തൃശൂര്‍: തമിഴ്നാട് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്കുന്ന സൗജന്യ അരി വന്‍തോതില്‍ തട്ടിയെടുത്ത് കേരളത്തിലേക്ക് കടത്തുന്നു. ഉദ്യോഗസ്ഥ ലോബിയുടെ സഹായത്തോടെയാണ് കള്ളക്കടത്ത്. കേരളത്തിലെത്തിച്ച് വന്‍വില ഈടാക്കി ഇവ വിപണിയില്‍ വില്‍ക്കുകയാണ്.
തമിഴ്നാട്ടില്‍ നിന്ന് പാല്, തൈര് എന്നിവ കടത്തുന്ന വീപ്പകളിലാണ് അരിനിറച്ച് കടത്തുന്നത്. ചാക്കുകളില്‍ പ്രത്യക്ഷത്തില്‍ അരി കടത്തിയാല്‍ പിടികൂടുമെന്ന് ഉറപ്പുള്ളതിനാലാണ് രഹസ്യമായി വീപ്പകളില്‍ നിറച്ച് കടത്തുന്നത്.
അതിര്‍ത്തികടന്നാല്‍ ഈ വാഹനങ്ങള്‍ നേരെ രഹസ്യകേന്ദ്രങ്ങളില്‍ എത്തും. അവിടെവെച്ച് വീപ്പകളില്‍ നിന്ന് അരി ബ്രാന്റഡ് ചാക്കുകളിലേക്ക് മാറ്റും. ഇവ പിന്നീട് വന്‍വിലക്ക് വിപണിയിലെത്തും.
കേരളത്തിലേയും തമിഴ്നാട്ടിലേയും ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ വെട്ടിപ്പ് നടക്കുന്നത്. തമിഴ്നാട്ടില്‍ റേഷന്‍കടകള്‍ വഴി സൗജന്യമായാണ് പാവപ്പെട്ടവര്‍ക്ക് അരി നല്‍കുന്നത്. തമിഴ്നാട് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴിലുള്ള റേഷന്‍കടകള്‍ വഴിയാണ് ഇവയുടെ വിതരണം.
ചില രാഷ്ട്രീയനേതാക്കളും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതായി ആരോപണമുണ്ട്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അരിമാഫിയയുടെ പ്രവര്‍ത്തനം. സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പിടികൂടിയാല്‍ നടപടി ഉണ്ടാകുമെന്നും വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: