മലയിന്‍കീഴ്: ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ ബാക്കി. ഭീമന്‍ കമ്പിത്തിരിയും ആകാശത്തുയര്‍ന്നു പൊങ്ങി വര്‍ണമഴ പെയ്യിക്കുന്ന മത്താപ്പും ഒക്കെയായി പൂരക്കാഴ്ചകള്‍ നിറച്ച് കാത്തിരിക്കുകയാണ് പൂഴിക്കുന്നിലെ പടക്ക വിപണി.
തലസ്ഥാനജില്ലയില്‍ കമ്പപ്പെരുമയുടെ നാടെന്ന ഖ്യാതി പൂഴിക്കുന്നിന് നേടിക്കൊടുത്തത് ഗോവിന്ദനാശാനാണ്. ക്ഷേത്രോത്സവങ്ങള്‍ക്ക് പുത്തിരി മേളമൊരുക്കി പ്രശസ്തനായ ആശാന്റെ കാലശേഷം മകന്‍ ശശിയാശാന്‍ പൂുഴിക്കുന്നിന്റെ പൂരക്കാരനായി. മൂന്നുവര്‍ഷം മുമ്പ് ശശിയാശാനും മരിച്ചതോടെ പിന്‍തുടര്‍ച്ചക്കാരായി മക്കളായ ജിഞ്ചുവും ജിബിനുമെത്തി. ഇന്ന് പൂഴിക്കുന്നിലെ ഏറ്റവും വലിയ പടക്ക വിപണിയായി ഇവരുടെ ദേവി ഫയര്‍വര്‍ക്ക്‌സ് മാറിയിരിക്കുന്നു. ഈ മേഖലയില്‍ 60 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിന്റെ ഇളമുറക്കാര്‍.
ഉഗ്രശബ്ദമുള്ള പടക്കങ്ങള്‍ ഇപ്പോള്‍ പൂഴിക്കുന്നിലില്ല. പകരം വര്‍ണവിസ്മയം തീര്‍ക്കുന്ന ഷോര്‍ട്ടുകള്‍, അപകടരഹിത പൂക്കുറ്റികള്‍, ഓലപ്പടക്കുകള്‍ ഇവയാണ് ഏറെയും. ഫാന്‍സി ഇനങ്ങള്‍ ശിവകാശിയില്‍ നിന്ന് ഇറക്കുമതി ചെയ്യും. പടക്കങ്ങള്‍ മിക്കതും ഇവര്‍ ഇവിടെത്തന്നെ ഉണ്ടാക്കുകയാണ് പതിവ്. 25 തരം വ്യത്യസ്തങ്ങളായ പൂത്തിരികള്‍, ഇരുപതിലേറെ മോഡലുകളില്‍ കമ്പിത്തിരികള്‍, കാഴ്ചയ്‌ക്ക് ചന്തം കൂട്ടുന്ന കളേഴ്‌സ് എന്ന പൂരക്കുറ്റി എന്നിവയാണ് ഇക്കുറി ദീപാവലിയെ ആകര്‍ഷകമാക്കാന്‍ വിപണിയിലുള്ളത്. 7 സെ.മീറ്റര്‍ മുതല്‍ 100 സെ.മീറ്റര്‍ വലിപ്പമുള്ള മത്താപ്പുകളാണ് താരങ്ങള്‍. ഇവയ്‌ക്ക് 8 മുതല്‍ 200 രൂപ വരെയാണ് വിപണി വില. ജില്ലയില്‍ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് പടക്കങ്ങള്‍ ലഭിക്കുന്നതും പൂഴിക്കുന്നിലാണ്. അതുകൊണ്ടുതന്നെ ആവശ്യക്കാരുടെ തിരക്കും ഏറെ
















