കണ്ണൂര്‍: പോലീസ് അസോസിയേഷന് സമ്മേളനം പാര്ട്ടിവല്ക്കരിച്ച നടപടി വിവാദമാകുന്നു. സേനയ്ക്കകത്ത് പ്രതിഷേധം ശക്തം. സിപിഎമ്മിനെ അനുകൂലിച്ച് കേസന്വേഷണത്തെക്കുറിച്ച് പ്രസംഗിച്ച ഡിവൈഎസ്പിയുടെ നടപടിയും വിവാദമാകുന്നു.
കണ്ണൂരില്‍ ഇന്നലെ നടന്ന പോലീസ് അസോസിയേഷന് 37-ാമത് കണ്ണൂര്‍ ജില്ലാ സമ്മേളനവേദിയാണ് പൂര്‍ണ്ണമായും ചുവപ്പ് ഡക്കറേഷനുകളും മറ്റും അണിയിച്ചൊരുക്കി സിപിഎം ജില്ലാ സമ്മേളനവേദി പോലെയാക്കി മാറ്റിയത്. നീലനിറത്തിലും മറ്റുമുളള ഏതാനും കൊടികള്മാത്രമാണ് പേരിന് സമ്മേളന വേദിയിലുണ്ടായിരുന്നത്. പോലീസ് അസോസിയേഷന് രൂപം കൊണ്ടതു മുതല്‍ സ്വതന്ത്രസംഘടനയായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയെ രാഷ്ട്രീയവല്ക്കാരിക്കാനുളള പോലീസ് സേനയ്ക്കകത്തെ ചിലരുടെ ശ്രമം ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കാനുളള ഗൂഢനീക്കമാണ് ഇതിനു പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
മാത്രമല്ല, കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന് സിപിഎമ്മിന്റെ വക്താവിനെപ്പോലെ ഫസല്‍ വധക്കേസില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതും ചില സംഘടനകളെ താറടിക്കാന്‍ അസോസിയേഷന് സമ്മേളനവേദി ഉപയോഗപ്പെടുത്തിയതും സേനയ്ക്കകത്ത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജില്ലാ സമ്മേളനവേദി ചില കേസുകളില്‍ സ്വന്തം വാദം ഉറപ്പിക്കാനുളള സന്ദര്‍ഭമാക്കി മാറ്റിയ ഡിവൈഎസ്പി അസോസിയേഷന് സമ്മേളനം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമ്മേളനവേദി പോലെയാക്കിമാറ്റിയതില് അമര്‍ഷം ശക്തമായിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസ് സംബന്ധിച്ചാണ് ഡിവൈഎസ്പി സമ്മേളനത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
കഴിഞ്ഞകാലങ്ങളില്‍ നിക്ഷ്പക്ഷമായ രീതിയില്‍ നടന്നുവന്ന അസോസിയേഷന്റെ സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ, അതും ഭരണകക്ഷിയുടെ ഇംഗിതത്തിനനുസരിച്ച് സമ്മേളനം സംഘടിപ്പിച്ചതിനെതിരെ വരും ദിവസങ്ങളില്‍ അസോസിയേഷനകത്ത് ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: