കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് വഴിത്തിരിവില്‍. കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് നടന് ദിലീപിന്റെ പരാതി. ഏപ്രില്‍ 20ന് ഡിജിപിക്ക് പരാതി നല്‍കിയെന്നും ദിലീപ് വെളിപ്പെടുത്തി. ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിഷ്ണു എന്നയാള്‍ വിളിച്ചതായി സംവിധായകന് നാദിര്‍ഷായും പറഞ്ഞു. അതിനിടെ, ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെഴുതിയതായി പറയപ്പെടുന്ന കത്തും പുറത്തായി.
തന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മാനേജര്‍ അപ്പുണ്ണിയെയും വിഷ്ണുവാണ് വിളിച്ചതെന്ന് ദിലീപ് പറഞ്ഞു. പള്‍സര്‍ സുനി പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും കേസില്‍ ദിലീപിന്റെ പേരു പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നുമാണ് അയാള്‍ പറഞ്ഞത്. റെക്കാഡ് ചെയ്ത ഫോണ്‍ സംഭാഷണം അടക്കമാണ് പരാതി നല്‍കിയതെന്നും ദിലീപ് പറഞ്ഞു. മലയാള സിനിമയിലെ ചില നടിമാരും നിര്‍മാതാക്കളും ഉള്‍പ്പെടെ ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അങ്ങനെ പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി നല്‍കണമെന്നുമായിരുന്നു ഭീഷണി.
ഏപ്രില്‍ ആദ്യവാരം ബെംഗളൂരുവിലായിരിക്കെയാണ് വിഷ്ണു വിളിച്ചതെന്ന് നാദിര്‍ഷാ പറഞ്ഞു. സംശയം തോന്നി സംഭാഷണം റെക്കോഡ് ചെയ്തു. തുടര്‍ന്ന് ദിലീപിനെ അറിയിച്ചു. അമേരിക്കന്‍ പര്യടനത്തിനു പുറപ്പെടും മുമ്പ് ഡിജിപിക്ക് പരാതി നല്കി. സുനി ദിലീപിന് എഴുതിയതെന്നു പറയുന്ന കത്തില്‍ തനിക്ക് വാഗ്ദാനം ചെയ്ത പണം നല്‍കണമെന്നാണ് ആവശ്യം. കത്തില്‍ നിന്ന്: ”ദിലീപേട്ടാ ഞാന്‍ സുനിയാണ്. ജയിലില്‍ നിന്നാണ് കത്തെഴുതുന്നത്. കേസില്‍പ്പെട്ടതോടെ എന്റെ ജീവന് തന്നെ അവസാനിച്ച പോലെയാണ്. എന്നെ വിശ്വസിച്ച് കൂട്ടത്തില്‍ നിന്ന അഞ്ചു പേരെ എനിക്ക് രക്ഷിച്ചേ പറ്റൂ. പലരും എന്നെ നിര്‍ബന്ധിക്കുന്നു. നീ എന്തിനാ ബലിയാടാകുന്നതെന്ന്. നീ നിന്നെ ഏല്‍പ്പിച്ച ആളിന്റെ പേരു പറയുകയാണെങ്കില്‍ നടി പോലും മാപ്പു പറയുമായിരുന്നു. ഞാന്‍ നാദിര്‍ഷയെ വിളിച്ച് കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. എനിക്ക് മറുപടിയൊന്നും വന്നില്ല. എനിക്കിപ്പോള്‍ പൈസയാണ് ആവശ്യം.
ഈ കത്ത് കിട്ടി മൂന്നു ദിവസം ഞാന്‍ നോക്കും. ചേട്ടന്റെ തീരുമാനം അതിനു മുമ്പ് എനിക്ക് അറിയണം. സൗണ്ട് തോമ മുതല്‍ ജോസേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഈ കത്ത് എഴുതാനുള്ള സാഹചര്യം എന്താണെന്ന് മനസ്സിലാകുമല്ലോ. എനിക്ക് ചേട്ടന് തരാമെന്നു പറഞ്ഞ പൈസ ഫുള്‍ ആയിട്ട് ഇപ്പോള്‍ വേണ്ട. അഞ്ചു മാസം കൊണ്ട് തന്നാല്‍ മതി. ഞാന്‍ നേരിട്ട് നാദിര്‍ഷയെ വിളിക്കും. എനിക്ക് അനുകൂലമായുള്ള കാര്യങ്ങളാണ് കത്ത് വായിച്ചിട്ട് പറയാനുള്ളതെങ്കില്‍ ഈ കത്ത് കൊണ്ടുവരുന്ന വിഷ്ണുവിന്റെ അടുത്ത് പറയുക. എനിക്ക് ഇപ്പോള്‍ പൈസ അത്യാവശ്യമായതുകൊണ്ടു മാത്രമാണ് ഞാന്‍ ബുദ്ധിമുട്ടിക്കുന്നത്.”
എന്നാല്‍, കത്ത് ബ്ലാക്മെയിലിങ്ങിന് വിശ്വാസ്യത കൂട്ടാന്‍ പള്‍സര്‍ സുനി തന്നെ ആസൂത്രണം ചെയ്തതാണോയെന്നും പോലീസ് സംശയിക്കുന്നു. കത്തെഴുതിയ കടലാസ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് നല്‍കിയതാണെന്ന് തെളിഞ്ഞു. അതില്‍ ജയില്‍ സൂപ്രണ്ടിന്റെ മുദ്രയുണ്ട്.
അതിനിടെ, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: