കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ എഡിജിപി ടോമന് ജെ തച്ചങ്കരിയെ സാക്ഷിനിര്‍ത്തി ഡിവൈഎസ്പി പി.പി.സദാനന്ദന് നടത്തിയ പ്രസംഗം പോലീസ് സേനയെ സിപിഎം പാളയത്തില്‍ കെട്ടിയിടാനും ഒപ്പം സിബിഐ കോടതിയെയും നീതിന്യായ വ്യവസ്ഥയെയും അപമാനിക്കാനുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയല്ലാത്ത സുബീഷിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കി കൃത്രിമ മൊഴിയുണ്ടാക്കിയതിന്റെ പേരിലാണ് സദാനന്ദന്റെ പ്രസംഗം. സിബിഐയുടെ പരിധിയിലുള്ള കേസില്‍ പ്രതികളായി കണ്ടെത്തിയ കാരായിമാരെ രക്ഷിച്ചെടുക്കാനാണ് തന്റെ അധികാരപരിധിയിലല്ലാത്ത ഫസല്‍ കേസില്‍ സദാനന്ദന് അന്വേഷണപ്രഹസനം നടത്തിയതും കേസുമായി ബന്ധമില്ലാത്ത സുബീഷിനെ മര്ദ്ദച്ചവശനാക്കി കൃത്രിമ മൊഴിയുണ്ടാക്കി മാധ്യമങ്ങള്‍ക്ക് നല്കിയതും. പന്ത്രണ്ടു വര്‍ഷമായി ഫസല്‍ കേസില്‍ താന്‍ അന്വേഷണവും ഗവേഷണവും നടത്തുകയാണെന്നാണ് സദാനന്ദന് പ്രസംഗിച്ചത്. കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ വധിച്ചത് താനും കൂട്ടാളികളുമാണെന്ന് ടി.പി കേസിലെ പ്രതി ടി.കെ.രജീഷ് വെളിപ്പെടുത്തിയിട്ടും ഒരന്വേഷണവും ഉണ്ടായിട്ടില്ല. സദാനന്ദന് സിപിഎമ്മുകാര്‍ പ്രതികളായ കേസില്‍ മാത്രം ഗവേഷണം നടത്തിയാല്‍ പോര. ഫസല്‍ കേസില്‍ സിബിഐ കോടതി നിരീക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞതും പോലീസിനെ കെട്ടിയിട്ട് അടിക്കാമെന്ന് ആരും കരുതേണ്ട എന്ന് ഭീഷണിപ്പെടുത്തിയതും കോടതിയലക്ഷ്യമാണെന്നും സത്യപ്രകാശ് പറഞ്ഞു.
വിവാദ പ്രസംഗം നിയമ വിരുദ്ധമെന്ന് വിദഗ്ദര്‍
കണ്ണൂര്‍: പോലീസ് അസോസിയേഷന് സമ്മേളനത്തില്‍ തലശ്ശേരിയിലെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ വിവാദ പ്രസംഗം നിയമ വിരുദ്ധമാണെന്ന് ഈ രംഗത്തെ വിദഗ്ഗര്‍ ചൂണ്ടിക്കാട്ടുന്ന. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐ വിശദമായി അന്വേഷിച്ച് കുറ്റ പത്രം നല്കിയ കേസിലാണ് സദാനന്ദന് വസ്തുതാ വിരുദ്ധമായ പ്രസംഗം നടത്തിയത്. ഫസല്‍ വധക്കേസില്‍ പുതിയ തെളിവുകള്‍ വളരെ ശക്തമാണെന്നും യഥാര്‍ത്ഥ പ്രതികള്‍ക്ക് തൂക്കുകയര്‍ വരെ കിട്ടാവുന്ന തെളിവുകള്‍ ഉണ്ടെന്നുമാണ്ഡിവൈഎസ്പി സദാനന്ദന് തന്റെ പ്രസംഗത്തില്‍ പരോക്ഷമായി പറഞ്ഞത്. ഫസല്‍ വധക്കേസ് അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും സദാനന്ദന് പങ്കാളിയല്ല. കേസുമായി ബന്ധപ്പെട്ട് 12 വര്‍ഷത്തെ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തെളിവുകളെ കാണേണ്ടതെന്നും സദാനന്ദന് പറഞ്ഞിരുന്നു. സിബിഐ അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് സദാനന്തന്റെ പുതിയ വെലിപ്പെടുത്തല്‍ നാടകം പുറത്ത് വന്നത്. നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ സദാനന്ദന് ബോധപൂര്‍വ്വം സിപിഎമ്മിന്റെ നാവായി സംസാരിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് സിപിഎം ചില പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സദാന്ദനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാഹി ചെമ്പ്രയിലെ സുബീഷ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അനാവശ്യമായി ഇടപെട്ട് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉദ്യോഗസഥന്മാര്ക്കെതിരെ നിയമപരമായ നടപടി വരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: