ന്യൂദല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണയേറുന്നു. കോണ്‍ഗ്രസ്സിന്റെ സമ്മര്‍ദ്ദം തള്ളി പ്രതിപക്ഷത്തെ പ്രബല കക്ഷിയായ ജനതാദള്‍ (യു) കോവിന്ദിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. പാട്നയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെയും എംഎല്‍എമാരുടെയും യോഗത്തിലാണ് തീരുമാനം.
”ആദ്യമായാണ് ബിഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നത്. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു”. ജെഡിയു നേതാവ് രത്നേഷ് സാദ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവരെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ തീരുമാനം അറിയിച്ചു. 1.91 ശതമാനം വോട്ടാണ് ജെഡിയുവിനുള്ളത്.
പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ജെഡിയു നിലപാട് പ്രഖ്യാപിച്ചത്. നിതീഷിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാട്നയിലെത്തിയെങ്കിലും ഫലം കണ്ടില്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന്റെ മുന്‍നിരയില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന പാര്‍ട്ടിയാണ് ജെഡിയു.
പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആദ്യം ആവശ്യപ്പെട്ടത് നിതീഷായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തെ ഛിന്നഭിന്നമാക്കുന്നത് ഞെട്ടലോടെയാണ് കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും കാണുന്നത്. വന്‍ഭൂരിപക്ഷത്തോടെ കോവിന്ദ് ജയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കോവിന്ദിനെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചയുടന്‍ താന്‍ വ്യക്തിപരമായി പിന്തുണക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. നേരിട്ട് കോവിന്ദിനെ അഭിനന്ദിക്കുകയും ചെയ്തു. ബിഹാറില്‍ ജെഡിയുവിന്റെ സഖ്യകക്ഷിയായ ആര്‍ജെഡി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വേണമെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ നിതീഷിനെ പ്രതിപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: