കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ സംഭാഷണം വാരികയുടെ ലേഖകൻ അനുവാദമില്ലാതെ റിക്കോർഡ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ നടിയെ മോശമായി പരാമര്‍ശിച്ചു എന്നായിരുന്നു പരാതി. സെന്‍കുമാര്‍ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം വാരികയുടെ റിപ്പോര്‍ട്ടര്‍ അനുവാദമില്ലാതെ റിക്കോര്‍ഡ് ചെയ്തുവെന്നും ഡിജിപിക്ക് കൈമാറിയ തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍കുമാറില്‍ നിന്നും അഭിമുഖം നടത്തിയ വാരികയിലെ ലേഖകന്‍ റംഷാദില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
ലേഖകനെതിരെ കേസ് രജിസ്റ്റർ ചെയ്യാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ അഭിമുഖത്തിൽ മതസ്പർധ വളർത്തുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലും സെൻകുമാറിനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
















