തിരുവനന്തപുരം: ജിഷ്ണു കേസിൽ തനിക്കെതിരെയുണ്ടായ പോലീസ് അക്രമത്തെ സര്‍ക്കാര്‍ ന്യായീകരിച്ച് പത്ര പരസ്യം നൽകിയതിൽ ദുഃഖമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് പരസ്യം നൽകിയത്. സർക്കാരിനെതിരേ സംസാരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.
നീതി കിട്ടുംവരെ സമരം തുടരും. ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ടെന്നും മഹിജ പറഞ്ഞു. പ്രചാരണമെന്ത്, സത്യമെന്ത്?എന്ന തലക്കെട്ടിലാണ് പരസ്യം . സത്യങ്ങള്‍ തമസ്കരിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്നും അറസ്റ്റ് ചെയ്തത് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയവരെയാണെന്നും ന്യായീകരിക്കുന്നതായിരുന്നു പരസ്യം. കോടികള്‍ മുടക്കിയാണ് സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത്.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം തുടരുന്ന മഹിജയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചേക്കും. തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി, പുതിയ സാഹചര്യം വിലയിരുത്തിയശേഷമാകും സന്ദർശനക്കാര്യം തീരുമാനിക്കുക. മുഖ്യമന്ത്രി കാണണമെന്ന അഭിപ്രായം പാർട്ടിതലത്തിലും മുന്നണിതലത്തിലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി മഹിജയെ സന്ദർശിക്കുമെന്ന സൂചന ഇന്നലെ മലപ്പുറത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൽകിയിരുന്നു.
ജിഷ്ണവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ് . അവിഷ്ണയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിന്‍വലിക്കാന്‍ തയ്യാറല്ല എന്നു തന്നെയാണ് നിലപാട്. തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ സംഘം സ്ഥലത്ത് തുടരുകയാണ്. അവിഷ്ണയ് ക്ക് ആവശ്യമായ വൈദ്യസഹായം വീട്ടില്‍ തന്നെ നല്‍കാനാണിത്.
















