കൊച്ചി: അപകീര്‍ത്തികരമായ പ്രസംഗത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന് നല്കിയ മാനനഷ്ടക്കേസ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. പരാതിക്കാരനായ വി. മുരളീധരനില്‍ നിന്ന് കോടതി ഇന്നലെ മൊഴിയെടുത്തു.
ലോ അക്കാഡമി സമരം കഴിഞ്ഞ് പേരൂര്‍ക്കടയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ തനിക്കപകീര്ത്തികരമായി കോടിയേരി പ്രസംഗിച്ചു എന്നാണ് മുരളീധരന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
സത്യഗ്രഹത്തിനിടയില്‍ ഭക്ഷണം കഴിക്കുന്ന പി.സി. ജോര്ജ്ജിനേപ്പോലുള്ളവരാണ് മുരളീധരന്റെ മാതൃകകളെന്നും നിരാഹാര സമരം നടക്കുമ്പോള്‍ വലിയ ബാഗുമായി രാത്രി മുരളീധരന് കാറില്‍ പോയതെന്തിനാണെന്നുമായിരുന്നു കോടിയേരിയുടെ ചോദ്യം. ഇതു സംബന്ധിച്ച് മുരളീധരന്റെ ഭാഗം ചോദിക്കാതെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിന്റെ പത്രാധിപരേയും റിപ്പോര്‍ട്ടറേയും രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്. കേസിലെ മൂന്നു സാക്ഷികളില്‍ നിന്ന് കോടതി ഏപ്രില്‍ 24ന് മൊഴിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: