ഏഴാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാനെത്തന്നെയാണ് ഭജിക്കേണ്ടത് എന്നും ഒമ്പതാമധ്യായത്തില്‍ ഭഗവാന്റെ തത്ത്വവിജ്ഞാനവും ഉപദേശിച്ചു. ഈ അധ്യായത്തില്‍ ഭഗവാന്റെ വിഭൂതികളെയും അവയില്‍ ഭഗവാന്റെ ചൈതന്യം എങ്ങനെ ശോഭിക്കുന്നുവെന്നും വിവരിക്കുന്നു.
വിഭൂതി എന്ന പദത്തിന് വിവിധതരത്തില്‍ വിളങ്ങുന്നത് എന്നും, വിപുലമായി വിളങ്ങുന്നത് എന്നുമാണ് അര്‍ത്ഥമെന്ന് ആചാര്യന്മാര് പറയുന്നു. ഭഗവാന് തന്റെ ഇച്ഛ അനുസരിച്ച്, വൈവിധ്യമാര്‍ന്നും വൈപുല്യമാര്ന്നും ശോഭിക്കുന്നു. വിവിധ ശക്തികളെ വിഭൂതികള്‍ എന്നുപറയുന്നു.
”പരാസ്യശക്തിഃ വിവിധൈവാശ്രൂയതേ,
സ്വാഭാവികീജ്ഞാനബല
ക്രിയാ ച”
(ഭഗവാന്റെ പ്രഭാവം വിവിധതരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വേദജ്ഞന്മാര് പറഞ്ഞതായി കേള്‍ക്കുന്നു) ജ്ഞാനം, ബലം, കര്‍മ്മങ്ങള്‍ ഇവ ഭഗവാന്റെ സ്വാഭാവിക ഗുണമാണ്. ഭഗവാന്റെ ഗുണഗണങ്ങള്‍ എണ്ണമില്ലാത്തവയും ആദിയും അവസാനവും ഇല്ലാത്തവയുമാണ്. അവയുടെ ഏറ്റവും കുറഞ്ഞ-അണുപ്രായമായ-വിധത്തില്‍ സര്‍വ്വ ചരാചരങ്ങളിലും ഉണ്ട്. ചില പദാര്‍ത്ഥങ്ങളില്‍ കൂടുതലായി ഉണ്ട്. ഉദാഹരണം നോക്കുക:
”മഹര്‍ഷീണാം ഭൃഗുരഹം” എന്ന് ഈ അധ്യായത്തില്‍ തന്നെ പറയുന്നു.
”മഹര്‍ഷിമാരില്‍ വച്ച് ഭൃഗുമഹര്‍ഷി ഞാന്‍ തന്നെയാണ്”- എല്ലാ മഹര്‍ഷിമാരിലും ഭഗവച്ചൈതന്യാംശം ഉണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വേദ അധ്യയനം ചെയ്യാനും തപസ്സ് ചെയ്യാനും സാധിക്കുന്നത്. ഭൃഗു മഹര്‍ഷിയില്‍ ഭഗവച്ചൈതന്യം കൂടുതല്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഭൃഗുമഹര്‍ഷി എന്റെ വിഭൂതിയാണ് എന്ന് ഭഗവാന് പറയുന്നു.
എന്റെ വാക്കുകള്‍ കേള്‍ക്കൂ,
ഞാന്‍ ഇനിയും
പറയാം (10-1)
എന്റെ ഉത്കൃഷ്ടമായ വാക്കുകള്‍ കേള്‍ക്കൂ! ഞാന്‍ വീണ്ടും വീണ്ടും പറയാം. നിന്റെ ഹിതം ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും പറയുന്നത്. എന്റെ വാക്കുകള്‍ കേട്ട് നീ ആനന്ദിക്കുന്നുമുണ്ടല്ലോ.
ഭഗവാന്റെ അവതാരലീലകളും ഉപദേശങ്ങളും ഉത്തമഭക്തന്മാരുടെ മുഖത്തില്‍ നിന്നു കേള്‍ക്കുന്നത്, മറ്റുള്ളവരുടെ മുഖത്തില്‍നിന്ന് കേള്‍ക്കുന്നതിനേക്കാല്‍ ആനന്ദപ്രദമാണ്. ഭഗവാന്റെ മുഖത്തില്‍നിന്ന് ഭഗവദ് ഗുണങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാവുന്ന ആനന്ദം അതിരറ്റതാണെന്നു പിന്നെ പറയേണ്ടതുണ്ടോ?
ഭഗവദ്ഗീത ഭഗവാന്റെ തിരുവായ്മൊഴിയാണ്. ഗീതയിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചതിനുശേഷം, ഉദ്ഗീതയിലെ ശ്ലോകമാണ് എന്നുപറയേണ്ടതിന് പകരം
”ഇതി ശ്രീമുഖോക്തേഃ”
(ഇങ്ങനെയാണ് തിരുവായ്മൊഴി എന്നാണ് ഭക്തന്മാരായ ആചാര്യന്മാര് പറയുക പതിവ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: