തൃശൂര്‍: കൈപ്പമംഗലത്തെ കള്ളനോട്ട് കേസില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ എല്ലാ പ്രതികളെയും പിടികൂടണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് ജില്ലാപ്രസിഡണ്ട് എ.നാഗേഷ്. തൃശൂര്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ബിജെപിയിലെ താഴെത്തട്ടിലെ പ്രവര്‍ത്തകരാണെന്ന് മനസ്സിലായപ്പോള്‍ മൂന്നുമണിക്കൂറിനുള്ളില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്.
സിപിഎമ്മും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നത്. കേരളം ഭരിക്കുന്നത് പിണറായിയും പിണറായിയുടെ പോലീസുമാണല്ലോ. ഏത് തരം അന്വേഷണത്തെയും ബിജെപി സ്വാഗതം ചെയ്യുന്നു.
കള്ളനോട്ട് കേസില്‍ ഉള്‍പ്പെട്ട പ്രതികളെ രാജ്യദ്രോഹകുറ്റം ചെയ്തവരായാണ് ബിജെപി കാണുന്നത്. ഇത്തരക്കാര്‍ക്ക് മാപ്പില്ല. അതേസമയം സമാനമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പാര്‍ട്ടിപ്രവര്‍ത്തകരായ പ്രതികളെ സിപിഎമ്മും കോണ്‍ഗ്രസ്സും സംരക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. നാഗേഷ് കുറ്റപ്പെടുത്തി.
കള്ളനോട്ട് കേസിലെ പ്രതി ബിജെപി നേതാക്കളോടൊപ്പം നിന്നെടുത്ത സെല്‍ഫി ചിത്രങ്ങള്‍ കാണിച്ചാണ് സിപിഎം പ്രചരണം നടത്തുന്നത്. പ്രതികള്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളോടൊപ്പം നില്ക്കുന്ന ചിത്രം ബിജെപി ഇന്നലെ പുറത്തുവിട്ടു.
ഈ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും കള്ളനോട്ട് കേസില്‍ ബന്ധമുണ്ടോ എന്നും സിപിഎം വ്യക്തമാക്കണം. നാഗേഷ് ആവശ്യപ്പെട്ടു.
സിപിഎം ജില്ലാസെക്രട്ടറിമാരായിരുന്ന ഗോപി കോട്ടമുറിക്കലും പി.ശശിയും ഉള്‍പ്പെട്ട കേസുകളില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കൂട്ടുപ്രതികളായിരുന്നോ എന്നും വ്യക്തമാക്കണം. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ബിജെപിയെ തകര്‍ക്കാമെന്നുള്ള വ്യാമോഹം സിപിഎമ്മും കോണ്‍ഗ്രസ്സും ഉപേക്ഷിക്കണമെന്ന് നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: