ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഒളിയമ്പുമായി മന്ത്രി ജി. സുധാകരന്. മഴക്കാല മുന്നൊരുക്ക യോഗം വിളിച്ചപ്പോള്‍ ചിലര്‍ വരട്ടാറില്‍ മഴനടത്തത്തിനു പോയെന്ന് സുധാകരന് പരിഹസിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്.
രോഗങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ നടന്നിട്ട് എന്തുകാര്യം. തിരുവല്ല താലൂക്കിലാണ് ചിലര്‍ നടക്കാന്‍ പോയത്. ഇവിടെ തീരപ്രദേശത്ത് ഒരുകഷണം കല്ലുപോലും ഇടാന്‍ കഴിഞ്ഞിട്ടില്ല. സ്ഥിരം തീരപ്രദേശത്ത് പോയിരുന്ന താനിപ്പോള്‍ തീരപ്രദേശത്തേക്ക് പോകാറില്ല. അവിടേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. തീരദേശത്ത് കല്ല് അടിക്കില്ലെന്ന് ചിലര്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ്. പരീക്ഷണങ്ങള്‍ വിജയിക്കുമോയെന്ന് ഉറപ്പു വേണം. ഖജനാവിലെ പണം തീര്‍ത്തശേഷം കല്ലടിക്കാന്‍ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴജില്ലയിലെ തീരപ്രദേശത്ത് കടല്‍ക്ഷോഭം രൂക്ഷമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടക്കാത്ത സാഹചര്യത്തിലാണ് സുധാകരന്റെ തുറന്നു പറച്ചില്. കടല്‍ഭിത്തി, പുലിമുട്ട് എന്നിവ നിര്‍മ്മിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കുമെന്ന പ്രഖ്യാപനമല്ലാതെ യാതൊന്നും നടന്നിട്ടില്ല. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് വരട്ടാര്‍ പുനരുജ്ജീവനം എന്ന പേരില്‍ നേരത്തെ മഴനടത്തം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: