പരക്കെ അറിയപ്പെടുന്ന മൂന്ന് മതങ്ങളില്‍ ഒന്നാണ് ഇസ്ലാം. മനുഷ്യനെപ്പോലെ തന്നെ പച്ചക്കരളുള്ള എല്ലാ ജീവികള്‍ക്കും ഗുണം ചെയ്യുന്നത് പുണ്യമാണെന്ന് പഠിപ്പിച്ച് ആദരിക്കുന്ന മതമാണ് ഇസ്ലാം. നായയ്‌ക്ക് വെള്ളം കൊടുത്ത മനുഷ്യന് സ്വര്‍ഗ്ഗവും പൂച്ചയെ കെട്ടിയിട്ട് പീഡിപ്പിച്ച മനുഷ്യന് നരകവും നല്‍കിയെന്ന് പഠിപ്പിക്കുന്ന ഹദീസിന്റെ (നബിചര്യ) വക്താക്കള്‍ക്ക് ഇന്നിത് എന്തുപറ്റി? മനുഷ്യനെപോലെ തന്നെ ജന്തുക്കള്‍ക്കും പറവകള്‍ക്കും ഖുര്‍ആന്‍ പ്രാധാന്യം നല്‍കുന്നു. ”ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു (6: 38). ഇസ്ലാം പക്ഷിമൃഗാദികള്‍ക്ക് പോലും മഹത്വം കല്‍പ്പിക്കുന്നു.
പൊതുവെ മുസ്ലിംകള്‍ക്ക് പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും വലിയ പെരുന്നാളും. രണ്ടിലും ഭക്ഷണംകൊണ്ട് ഉത്സവം തീര്‍ക്കുന്നു. പതിനൊന്ന് മാസം യഥേഷ്ടം മൂന്നുനേരം ഭക്ഷണം കഴിച്ച് ജീവിക്കുന്ന മനുഷ്യന്‍ ഒരു മാസം ഭക്തിസാന്ദ്രമായ സാഹചര്യത്തില്‍ (11 മാസം കുപ്പിയും ഒരു മാസം തൊപ്പിയും) ആരാധനകളും അനുഷ്ഠാനങ്ങളുമായി പുണ്യത്തിന്റെ പൂക്കാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റമദാനില്‍ കഴിഞ്ഞുകൂടുന്നു. 11 മാസം ഭക്ഷണത്തിനായി ചെലവഴിക്കുന്നതിന്റെ ഇരട്ടിയാണ് ഒരു മാസം ഇതിനായി ചിലവഴിക്കപ്പെടുന്നത്.
വ്യത്യസ്തമായ ഭക്ഷണങ്ങള്‍ കൊണ്ട് മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. രണ്ടാം ആഘോഷത്തിന്റെ പേരുതന്നെ ബലിപെരുന്നാള്‍ എന്നാണ്. എന്താണ് ബലി?
പിതൃക്കളുടെ സ്മരണയ്‌ക്കായി ഹിന്ദുക്കള്‍ ആചരിക്കുന്ന കര്‍മ്മമാണ് ബലികര്‍മ്മം. ഒരു കര്‍മ്മിയുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്തിലുമാണ് ഇത് നിര്‍വ്വഹിക്കുന്നത്. ദര്‍പ്പ വിരിക്കുക, എള്ള്, പൂവ്, ചന്ദനം എന്നിവ നല്‍കുക, പിണ്ഡം വെയ്‌ക്കുക, നീര്‍ കൊടുക്കുക എന്നിവ ചെയ്യുന്നു. എല്ലാ വര്‍ഷവും പൂര്‍വ്വികരുടെ സ്മരണയ്‌ക്കായി ഈ കര്‍മ്മം ചെയ്തു വരുന്നു.
എന്നാല്‍ നാം ആചരിക്കുന്ന ബലി അങ്ങനെയല്ല. അതൊരു സ്മരണ തന്നെയാണ്. ഖുര്‍ആന്‍ ഇതിനെക്കുറിച്ച് പറഞ്ഞത് തിന്നുക തീറ്റിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് (22:28).
എന്നാല്‍ ഇന്നത്തെ ലക്ഷ്യം ഇബ്രാഹിം നബിയുടെ ത്യാഗപരമായ സ്മരണയെ നിലനിര്‍ത്തല്‍ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പണ്ട് ഭക്ഷണവും ഉടുതുണിയും മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യങ്ങളും ഇല്ലാതെ മനുഷ്യന്‍ വിശപ്പിന്റെ വേദനയും ദാരിദ്ര്യവും അനുഭവിച്ച് ജീവിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ഖുര്‍ആന്‍ ഇറങ്ങിയത് അറബികള്‍ക്കിടയിലാണ്. അന്നത്തെ അവരുടെ പ്രധാനപ്പെട്ട ഭക്ഷണം മാംസമായിരുന്നു. ഇന്ന് തിന്നുക തീറ്റിക്കുക എന്നതിലുപരി പണക്കൊഴുപ്പിന്റെയും അഹംഭാവത്തിന്റെയും പെരുമ നടിക്കലിന്റെയും ഭാവങ്ങളാണ്.
ഇന്ന് നമ്മുടെ വീടുകളില്‍ വിശേഷ ദിവസങ്ങളില്‍ മാത്രമാണോ മാംസം വാങ്ങാറുള്ളത്. പണ്ട് നല്ല ഭക്ഷണമോ മാംസാഹാരമോ കഴിക്കണമെങ്കില്‍ വിശേഷദിവസങ്ങള്‍ക്ക് കാത്തിരിക്കണമായിരുന്നു. വീട് നിറയെ അംഗങ്ങളും ദരിദ്ര കുടുംബവുമാണെങ്കില്‍ പറയാനുമില്ല. പുതിയ വസ്ത്രത്തെക്കുറിച്ച് ചിന്തയില്ലാതെ വിശപ്പിനെക്കുറിച്ച് ചിന്തിച്ചിരുന്ന ഒരു കാലം. എപ്പോഴെങ്കിലും ചന്തയിലെ വെട്ടുതുണികള്‍കൊണ്ട് തുന്നിപ്പിടിപ്പിച്ച പാവടയും പെറ്റിക്കോട്ടും കിട്ടിയെങ്കിലായി. അന്ന് ഭക്ഷണക്ഷാമം രൂക്ഷമായിരുന്നു.
ഇന്ന് ഭക്ഷണവും ഉടുതുണിയുമില്ലാതെ വലയുന്നവരെ തെരഞ്ഞു കണ്ടുപിടിക്കുക തന്നെ വേണം. എന്നാല്‍ ഇന്ന് തിന്നുക തീറ്റിക്കുക എന്നതിന്റെ പേരില്‍ കിലോ കണക്കിന് മാംസം വീടുകളില്‍ സ്റ്റോക്ക് ചെയ്ത് മാസങ്ങളോളം ഉപയോഗിക്കുകയും ഫ്രൈ ചെയ്തും മറ്റും ഗള്‍ഫ് നാടുകളിലെ ബന്ധുക്കള്‍ക്ക് കൊടുത്തുവിടുകയും ചെയ്യുന്ന രീതിയാണുള്ളത്. ഞാന്‍ താമസിക്കുന്ന തിരുവനന്തപുരത്തിനടുത്ത് മണക്കാട്, കല്ലാട്ട്മുക്ക്, അമ്പലത്തറ എന്നിവിടങ്ങളില്‍ മത്സ്യകച്ചവടം ചെയ്യുന്ന സ്ത്രീകള്‍ ബലിമാംസം വാങ്ങിക്കൊണ്ടുപോയി കിലോയ്‌ക്ക് 50 രൂപയ്‌ക്ക് വില്‍ക്കുന്ന കാഴ്ച സുലഭമാണ്. സത്യത്തില്‍ ഒരു ത്യാഗസ്മരണകൊണ്ട് അര്‍ത്ഥമാക്കേണ്ടത് ഇതാണോ? അറുക്കുന്നവനോ നല്‍കുന്നവനോ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നോയെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണം.
പാവപ്പെട്ട മൃഗങ്ങളെ ജീവിക്കാന്‍ അനുവദിക്കാതെ നിരത്തിനിര്‍ത്തി കഴുത്ത് വെട്ടി ചോരയൊഴുക്കി പാപം കഴുകി കളയുന്ന ഏര്‍പ്പാട് ഖുര്‍ആനികമാണോ? ബാക്കി വരുന്ന മാംസം കുഴിവെട്ടി മൂടുന്ന രീതിയും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ദിവസവും ഓരോ വീട്ടിലും ശരാശരി മൂന്നുപേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാഴാക്കുന്ന ഒരു സമൂഹത്തിന് ത്യാഗവര്യനാണെന്ന് പരിചയപ്പെടുത്തുന്ന ഒരു മഹാമനുഷ്യന്റെ സ്മരണയില്‍ കണക്കില്ലാതെ മാംസം വിതരണം ചെയ്ത് ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുന്ന അണുകുടുംബം എന്ത് മാതൃകയാണ് സൃഷ്ടിക്കുന്നത്? ഒരു വിശേഷദിവസം പോലും മാംസം വാങ്ങുന്ന നമ്മള്‍ ബലിപെരുന്നാള്‍ ദിവസത്തില്‍ ബലിമാംസംകൊണ്ട് ആറാടുന്നു.
പലയിടത്തും അന്നമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, മാംസം സ്വപ്‌നം പോലും കാണാന്‍ സാധിക്കാതെ, രോഗങ്ങളും കടബാധ്യതയും ചികിത്സയുടെ അഭാവവും കാരണം ലക്ഷക്കണക്കിന് ജനങ്ങള്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം പാപക്കറ കഴുകിക്കളയുന്നതിനുവേണ്ടി മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ഈ ഏര്‍പ്പാട് എന്ത് ലക്ഷ്യത്തിന്റെ പേരിലാണ് നടപ്പിലാക്കുന്നത്?
ലക്ഷ്യമില്ലാത്ത ആചാരങ്ങളും അനാചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുംകൊണ്ട് സമൂഹം മലീമസമായിരിക്കുന്നു. ബലികര്‍മ്മം നിര്‍ബന്ധമായ ആചാരമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വ്യക്തമായ ഉദ്ദേശ്യവും ലക്ഷ്യവും ഇല്ലാതെ പണക്കൊഴുപ്പും ആഢ്യത്വവും പ്രകടിപ്പിച്ച് ആളാകലാണോ മൃഗബലികൊണ്ട് ഉദ്ദേശിക്കുന്നത്? തിന്നുക തീറ്റിക്കുക ആരാണ് തിന്നുന്നത്? ആരെയാണ് തീറ്റിക്കുന്നത്? ഇനിയുമെന്താണ് മുസ്ലിം സഹോദരന്മാര്‍ക്ക് നേരംവെളുക്കാത്തത്?
ഇബ്രാഹിം എന്ന ദൈവദാസന്‍ സൃഷ്ടാവിന്റെ സ്വപ്‌ന സന്ദേശം അനുസരിച്ച് മകനെ ബലി അര്‍പ്പിക്കാന്‍ പോയ ചരിത്രമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അക്ഷരത്തില്‍ കടിച്ചുതൂങ്ങി ആശയത്തെ കൈവിടരുതെന്ന് ഖുര്‍ആന്‍ പറഞ്ഞു. ഇവിടെ അക്ഷരവുമില്ല ആശയവുമില്ല. അക്ഷരത്തില്‍ പിടിച്ചാണെങ്കില്‍ ഇബ്രാഹിം നബിയുടെ ത്യാഗം പിന്‍പറ്റുന്നവര്‍ സ്വന്തം മക്കളുടെ കഴുത്തില്‍ കത്തി വയ്‌ക്കണം. ആശയത്തില്‍ പിടിക്കുന്നവരാണെങ്കില്‍ സ്വന്തം താല്‍പര്യങ്ങളെ ബലി നല്‍കണം. അഗ്നികുണ്ഡത്തിലേക്ക് എറിയപ്പെട്ട ഇബ്രാഹിമിന്റെ പാത എങ്ങനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്. എണ്‍പതാം വയസ്സില്‍ കോടാലികൊണ്ട് ചേലാകര്‍മ്മം ചെയ്യപ്പെട്ട ചര്യ നിങ്ങളെങ്ങനെ പിന്‍പറ്റും?
ശരാശരി 34 ലക്ഷം ആള്‍ക്കാര്‍ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്ക്. ഇന്ത്യയില്‍നിന്ന് ഏകദേശം ഒന്നരലക്ഷം പേര്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് വരുന്ന ചെലവ് വ്യക്തിക്കാണെങ്കിലും സര്‍ക്കാരിനാണെങ്കിലും അഞ്ചര ലക്ഷവും മൂന്നര ലക്ഷവും വീതമാണ്. ഇനി അത് ആളൊന്നിന് മൂന്ന് ലക്ഷം വീതം എടുത്താല്‍ തന്നെ ആ ഇനത്തില്‍ ഈ പണം ഏത് ഖജനാവിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം.
മുസ്ലിം സമുദായത്തില്‍ ആചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍ ഇതുകൊണ്ട് സ്വന്തത്തിനും സഹജീവികള്‍ക്കും എന്ത് നേട്ടമാണ് ഉള്ളതെന്ന് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
















