കണ്ണൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ ഗുരുതര വീഴ്ച. മാസങ്ങളായി പ്രീമിയം അടച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാത്രമല്ല പിഎഫ്, ഇഎസ്ഐ, ബാങ്ക് ലോണ്‍ എന്നിവയുടെ കാര്യത്തിലും ഇതേ രീതിയിലുള്ള വീഴ്ചയുണ്ട്.
ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ജീവനക്കാരും ഇന്‍ഷുറന്‍സില്‍ ചേര്‍ന്നിട്ടുണ്ട്. സ്വന്തം നിലയിലാണ് ജീവനക്കാര്‍ ഇന്‍ഷുറന്‍സില്‍ ചേരുന്നതെങ്കിലും ജീവനക്കാര്‍ നേരിട്ട് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് പകരം ശമ്പളത്തില്‍ നിന്ന് തുക പിടിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രീമിയം അടക്കുന്ന സംവിധാനമാണ് നിലവിലുള്ളത്.
എന്നാല്‍ ശമ്പളം നല്കുമ്പോള് ഇന്‍ഷുറന്‍സ് തുക കൃത്യമായി പിടിച്ചെടുക്കാറുണ്ടെങ്കിലും ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടക്കാതെ വകമാറ്റി ചിലവാക്കിയതാണ് വിവാദമായിരിക്കുന്നത്. എട്ട് മാസത്തിലധികമായി ഇന്‍ഷുറന്‍സ് തുക മുടങ്ങിയിട്ടെന്നാണ് ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നത്.
പ്രീമിയം അടക്കുന്നതില്‍ വീഴ്ചവന്നതായി സൂചിപ്പിച്ച് കൊണ്ട് ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് നോട്ടീസ് അയച്ചപ്പോള്‍ മാത്രമാണ് ജീവനക്കാരും വസ്തുത മനസ്സിലാക്കിയത്. അപകട സാധ്യതയുള്ള മേഖലയില്‍ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
സാലറി സര്‍ട്ടിഫിക്കറ്റ് ജാമ്യമായി നല്കി ബാങ്ക് വായ്പയെടുത്ത ജീവനക്കാരുട വായ്പാതിരിച്ചടവ് മുടങ്ങിയിട്ടും മാസങ്ങളായി. ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങിയ ബാങ്ക് വായ്പകള്‍ക്ക് ഉയര്‍ന്ന പിഴപ്പലിശയാണ് ഈടാക്കുന്നത്. ഇത്തരം പിഴപ്പലിശയുടെ ബാധ്യത ജീവനക്കാര്‍ തന്നെ വഹിക്കണമെന്നത് ഭീകരമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.
വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം ചില ജീവനക്കാര്‍ക്കെതിരെ ജപ്തി നടപടി പോലുമുണ്ടായിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. ദീര്‍ഘകാലം തിരിച്ചടവ് മുടങ്ങുമ്പോള്‍ ചില ജീവനക്കാര്‍ സ്വന്തമായിത്തന്നെ തുക കണ്ടെത്തി ഇന്‍ഷുറന്‍സും ബാങ്ക് വായ്പകളും തിരിച്ചടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബാധ്യത തീര്‍ത്താലും കെഎസ്ആര്‍ടിസി നേരത്തെ പിടിച്ചെടുത്ത തുക തിരികെ ലഭിക്കാന്‍ സാധ്യത കുറവാണ്.
ഫലത്തില്‍ ഇന്‍ഷുറന്‍സും ബാങ്ക് ലോണും കെഎസ്ആര്‍ടിസി മുഖേന അടക്കുന്നത് ജീവനക്കാര്‍ക്ക് ഇരട്ട ബാധ്യതയാണ് ഉണ്ടാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ കൈവെക്കുകയെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഭരണകാലത്തും ഇതേ രീതിയിലുള്ള തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത്തരം തൊഴിലാളി വിരുദ്ധ നിലപാടുകളോട് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: