കൊച്ചി: ശബരി റെയില്‍പാത അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുതല്‍ മുടക്കിന് ധാരണയുണ്ടാക്കിയ പദ്ധതിക്ക് മോദി സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 213 കോടി രൂപ അനുവദിച്ചു. എന്നാല്‍, പദ്ധതിക്ക് മുഴുവന്‍ പണവും കേന്ദ്രം മുടക്കണമെന്ന പുതിയ ആവശ്യം സംസ്ഥാനം മുന്നോട്ടുവെച്ചു. ഈ നിലപാട്മാറ്റം പദ്ധതിയെ ബാധിച്ചേക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക.
അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയെന്ന പദ്ധതി അവതരിപ്പിച്ചത് വാജ്പേയിയുടെ നേതൃത്വത്തില്‍ 1998ല്‍ എന്‍ഡിഎ ഭരിക്കുമ്പോഴാണ്. 20 വര്‍ഷത്തിനിടെ പദ്ധതിക്ക് വീണ്ടും പ്രതീക്ഷ വന്നത് മോദി സര്‍ക്കാര്‍ 213 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചപ്പോഴാണ്. പദ്ധതി അതിവേഗം നടപ്പാക്കുന്നതിനു പകരം അട്ടിമറിക്കാനാണിപ്പോള് സംസ്ഥാന സര്‍ക്കാര്‍ നീക്കം.
പദ്ധതിയുടെ 51 ശതമാനം ചെലവ് വഹിക്കാമെന്ന ഉറപ്പില്‍ നിന്നാണ് ഇപ്പോള്‍ സംസ്ഥാനം പോകുന്നത്. മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുമ്പില്‍ സംസ്ഥാനം വെച്ച 18 ആവശ്യങ്ങളിലൊന്ന് ശബരിപ്പാതയ്ക്ക് മുഴുവന്‍ പണവും കേന്ദ്രം മുടക്കണമെന്നാണ്. അതായത്, സംസ്ഥാനം പദ്ധതിക്ക് ഒരു പൈസയും മുടക്കാന്‍ തയ്യാറല്ലെന്ന് ചുരുക്കം.
സംസ്ഥാന ഖജനാവിന് നേരിട്ടും അല്ലാതെയും വലിയ വരുമാനം നേടിക്കൊടുക്കുന്ന ശബരിമല തീര്ത്ഥാടനത്തിനെ സഹായിക്കുന്നതാണ് പദ്ധതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 470 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കേണ്ടത്. മൂന്ന് ജില്ലകളിലെയും ജനങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിച്ചിരുന്നു.
പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി സംയുക്ത സംരംഭകത്വ കരാറിലാണ് ഒപ്പുവെച്ചിരുന്നത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ചെലവിന്റെ 51 ശതമാനവും, കേന്ദ്രം 49 ശതമാനവും വഹിക്കണം. പണം കണ്ടെത്തുന്നതിനായി കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ് എന്ന കമ്പനിയും രൂപവത്കരിച്ചിരുന്നു. കമ്പനി രൂപവത്കരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതോടെ പദ്ധതി മേഖലയിലെ ജനങ്ങളുടെ ആശങ്കയും ഒഴിവായിരുന്നതാണ്. അതിനിടെയാണ് ഈ നിലപാടുമാറ്റം.
1997-98ലെ റെയില്‍ ബജറ്റില്‍ വാജ്പേയ് സര്‍ക്കാരാണ് ശബരി പദ്ധതി അനുവദിച്ചത്. 517 കോടിയായിരുന്നു പദ്ധതിച്ചെലവ്. ഭൂമിയേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയതോടെ പദ്ധതി തുക 1,556 കോടിയായി ഉയര്‍ന്നു. 20 വര്‍ഷത്തിന് ശേഷം നിലവില്‍ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
2021നകം പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യമാക്കാനുള്ള സാധ്യതകള്‍ക്കും പിണറായി സര്‍ക്കാറിന്റെ നിലപാട് തിരിച്ചടിയായിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സര്‍ക്കാര്‍ നടപടി മൂലം സ്ഥലം നല്കിയവരാണ് ഏറെയും ദുരിതത്തിലായിരിക്കുന്നത്. ധാരണപ്രകാരം പദ്ധതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നാണ് ശബരി പാത ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: