില്‍ അപകടം പതിവായപ്പോഴാണ് നാട്ടുകാര്‍ പരിഹാരത്തിനായി അധികൃതരെ സമീപിച്ചത്.
പുതുക്കാട് സെന്ററില്‍ നിന്ന് 610 അടി വീതം നീളത്തില്‍ ഇരുവശത്തേക്കുമായാണ് മേല്‍പ്പാലത്തിന്റെ രൂപരേഖ. പാലത്തിനു താഴെ 66 അടി വീതിയില്‍ കാഞ്ഞൂര്‍- റെയില്‍വേ സ്റ്റേഷന് റോഡുകളെ ബന്ധിപ്പിക്കുന്ന അടിപ്പാതയും.
12 അടി ഉയരത്തില്‍ രണ്ട് വശത്തെ തൂണുകളിലായിട്ടായിരിക്കും മേല്‍പ്പാലം വരുന്നത്. മേല്‍പ്പാലം വരുമെന്ന് ഏതാണ്ട് ഉറപ്പായ സമയത്താണ് പുതുക്കാട് അടിപ്പാതയാണ് ആവശ്യമെന്ന വാദവുമായി മറ്റൊരു വിഭാഗം എത്തിയത്.
എന്നാല്‍ കാര്യക്ഷമമായ സിഗ്നല്‍ സംവിധാനം മതിയെന്നായിരുന്നു അന്നത്തെ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാട്. തുടര്‍ന്ന് ഓവര്‍പാസ് ബ്രിഡ്ജ് മതിയെന്ന പുതിയ പ്രൊപ്പോസലും ഹൈവേ അതോറിറ്റിക്ക് മുന്നിലെത്തി. എന്നാല്‍ കോടതി വിധി അട്ടിമറിക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ നല്കിയ പരാതിയില്‍ പുതുക്കാട് മേല്‍പ്പാലം തന്നെയെന്ന് അന്തിമ തീരുമാനമുണ്ടായി. ദേശീയപാത അതോറിറ്റിയുടെയും ടോള്‍ കമ്പനിയുടെയും നിരുത്തരവാദപരമായ നിലപാടാണ് പുതുക്കാട് സെന്ററിന്റെ വികസനത്തിന് തടസമാകുന്നതെന്ന ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: