ഓണക്കിറ്റുകൊടുത്തും മന്ത്രിമാര്‍ പച്ചക്കറിക്കടകളുടെ ഉദ്ഘാടനം നടത്തുന്ന പടവും കൊടുത്താല്‍ സാധനങ്ങളുടെ വിലകുറയുമെന്നാവും ഇടതുസര്‍ക്കാരിന്റെ വിചാരം. വിലക്കുറവിന്റെ ഓണം എന്നാണ് ആന്ധ്രാ അരിവരവിന്റെ പേരില്‍ തിലോത്തമന് മന്ത്രിയുടെ പൊങ്ങച്ചം. വിലക്കുറവും ദുരിതങ്ങളുപോലും രാഷ്ട്രീയ തന്ത്രമാക്കുന്ന മനുഷ്യേതര സ്വഭാവമുള്ള ഇടതുഭരണം മലയാളി ഓണം ആഘോഷിക്കേണ്ട എന്നുവിളിച്ചു പറയുംപോലെ തോന്നും.
ഇനി കണ്ടതൊന്നുമല്ല ഇനി കാണാന്‍ കിടക്കുന്നത്! ലാവ്ലിന് കേസിലെ വിധി പുതിയ ഊര്‍ജം നല്കുമെന്നു പിണറായിയും സില്‍ബന്ധികളും പറയുമ്പോള്‍ അനുഭവിച്ചതല്ല അനുഭവിക്കാന്കിടക്കുന്നതെന്നാണ് കേരളീയന് ഭയപ്പെടുന്നത്. എങ്ങനെയെല്ലാമാവും ഇനി കേരളത്തെ ശരിയാക്കുന്നത്! ലാവ്ലിന് ഊര്‍ജം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിരിക്കുകയാണ് പിണറായിക്ക്. ഇതിനിടയിലാണ് അഹങ്കാരംകൊണ്ട് പിണറായിയോടു മന്ത്രി ശൈലജ മത്സരിക്കുന്നത്.
സെക്രട്ടറിയേറ്റില്‍ സീറ്റില്‍ ആളില്ല. അവിടെ ഓണം നേരത്തേ തുടങ്ങി. പൂക്കളം ഇടലും മത്സരവും കലാപരിപാടികളും നടത്തുന്നതിരക്കിലാണ് ജീവനക്കാര്‍ . ഓണത്തിലും വലുതാണോ ജോലി! ലാവ്ലിന്‍കേസ് ഇങ്ങനെയായതുകൊണ്ട് ഇനി എന്തുനോക്കാനെന്നു സെക്രട്ടറിയേറ്റ് ജീവനക്കാരും വിചാരിച്ചുകാണും. കഴിഞ്ഞ വര്‍ഷം ജോലിസമയം ഇത്തരം കലാപരിപാടിക്കുവേണ്ടി വിനിയോഗിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ശക്തമായി പ്രതികരിച്ചത്. അപ്പോള്‍ എല്ലാവരും വിചാരിച്ചത് എല്ലാം ശരിയാകുമെന്നാണ്.
കൂടുതല്‍ ബാര്‍ എങ്ങനെയല്ലാം എവിടെയൊക്കെ തുറക്കാം എന്ന ഒരൊറ്റ ചിന്തയേ ഇപ്പോള്‍ ഇടതുനേതാക്കള്ക്കുള്ളൂ. മലയാളിയെ കുടിപ്പിച്ചു രക്ഷിക്കാനുള്ള മഹാത്യാഗത്തിലാണ് അവര്‍. കൂടുതല്‍ മദ്യം ഒഴുക്കിയില്ലെങ്കില്‍ മലയാളി വ്യാജന് കുടിച്ചു ചത്താലോ. അല്ലാതെ കേരളത്തിലാരും മരിക്കുന്നില്ലല്ലോ! ലാവ്ലിന് ഊര്ജത്തിന്റെപേരില് അങ്ങനെ ഓണക്കാലം ഗംഭീരമാണ്. അനുബന്ധപരിപാടികള്‍ തുടര്‍ന്നു കാണാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: