കൊടുങ്ങല്ലൂര്‍: ശ്രീകുരുംബക്കാവില്‍ ഭക്തലക്ഷങ്ങളെ സാക്ഷി നിര്‍ത്തി പതിനായിരങ്ങള്‍ കാവുതീണ്ടി. ഇന്നലെ വൈകീട്ട് 4.30ന് വലിയ തമ്പുരാന്റെ അനുമതിയോടെ കോയ്മ ചുവന്ന പട്ടുക്കുട നിവര്‍ത്തിയപ്പോഴാണ് മീനഭരണി മഹോത്സവത്തിലെ പ്രധാന ചടങ്ങായ കാവുതീണ്ടല് നടന്നത്. അമ്മേ ശരണം ദേവി ശരണം വിളികള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ഭക്തിലഹരിയില്‍ കോമരങ്ങളും സംഘങ്ങളും കാവുതീണ്ടുമ്പോള് കൃഷ്ണ പരുന്തുകള്‍ വട്ടമിട്ടു പറന്നു. ശിരസ്സില്‍ വെട്ടി രക്തമൊഴുക്കിയും മുളന്തണ്ടുകളാല് ക്ഷേത്രത്തിന്റെ മേല്കൂരയിലടിച്ചും ഓട്ടപ്രദക്ഷിണം നടത്തിയ ഭക്തര്‍ വലിയ തമ്പുരാന് ദക്ഷിണ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങി.
ഉച്ചക്ക് 12 മണിയോടെ നടയടച്ച് ശുദ്ധി വരുത്തി അടികള്‍മാര്‍ അശ്വതി പൂജക്കായി ക്ഷേത്രത്തില്‍ പ്രവേശിച്ചു. ഇതിനു മുമ്പായി വലിയ തമ്പുരാന് രാമവര്‍മ്മ രാജയും ക്ഷേത്രത്തിനകത്തെത്തിയിരുന്നു. ഒരു മണിയോടെ തൃഛന്ദന ചാര്‍ത്ത് അഥവാ അശ്വതി പൂജ തുടങ്ങി. കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠീ പ്രദീപ് കുമാര്‍ അടികള്‍, മഠത്തില്‍ മഠീ രവീന്ദ്രനാഥന്‍ അടികള്‍ എന്നിവരാണ് അതിരഹസ്യമായ അശ്വതി പൂജ നിര്‍വ്വഹിച്ചത്. പൂജ കഴിഞ്ഞ് വലിയ തമ്പുരാനും അടികള്‍മാരും കിഴക്കെ നടയിലൂടെ പുറത്തിറങ്ങി നിലപാടുതറയിലെത്തി.
ഇവിടെ വെച്ച് തമ്പുരാന് ദേവസ്വം, റവന്യു ,പോലിസ് ഉദ്യോഗസ്ഥര്‍ക്കും അടികള്‍മാര്‍ക്കും കോടി മുണ്ടുകള്‍ നല്കി. തുടര്‍ന്നാണ് കാവുതീണ്ടലിന് അനുമതി നല്‍കിയത്.കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്ശന്, അംഗങ്ങളായ ഉണ്ണികൃഷ്ണന്, അഡ്വ: അരുണ്‍കുമാര്‍, സെക്രട്ടറി ഷീജ, റവന്യു ഉദ്യോഗസ്ഥര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: