മക്കളേ,
വാക്ക് അഗ്‌നി പോലെയാണ്. ചൂടും പ്രകാശവുമാണ് അഗ്‌നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അത് കേള്‍ക്കുന്നവര്‍ക്ക് അറിവും സന്തോഷവും ലഭിക്കണം, അത് അവരെ ശ്രേയസ്സിലേയ്‌ക്ക് നയിക്കണം.
എന്നാല്‍ ഈ രീതിയില്‍ നല്ല വാക്കുകള്‍ പറയുകയും ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുന്നവര്‍ ഇന്ന് ചുരുക്കമാണ്. നമ്മളില്‍ പലരുടെയും വാക്കുകള്‍ നനഞ്ഞ വിറകു പോലെയോ വാഴപ്പിണ്ടി പോലെയോ ആണ്. അതില്‍ നിന്നു പുക മാത്രമേ കിട്ടുകയുള്ളു. കേള്‍ക്കുന്നവരില്‍ വെറുപ്പും വിദ്വേഷവും മാത്രമാണ് അതുണ്ടാക്കുന്നത്. ചിലര്‍ക്ക് സ്വന്തം മഹിമകള്‍ മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിക്കാന്‍ പ്രത്യേക താല്‍പര്യമാണ്. അത് കേള്‍ക്കുമ്പോള്‍ അവരോട് കൂടുതല്‍ ബഹുമാനം തോന്നുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നതുവഴി സത്യത്തില്‍ ഉള്ള ബഹുമാനം കൂടി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ കണ്ണില്‍ അവര്‍ സ്വയം പരിഹാസ പാത്രമായി തീരുകയാണ്. മിഥ്യാഭിമാനത്തില്‍ നിന്നാണ് ആത്മപ്രശംസ ഉണ്ടാകുന്നത്.
പരനിന്ദയാകട്ടെ പ്രത്യക്ഷത്തില്‍ത്തന്നെ ഹിംസയുമാണ്. കേള്‍ക്കുന്നവരില്‍ അതുണ്ടാക്കുന്ന വേദന ചെറുതല്ല. പ്രത്യേകിച്ചും നിന്ദിക്കപ്പെടുന്നവര്‍ പ്രായം കൊണ്ടോ സ്ഥാനം കൊണ്ടോ നമ്മുടെ ആദരവ് അര്‍ഹിക്കുന്നവരാണെങ്കില്‍ അതിന്റെ ദോഷം കൂടുതലാണ്. അവരുടെ വേദന നമുക്കു പ്രാരബ്ധ ദുഃഖമായി അനുഭവിക്കേണ്ടിവരും. പരനിന്ദയും ആത്മപ്രശംസയും നമ്മളെ എത്രമാത്രം അധഃപതിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സന്ദര്‍ഭം മഹാഭാരതത്തില്‍ കാണാം.
മഹാഭാരത യുദ്ധസമയത്ത്, കര്‍ണ്ണനുമായുള്ള യുദ്ധത്തിന്റെ ആദ്യദിവസം കര്‍ണ്ണനെ വധിക്കാന്‍ അര്‍ജ്ജുനനു സാധിച്ചില്ല. വൈകുന്നേരം ശിബിരത്തിലെത്തിയ അര്‍ജ്ജുനനോടു യുധിഷ്ഠിരന്‍ പറഞ്ഞു, ”കര്‍ണ്ണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോള്‍ എന്തുപറ്റി? കര്‍ണ്ണനെ കൊല്ലാന്‍ സാധിക്കാത്ത സ്ഥിതിയ്‌ക്ക് ഇനി നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതങ്ങു വലിച്ചെറിഞ്ഞേക്കൂ.” ഇതു കേട്ട് അര്‍ജ്ജുനന്‍ ദേഷ്യം കൊണ്ടു തിളച്ചു. അര്‍ജ്ജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാല്‍ അയാളെ കൊല്ലുമെന്ന്.
ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ട അര്‍ജ്ജുനന്‍ പെട്ടന്ന് വാളൂരി യുധിഷ്ഠിരനെ കൊല്ലാനായി ഭാവിച്ചു. അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ പറഞ്ഞു. ”അര്‍ജ്ജുനാ, നില്‍ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞയെടുത്തു എന്നതു സത്യം തന്നെ. എന്നാല്‍ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയില്‍ ആ പ്രതിജ്ഞ നിനക്കു നിറവേറ്റാം. യുധിഷ്ഠിരന്‍ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്.
അതുകൊണ്ട് യുധിഷ്ഠിരനെ നിന്ദിക്കുക. അപ്പോള്‍ നിന്റെ പ്രതിജ്ഞ സഫലമാകുകയും ചെയ്യും.” അതു കേട്ട് അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അര്‍ജ്ജുനന് സ്ഥലകാല ബോധം വന്നത്. കുറ്റബോധം കൊണ്ട് അര്‍ജ്ജുനന്‍ ഉരുകി. ”പിതൃതുല്യനായ ജ്യേഷ്ഠനോട് ഞാന്‍ ദേഷ്യപ്പെട്ടു ചീത്ത വിളിച്ചല്ലോ, നീചമായി നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്?”, ഇങ്ങനെ ചിന്തിച്ച് അര്‍ജ്ജുനന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു. തീയില്‍ ചാടി മരിക്കാന്‍ തയ്യാറെടുത്തു. വീണ്ടും അര്‍ജ്ജുനനെ തടഞ്ഞുകൊണ്ട് ഭഗവാന്‍ പറഞ്ഞു, ”അര്‍ജ്ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; ഒരുപായമുണ്ട്. സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യയ്‌ക്കു തുല്യമാണ്.” ഇതുകേട്ട് അര്‍ജ്ജുനന്‍ സ്വന്തം ഗുണഗണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ആത്മഹത്യ ചെയ്യുന്നതില്‍ നിന്നും പിന്തിരിഞ്ഞു.
അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. പരനിന്ദ പരഹത്യയ്‌ക്കും ആത്മപ്രശംസ ആത്മഹത്യയ്‌ക്കും തുല്യമാണെന്നു പറയുമ്പോള്‍ വാക്കുകളുടെ ശക്തി അത്രയ്‌ക്ക് വലുതാണെന്നാണ് ഭഗവാന്‍ നമ്മെ മനസ്സിലാക്കിത്തരുന്നത്.
സൃഷ്ടിക്കും സംഹാരത്തിനും ഒരുപോലെ കാരണമാകുന്നതാണ് വാക്ക്. സ്വന്തം ശക്തി മറന്നുപോയ ഹനുമാന് ആത്മവീര്യം പകര്‍ന്നത് ജാംബവാന്റെ വാക്കുകളാണ്.
കുരുക്ഷേത്രത്തില്‍ മനസ്സു തളര്‍ന്നുപോയ അര്‍ജ്ജുനനെ ഭഗവാന്‍ തന്റെ വാക്കുകള്‍ കൊണ്ട് ഉദ്ധരിച്ചത് നമുക്കറിയുന്നതാണല്ലോ. അതുപോലെ തന്നെ കര്‍ണ്ണനെ ശല്യരുടെ വാക്കുകള്‍ തളര്‍ത്തുന്നതും മന്ഥരയുടെ വാക്കുകള്‍ കൈകേയിയെ വഴി തെറ്റിക്കുന്നതും നമ്മള്‍കണ്ടു. അതിനാല്‍ നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാത്തതും എന്നാല്‍ അവര്‍ക്ക് പ്രോത്സാഹനവും സന്തോഷവും നല്‍കുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കുക. എവിടെ എപ്പോള്‍ എന്ത് എങ്ങനെ സംസാരിക്കണം എന്നറിയുന്നവന് എല്ലാ വിജയങ്ങളുമുണ്ടാകും.
മിതമായും പ്രിയമായും സംസാരിക്കാന്‍ കഴിയാത്തവന് എത്ര തന്നെ കഴിവുകളുണ്ടെങ്കിലും മറ്റുള്ളവരുടെ കൃപയ്‌ക്കു പാത്രമാകാന്‍ കഴിയില്ല. അങ്ങനെയുള്ളവര്‍ വിജയിക്കുക പ്രയാസമാണ്. മറിച്ച് വിനയപൂര്‍വ്വം മധുരമായി സംസാരിക്കാന്‍ കഴിവുള്ളവന് എത്ര തന്നെ കുറവുകളുണ്ടെങ്കിലും അയാള്‍ വിജയിക്കുന്നതു കാണാം. അതിനാല്‍ വാക്കുകളില്‍ വിനയവും വിവേകവുമുണ്ടായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ മൗനം പാലിക്കേണ്ടിടത്ത് മൗനം പാലിക്കാനും നമ്മള്‍ ശ്രദ്ധിക്കണം.
















