ഡിജിറ്റല്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനുതകുന്ന തരത്തിലുള്ള നിയമ വ്യവസ്ഥയിലേക്കുള്ള ആദ്യചുവടുവയ്‌പ്പാണ് സ്വകാര്യതയ്‌ക്കുള്ള അവകാശം സംബന്ധിച്ച് ആഗസ്റ്റ് 24ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി.
പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ഉത്തരവാദിത്തരഹിതമായി കൈകാര്യം ചെയ്യുന്ന ആധാറിനെയും സമാനമായ ഡിജിറ്റല്‍ സങ്കേതങ്ങളെയും സംബന്ധിച്ച് കഴിഞ്ഞ മൂന്നര വര്‍ഷങ്ങളായി കേള്‍ക്കുന്ന നിറംപിടിപ്പിച്ച കഥകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അറുതിവരുത്തുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി പ്രസ്താവം.
യുപിഎ ഭരണകാലത്ത് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കുമേല്‍ ചവിട്ടിക്കൊണ്ട് ആധാര്‍ നടപ്പിലാക്കിയപ്പോഴാണ് ഈ പ്രശ്‌നം സംബന്ധിച്ച് 2013ല്‍ ഞാന്‍ സുപ്രീം കോടതിയില്‍ പരാതി ബോധിപ്പിച്ചത്. പില്‍ക്കാലത്ത് ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ചര്‍ച്ചകളിലേക്കും ഇപ്പോഴുണ്ടായിരിക്കുന്ന ചരിത്രവിധിയിലേക്കും അത് വഴിതെളിക്കുകയായിരുന്നു.
ന്യായമായ നിയന്ത്രണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയമാകേണ്ട മൗലികാവകാശമാണ് സ്വകാര്യത എന്നതിനാല്‍, അത് ഒരു പരമാവകാശമല്ലെന്നു തന്നെയാണ് തുടക്കം മുതല്‍ എന്റെ കാഴ്ചപ്പാട്.
ചുവടെപ്പറയുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വാദങ്ങളാണ് സുപ്രീം കോടതിയുടെ ഒന്‍പതംഗ ബെഞ്ചിനു മുമ്പാകെ ഞാന്‍ സമര്‍പ്പിച്ചതും. ഒരു ഭരണകൂടത്തിന് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്ന പക്ഷം:
1) എന്തിനുവേണ്ടിയാണ് വിവരം നല്‍കുന്നതെന്നും, ഏതുവിധത്തിലാണ് പ്രസ്തുത വിവരം കൈകാര്യം ചെയ്യപ്പെടുക എന്നും, വിവരം നല്‍കുന്ന വ്യക്തി അറിഞ്ഞിരിക്കണം.
2) വിവരദാതാവിന്റെ സമ്മത പ്രകാരം മാത്രമേ പ്രസ്തുത വിവരങ്ങള്‍ ഭരണകൂടം ഉപയോഗിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വിവരം ഉപയോഗിക്കാന്‍ പാടില്ല.
3) ഏത് ഉപയോഗത്തിനാണോ വിവരദാതാവിന്റെ സമ്മതം ലഭിച്ചിരിക്കുന്നത്, അക്കാര്യത്തിനു വേണ്ടി മാത്രമേ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാവൂ.
4) ശേഖരിക്കുന്ന വിവരങ്ങളേയും വിവരദാതാവിന്റെ സ്വകാര്യതയേയും സംരക്ഷിക്കുന്നതിന് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഭരണകൂടം ഉറപ്പാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ സംഭവിക്കുന്ന വീഴ്ചകളെ ഒരു സാഹചര്യത്തിലും പണമില്ലായ്‌മയോ, സാങ്കേതികവിദ്യയുടെ അപര്യാപ്തതയോ പറഞ്ഞ് ന്യായീകരിക്കാവുന്നതല്ല.
ഭരണഘടന അനുശാസിക്കും പ്രകാരം സ്വകാര്യത സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിയമപരമായും ഭരണഘടനാനുസൃതമായും സ്വകാര്യതയ്‌ക്കുള്ള അവകാശത്തെ തിരിച്ചറിയുവാന്‍ ഭരണകൂടം തയ്യാറാകണം എന്നതാണ് ആദ്യപടി.
വ്യക്തിവിവരങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഭരണകൂടം കൈക്കൊള്ളുന്ന ഏതു നടപടിയും ഭരണഘടനാനുസൃതമാകണമെങ്കില്‍ അത്:
1)~വ്യക്തിയുടെ സ്വകാര്യതയെന്ന മൗലികാവകാശത്തില്‍ അധിഷ്ഠിതമായ നിയമനിര്‍മ്മിതിയാകണം.
2) സ്വകാര്യതയെന്ന മൗലികാവശത്തിന്റെ കരുത്ത് ചോര്‍ത്തുന്നതാകരുത്.
3) മൗലികാവകാശങ്ങളെ മരവിപ്പിക്കുന്ന വിധം അധികാരത്തിന്റെ നിരുപാധികമായ പ്രയോഗവും അരുത്.
ഭരണകൂടത്തിന്റെ അധികാരവിനിയോഗമെന്നത് പരമമായ വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നും, അത് നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും, ജനങ്ങളില്‍നിന്ന് ഉത്ഭവിച്ച്, ജനങ്ങള്‍ക്കായി നിലകൊണ്ട് പരിലസിക്കേണ്ടവയാണ് അവയെല്ലാമെന്നുമുള്ള വസ്തുത ഭരണാധികാരികള്‍ മറന്നുപോകരുത്.
വ്യക്തിസ്വാതന്ത്ര്യത്തിന് പരിധികള്‍ കല്‍പ്പിക്കാനുള്ള പാര്‍ലമെന്റിന്റെയും ഭരണസംവിധാനത്തിന്റെയും അവകാശത്തെക്കുറിച്ച് എനിക്ക് സംശയമേതുമില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ പരമാവകാശങ്ങളല്ലെന്ന കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ഏന്നാല്‍ അവയ്‌ക്കെല്ലാം പരിമിതികളുണ്ട്.
ചിലയവസരങ്ങളില്‍ ഭരണഘടനതന്നെ പരിമിതികള്‍ ഏര്‍പ്പെടുത്തുന്നുമുണ്ട്. മറ്റു ചില അവസരങ്ങളില്‍ ഭരണനിര്‍വ്വഹണത്തിനനുയോജ്യമായ തരത്തിലുള്ള പുനര്‍നിര്‍ണ്ണയങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം പാര്‍ലമെന്റില്‍ നിക്ഷിപ്തവുമാണ്. എന്നാല്‍ ഏതു സാഹചര്യത്തിലും പരമമായിട്ടുള്ളത് അവകാശങ്ങളാണ്, അല്ലാതെ അവയ്‌ക്കുമേലുള്ള നിയന്ത്രണങ്ങളല്ല.
അപ്പോള്‍ ഈ അവകാശങ്ങളെല്ലാം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികള്‍ക്കുണ്ട്. ആയതിനാല്‍ ഇത്തരം മൗലികങ്ങളായ അവകാശാനുകൂല്യങ്ങളിന്മേല്‍ പാര്‍ലമെന്റോ ഭരണസംവിധാനങ്ങളോ അതിക്രമം കാട്ടുന്നില്ലെന്നും, ഭരണഘടനാ വ്യവസ്ഥിതമായ ഇടപെടലുകള്‍ മാത്രമെ ഏര്‍പ്പെടുത്തുന്നുള്ളൂ എന്നും ഉറപ്പാക്കാനുള്ള കര്‍ത്തവ്യം നമുക്കുമുണ്ട്.
ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്ക് ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സവിശേഷമായ അധികാരം പാര്‍ലമെന്റോ, പാര്‍ലമെന്റ് അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ വിനിയോഗിക്കുന്ന വേളകളില്‍ അധികാരം അതിരുകടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേകമായ ജാഗ്രത ഉണ്ടാകണം.
ഭരണഘടന ഒരു സജീവ രേഖയാണ്. മൃതമായ ഒരു ഗതകാലത്തിന്റെയല്ല, വര്‍ത്തമാന സജീവതയുടെ കൈവശസ്വത്താണത്. അതുകൊണ്ടാണ് 1950-കളിലെയും 60-കളിലെയും സാഹചര്യങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായ വ്യതിരിക്തതകള്‍ ഭരണഘടനാ വ്യാഖ്യാനങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നത്.
ഇപ്പോള്‍ വിവരസാങ്കേതിക വിദ്യാരംഗത്തുണ്ടായിരിക്കുന്ന പുരോഗതി മികച്ച ഒരുദാഹരണമാണ്.
പ്രത്യേക ആവശ്യത്തിനായി പൊതുരംഗത്തുള്ള ഒരു സ്ഥാപനത്തിന് സ്വമേധയാ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ ആ ഒരൊറ്റ കാരണത്താല്‍ നാലാം ഭേദഗതി അനുശാസിക്കുന്ന സുരക്ഷയ്‌ക്ക് അര്‍ഹമല്ലെന്ന് ഞാന്‍ കരുതുന്നില്ല.
സ്വകാര്യത എന്നത് സമ്പൂര്‍ണ്ണമായി സ്വന്തമാക്കാന്‍ കഴിയുന്നതോ അല്ലാത്തതോ ആയ നിര്‍ദ്ദിഷ്ട കമ്പോള സാമഗ്രിയല്ല. ഒരു ബാങ്കിനോ ഫോണ്‍ കമ്പനിക്കോ ഒരു നിശ്ചിത ആവശ്യത്തിലേക്ക് വ്യക്തിവിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ പ്രസ്തുത സ്വകാര്യ വിവരങ്ങള്‍ മറ്റ് വ്യക്തികള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി പങ്കുവയ്‌ക്കപ്പെടുമെന്ന് കരുതേണ്ടതില്ല.
സ്വകാര്യതയെന്ന മൗലികാവശം ഉറപ്പാക്കിക്കൊണ്ടുള്ള ആഗസ്റ്റ് 24 ലെ സുപ്രീം കോടതി വിധി ഡിജിറ്റല്‍ ഇന്ത്യയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വേഗതയേറ്റുമെന്നുതന്നെ ഞാന്‍ കരുതുന്നു.
(രാജ്യസഭാംഗവും എന്‍ഡിഎ കേരള ഘടകം ഉപാദ്ധ്യക്ഷനുമാണ് ലേഖകന്‍)
















