തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാന്റ് എന്ന് ഖ്യാതി നേടിയ ശക്തന്‍ ബസ് സ്റ്റാന്റ് മാലിന്യ കൂമ്പാരമായി. സ്റ്റാന്റിന് സമീപം കോര്‍പ്പറേഷന്റെ അധീനതയിലുള്ള സ്ഥലത്ത് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും മറ്റുമുള്ള മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
മഴയത്ത് ചീഞ്ഞുനാറി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ കാല്‍നടക്കാര്‍ മൂക്കുപൊത്തി കടന്നുപോകേണ്ട സ്ഥിതിയാണുള്ളത്. പട്ടാളം റോഡിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിങ്ങിന് കോര്‍പ്പറേഷന്‍ കണ്ടെത്തിയ സ്ഥലത്താണ് രോഗം പരത്തുന്ന മാലിന്യ കൂമ്പാരം.
ശൗചാലയം, കുടിവെള്ളം തുടങ്ങിയവയുടെ കുറവ് യാത്രക്കാരെയും ബസ് ജീവനക്കാരെയും വലയ്‌ക്കുന്നു. തൊട്ടടുത്ത ഹോട്ടലുകളുടെ സഹായം തേടിയാണ് ബസ് ജീവനക്കാര്‍ കാര്യം സാധിക്കുന്നത്. നിലവിലുള്ള കുടുസുകെട്ടിടത്തിലെ ഇരുട്ടു നിറഞ്ഞ ശുചിമുറിയിലേക്ക് വനിതകള്‍ ഭയന്നാണ് അത്യാവശ്യങ്ങള്‍ നിറവേറ്റാനെത്തുന്നത്.
സ്റ്റാന്റിനകത്തെ ടാറിങ്ങ് ഇളകി കുണ്ടുംകുഴിയുമായിട്ട് മാസങ്ങളായി. ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടം വലിയ കുഴികള്‍ നിറഞ്ഞു കിടക്കുകയാണ്. പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതുമൂലം ബസുകള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടേണ്ടി വരുന്നതിനാല്‍ അതിനിടയിലൂടെ ജീവന്‍പണയം വെച്ചാണ് യാത്രക്കാര്‍ കയറാനെത്തുന്നത്.
നഗരത്തിലെത്തുന്ന 1100 സ്വകാര്യ ബസുകളില്‍ 700 ഓളം എണ്ണം ശക്തന്‍സ്റ്റാന്റിലെത്തുന്നു. ട്രാക്കില്‍ കയറുന്നതുവരെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനായി 10 വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ഇതുവരെ നടപ്പായില്ല. സ്റ്റാന്റിന്റെ തെക്കും വടക്കും കോര്‍പ്പറേഷന്‍ വക സ്ഥലമുണ്ട്. ഇതില്‍ വടക്കുഭാഗം പാര്‍ക്കിങ്ങ് ഏരിയ ആക്കുമെന്നാണ് പറഞ്ഞിരുന്നത്. ഈസ്ഥലം ഇപ്പോള്‍ ആക്രിസാധനങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്.
അതിനിടെ പൂരത്തോടനുബന്ധിച്ച് രണ്ടുമാസം ടാറിംഗ് നടത്തിയ നഗരത്തിലെ റോഡുകളെല്ലാം മഴക്കാലമായതോടെ കുണ്ടും കുഴിയുമായി. കെ.എസ്.ആര്‍.ടിസി റോഡിലും, ശക്തന്‍ നഗറിലുമൊക്കെ വന്‍ കുഴികളാണ് രൂപപ്പെട്ടത്. ഒരു വര്‍ഷം കരാറുള്ള റോഡ് ഒറ്റമഴയില്‍ പൊളിഞ്ഞതോടെ എങ്ങനെ പണം നല്‍കുമെന്ന ചോദ്യം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉയര്‍ന്നിരുന്നു. ടാറിംഗ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും പൊളിഞ്ഞതോടെ കരാറുകാരന് പണം നല്‍കേണ്ടെന്ന നിലപാടിലാണ് തൃശൂര്‍ കോര്‍പ്പറേഷന്‍.
അതേസമയം ബസ്സുടമകളുടെ നിയന്ത്രണമാണ് ഗതാഗത പരിഷ്‌കരണത്തിന് തടസമാകുന്നതെന്ന പരാതിയും നിലിലുണ്ട്. ദീര്‍ഘദൂരഹ്രസ്വദൂരബസ്സുകളെ തരംതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും നീക്കങ്ങള്‍ക്കും ബസ്സുടമസ്ഥ സംഘടനകള്‍ എതിരാണെന്നാണ് അധികൃതരുടെ ഭാഷ്യം. ജില്ലയിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ശക്തന്‍നഗറില്‍നിന്നും സര്‍വ്വീസ് തുടങ്ങണമെന്ന യാത്രക്കാരുടെ ആവശ്യവും നടപ്പായിട്ടില്ല.
















