നാഗര്‍കോവില്‍: നിര്‍മല്‍ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യപ്രതി കേരളത്തിലെ മുന്‍മന്ത്രിയുടെ സംരക്ഷണയിലെന്ന് ഇരകള്‍ ആരോപിക്കുന്നു. കളിയക്കാവിളയ്‌ക്കു സമീപം പളുകല്‍ മത്തമ്പാലയില്‍ പ്രവര്‍ത്തിച്ചുവന്ന ധനകാര്യ സ്ഥാപനങ്ങളുടെ മുഖ്യഉടമ കെ. നിര്‍മലനാണ് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്. ഇയാള്‍ ഇപ്പോഴും മുന്‍മന്ത്രിയുടെ സംരക്ഷണയില്‍ തിരുവനന്തപുരത്തെ രഹസ്യസങ്കേതത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നത്.
സ്ഥാപനം അടച്ചുപൂട്ടി തിരുവനന്തപുരം സബ് കോടതിയില്‍ പാപ്പര്‍ഹര്‍ജി സമര്‍പ്പിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് നിര്‍മലന്‍ കോടികള്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ ഒരുഭാഗം ചെറുകിട നിക്ഷേപകര്‍ക്ക് നല്‍കാനായി ഓഫീസ് മാനേജരും മുഖ്യബിനാമിയുമായ ശേഖരന്‍ വശം കൊടുത്തിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതില്‍ ഒരുപങ്ക് നിക്ഷേപകരായ സ്വന്തം ബന്ധുക്കള്‍ക്ക് നല്‍കി ബാക്കിപണവുമായി മുങ്ങിയെന്നാണ് ഇതുവരെയുള്ള വിവരം. മുന്‍മന്ത്രി ഒറ്റയടിക്ക് വന്‍തുക പിന്‍വലിച്ചതാണ് കമ്പനിയുടെ പെട്ടെന്നുള്ള തകര്‍ച്ചയ്‌ക്ക് കാരണമായതെന്ന് ഉടമയുടെ ബന്ധുക്കള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. ഒളിസങ്കേതത്തിലിരുന്ന് ചെന്നൈ ഹൈക്കോടതിയുടെ മധുരബഞ്ചില്‍ നിന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ നിര്‍മലന് രാഷ്‌ട്രീയസഹായം ലഭിച്ചതായാണ് അറിയുന്നത്. അന്വേഷണം നടത്തുന്ന തമിഴ്‌നാട്, കേരള പോലീസ് ഉദ്യോഗസ്ഥരെ സ്വധീനിക്കാനും ഇയാള്‍ക്ക് ഒത്താശ ചെയ്യുന്നത് രാഷ്‌ട്രീയമേലാളന്മാരാണെന്ന് ഇരകള്‍ കുറ്റപ്പെടുത്തുന്നു.
നിക്ഷേപകരെ കബളിപ്പിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതൃത്വം ഒന്നടങ്കം രംഗത്തുണ്ട്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാത്രമാണ് തട്ടിപ്പിനെതിരെ രംഗത്തുള്ളത്. സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം സ്ഥിതിചെയ്യുന്ന മണ്ഡലത്തിലെ കോണ്‍ഗ്രസ് നിയമസഭാംഗം പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വെളിവാക്കിയത്. സൈബര്‍ പോലീസിന്റെ സഹായത്തോടെ സംശയനിഴലില്‍ നില്‍ക്കുന്ന മുഖ്യവ്യക്തിയുടെ ടെലിഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ അന്വേഷണംസംഘം ഇതുവരെ തയ്യാറായിട്ടില്ല. കേസ് സിബിഐക്ക് മാറാന്‍ തമിഴ്‌നാടോ കേരളമോ നടപടി സ്വീകരിച്ചാല്‍ മാത്രമേ മുഖ്യപ്രതി പിടിയിലാകൂ എന്നും ഇരകള്‍ പറയുന്നു.
സമുദായസംഘടനാനേതാക്കളും ബിനാമികളും കോടികള്‍ ആസ്ഥിയുള്ള ഉടമയ്‌ക്ക് പിന്നിലുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാവകാശം നല്കിയാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന പ്രചാരണവും ശക്തമാണ്. എന്നാല്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന ആസ്തിയുടെയും കടത്തിന്റെയും കണക്ക് പരിശോധിച്ചാല്‍ ഇതിലെ പൊള്ളത്തരം വ്യക്തമാകും. മുമ്പും നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സ്വയം പൊട്ടിക്കാനും രക്ഷപ്പെടാനും മാര്‍ഗനിര്‍ദ്ദേശം നല്‍കിയ നിരവധി നിയമോപദേശകര്‍ നിര്‍മല്‍ കൃഷ്ണനിധി ലിമിറ്റഡ് ഉടമയ്‌ക്കു പിന്നിലുമുണ്ട്. വേണ്ടപ്പെട്ടവരെ റിസീവറായി നിയോഗിച്ച് നിക്ഷേപകരെ വെളളത്തിലാക്കുകയാണ് അവസാനം സംഭവിക്കാന്‍ പോകുന്നതെന്നും ഇരകള്‍ ഭയപ്പെടുന്നു.
















