നാഗര്‍കോവില്‍: പളുകല്‍ മത്തമ്പാല നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡിലും ചിട്ടി കമ്പനിയിലും കോടികള്‍ നിക്ഷേപിച്ചവരെ ഉടമ കെ. നിര്‍മലന്‍ കബളിപ്പിച്ച് മുങ്ങിയതിനു പിന്നാലെ പരാതിയുമായി ചെല്ലുന്നവരെ തമിഴ്‌നാട് പോലീസും വലയ്‌ക്കുന്നതായി ആക്ഷേപം.
പരാതി സ്വീകരിക്കാന്‍ നിരവധി വ്യവസ്ഥകളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരാതി ഏത് രൂപത്തിലായിരിക്കണം, ആരെയൊക്കെ പ്രതിചേര്‍ക്കണം, എത്ര രൂപ നഷ്ടപ്പെട്ടു തുടങ്ങിയ വിവരങ്ങളൊക്കെ പോലീസ് പറയുന്ന രീതിയില്‍ ടൈപ്പ് ചെയ്ത് നല്കണമെന്ന വ്യവസ്ഥയാണ് പരാതിക്കാരെ വലയ്‌ക്കുന്നത്. കൂടാതെ പരാതി ടൈപ്പ് ചെയ്യുന്നത് പോലീസ് പറയുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് മാത്രമായിരിക്കണം. പരാതി ടൈപ്പ് ചെയ്യുന്നവര്‍ക്ക് നൂറ് രൂപ കൂലിയായി നല്‍കണം. പരാതി സൂക്ഷിക്കാന്‍ 1500 രൂപ വിലപിടിപ്പുള്ള ഇരുമ്പ് പെട്ടി, പുറമെ സ്റ്റാപ്പിളര്‍, പേപ്പര്‍, ഫയല്‍ ബോര്‍ഡ്, കാര്‍ബണ്‍ പേപ്പര്‍ എന്നിവയെല്ലാം പരാതിക്കാര്‍ വാങ്ങി നല്കണം. പരാതിയോടൊപ്പം അസല്‍ പാസ്ബുക്കും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും നല്‍കാത്തവരില്‍ നിന്ന് പരാതി വാങ്ങുന്നില്ല. ഇതിനൊക്കെ പുറമെ പരാതി സ്വീകരിച്ചശേഷം രസീത് നല്കുന്നില്ലെന്നും നിക്ഷേപകര്‍ പറയുന്നു.
നിക്ഷേപകരുടെ കൈവശം യാതൊരു അസല്‍ രേഖയും അവശേഷിക്കാന്‍ പാടില്ലെന്ന രഹസ്യപദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ദിവസം ഇരുപത്തി അഞ്ച് പരാതികള്‍ മാത്രമെ സ്വീകരിക്കൂ എന്നും നിര്‍ബന്ധമുണ്ട്. കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ രഹസ്യഅജണ്ടയെന്നും പരാതിക്കാര്‍ ഭയപ്പെടുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഉടമയുമായി അടുത്ത ബന്ധമുള്ള ഒരു വനിതാ ഇന്‍സ്‌പെക്ടറാണെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. നാഗര്‍കോവിലിലെ സാമ്പത്തിക കുറ്റാന്വേണ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. തട്ടിപ്പ് കേന്ദ്രത്തിന്റെ ആസ്ഥാനം കന്യാകുമാരി ജില്ലയിലും ഇരയായവര്‍ ഇരു സംസ്ഥാനത്തുമുള്ളവരുമായതിനാല്‍ കേസ് എടുക്കുവാനുള്ള അധികാരം കന്യാകുമാരി ജില്ലാ പോലീസിനാണ്. ഇതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായ നിക്ഷേപകര്‍ ഒഴുകിനശ്ശേരിയിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കാര്യാലയത്തില്‍ പരാതിയുമായി എത്തുന്നത്.
















