തൃശൂര്‍: നഗരമധ്യത്തിലുള്ള ഒരു ഹോസ്റ്റല്‍ വാങ്ങുന്നതിനായി വായ്പ തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്കി കരാറിലൊപ്പിട്ട് ആറു ലക്ഷം തട്ടി. വായ്പ ലഭിക്കുന്നതിനായി കമ്മീഷനെന്ന പേരില്‍ കടം വാങ്ങി നല്കിയ ആറു ലക്ഷം രൂപയും നഷ്ടപ്പെട്ടതോടെ വായ്പ തരപ്പെടുത്താന്‍ ഏജന്റിനെ സമീപിച്ച യുവതികളിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ച അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ നഗരത്തിലെ ഒരു ഏജന്റാണ് സത്രീകളെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയതായി പരാതി നല്‍കിയിരിക്കുന്നത്. ഏജന്റിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട സഹായം ലഭിക്കാതായതോടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനെയും സമീപിച്ചിരിക്കയാണിപ്പോള്‍. നഗരത്തിന് സമീപവും ഏങ്ങണ്ടിയൂരിലും അഗതി മന്ദിരങ്ങള്‍ നടത്തുന്ന സ്ത്രീകള്‍ ചേര്‍ന്നാണ് തൃശൂര്‍ നഗര മധ്യത്തില്‍ സെന്റ് തോമസ് കോളജിന് സമീപമുള്ള ഒരു സ്വകാര്യ ഹോസ്റ്റല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ ഒരു സ്വകാര്യ ബാങ്കില്‍ പര്‍ച്ചേയ്സ് ലോണിന് അപേക്ഷ നല്‍കിയത്. പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നടത്തുന്നതിനാണ് ഹോസ്റ്റല്‍ വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ലോണ്‍ നല്‍കാനാകില്ലെന്നും പണം ലഭ്യമാക്കാന്‍ ഒരാളെ പരിചയപ്പെടുത്തി നല്‍കാമെന്നും ബാങ്കിലെ ലോണ്‍ സെക്ഷനിലെ മാനേജര്‍ പറഞ്ഞു. അദ്ദേഹം ഏജന്റിനെ ബാങ്കിലേക്ക് വിളിച്ചു വരുത്തി പരിചയപ്പെടുത്തി നല്‍കുകയും ചെയ്തു. ഇയാള്‍ സെന്റ് തോമസ് കോളജിന് സമീപമുള്ള തന്റെ ഓഫീസിലേക്ക് കൊണ്ടുപോകുകയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്ത് കൊടുക്കാനുള്ള ലൈസന്‍സ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില രേഖകളും കാണിച്ചു. ഇരിങ്ങാലക്കുടയിലുള്ള ഒരു സഹകരണ ബാ്ങ്കില്‍ നിന്ന് വായ്പ ഏര്‍പ്പാടാക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ലോണ്‍ എടുക്കേണ്ട വസ്തുവിന്റെ രേഖകളെല്ലാം ഏജന്റിന് നല്കി. ലോണിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും ഒരു കോടി രൂപയ്ക്ക് എണ്‍പതിനായിരം രൂപ ഫീസ് നല്‍കണമെന്നും പറഞ്ഞു. ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപ കഴിഞ്ഞ ജൂ്ണ് ഏഴിന് നല്കിയത്രേ. ബാക്കി മൂന്നു ലക്ഷം രൂപ ജൂണ്‍ 12നും നല്കി. ആറു ലക്ഷം രൂപ കൈപ്പറ്റിയത് അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിടുകയും ചെയ്തു. കരാറിന്റെ കോപ്പിയും നല്കി.
രണ്ടു ദിവസം കഴിഞ്ഞ് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഓഫീസില്‍ ചെന്നപ്പോള്‍ പലപ്പോഴും ഓഫീസ് തുറക്കാറില്ലെന്നും വ്യക്തമായി. ഓഫീസില്‍ ചെന്ന വിവരം അറിഞ്ഞ് ഏജന്റ് ഫോണില്‍ വിളിച്ച് സ്ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരാതി നല്കിയാല് ഒന്നും സംഭവിക്കില്ലെന്നും കേസുകൊടുത്താല്‍ ജാമ്യം കിട്ടുമെന്നും തന്നെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇയാള്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: