ശ്രീശങ്കരന്‍ സ്വയം മഠാധിപതി ആയിരുന്നില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. അദ്ദേഹം സ്ഥാപിച്ച നാലുമഠങ്ങള്‍ നാലുദിക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സുകളായിരുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ ഭക്തിയോഗത്തില്‍ പറഞ്ഞതുപോലെ സന്യാസി ‘അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍’ ആയിരുന്നു. അദ്ദേഹത്തിന് നികേതമില്ല. അതേസമയം ഉറച്ച മനസ്സുണ്ടുതാനും. സന്യാസിമാരാണെങ്കിലും അവര്‍ ചില കീഴ്‌വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയരായിരുന്നു.
എന്നുമെന്നും നാട്ടുകാരെ സമ്പര്‍ക്കം ചെയ്തു ധര്‍മോന്മുഖരാക്കുന്ന പ്രവൃത്തി തുടര്‍ന്നു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവരാരും തന്നെ ഒരു നാട്ടില്‍ മൂന്നു രാത്രിക്കപ്പുറം താമസിക്കരുത്, നഗരത്തില്‍ അഞ്ചു രാത്രിയ്‌ക്കപ്പുറമരുത്. അങ്ങനെ എട്ടുമാസം തുടര്‍ന്നു യാത്ര ചെയ്യണം, വര്‍ഷകാലം വരുമ്പോള്‍ മാത്രം ഒരിടത്ത് നാലുമാസം ഒതുങ്ങിയിരുന്ന് സ്വാധ്യായവും സാധനയും തുടര്‍ന്ന് സ്വന്തം ബാറ്ററി റീചാര്‍ജും ചെയ്യണം. ‘ഗ്രാമേത്രിരാത്രം നഗരേ പഞ്ചരാത്രം, അഷ്ടൗമാസാന്‍ യതിശ്ചരേത്. വര്‍ഷാ സുധ്രുവശീലേഃ’ എന്നാണ് പ്രമാണം. നാട്ടിലോ നഗരത്തിലോ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും തദ്ദേശവാസികള്‍ക്ക് ഭാരമോ ശല്യമോ ആയിത്തീരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
എങ്ങനെ? ഭിക്ഷയ്‌ക്കുവേണ്ടി നടക്കുമ്പോള്‍ അത്യാവശ്യത്തിനുവേണ്ടതേ ചോദിക്കാവൂ. ‘അല്‍പാശന’നായിരിക്കണം. കിട്ടുമെന്ന് വച്ച് മൂക്കറ്റം തട്ടരുതെന്നര്‍ത്ഥം. നാട്ടുകാര്‍ താന്‍മൂലം പട്ടിണി കിടക്കരുത്. ഭിക്ഷയ്‌ക്ക് ചെന്ന വീട്ടില്‍ പുക പൊങ്ങുന്നത് കാണരുത്. അവിടുത്തെ അടുപ്പിലെ കനല്‍ കെട്ടുപോയിക്കഴിഞ്ഞിരിക്കണം. നെല്ലും ധാന്യവും കുത്തുന്ന ഉറലൊച്ചയും ഉലക്കയടിയും നിലച്ചിരിക്കണം. വീട്ടുകാരുടെ ആഹാരം കഴിഞ്ഞിരിക്കണം. അങ്ങനത്തെ ഒരു വീട്ടില്‍ നിന്നല്ല പല വീടുകളില്‍നിന്ന് പൂവില്‍നിന്നു വണ്ടു തേനെന്നപോലെ, കുറേശ്ശയായി മേടിച്ചുകൂട്ടി കഴിക്കണം. വീടിനെക്കുറിച്ച് യാതൊരു നിബന്ധനയുമില്ല.
‘വിധൂമേ, സന്നമുസലേ
വ്യങ്ഗാരേ ഭുക്തവര്‍ജനേ
ചരേല്‍ മധുകരീം വൃത്തിം
യതിര്‍ മ്ലേച്ഛകുലാദപി’
ഇങ്ങനത്തേതായിരുന്നു യഥാര്‍ത്ഥ സന്യാസി. ലോകസംഗ്രഹത്തിനുവേണ്ടി സന്തതസഞ്ചാരിയായിരുന്ന ധര്‍മയോദ്ധാവ്. ഈ ഏര്‍പ്പാടിന്റെ വിജയമായിരിക്കണം ആദിശങ്കരന്‍ തുടങ്ങിവച്ച പുനരുദ്ധാരണ സംരംഭത്തിന്റെ വിജയം. ശ്രീശങ്കരന്റെ കാലത്തും ‘കാഷായാംബരബഹുകൃതവേഷ’ക്കാര്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നുതന്നെ വളരെ സ്പഷ്ടമാണ്. അവര്‍ക്കെല്ലാം അത് ‘ഉദരനിമിത്ത’മായിരുന്നു. എന്നാല്‍ പുനരുദ്ധാരണ പ്രക്രിയ സഫലമായി മുന്നോട്ടുനീങ്ങിയതോടുകൂടി ‘യതീശ്വരന്‍ തന്നെ ജഗദീശ്വരന്‍’ ആയി. ഈശ്വരന്‍ വിട്ടാല്‍ ഗുരു ഉണ്ട്: ഗുരു വിട്ടാലോ ആരുമില്ല എന്നായി.
(ഹരേ രുഷ്‌ടോ ഗുരുസ്ത്രാതാ
ഗുരോ രുഷ്‌ടോ ന കശ്ചന)
എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, നീണ്ട ആയിരത്തി ഇരുന്നൂറില്‍പരം കൊല്ലത്തെ അടിമത്തം കാരണം മറ്റു സ്ഥാപനങ്ങളും സംരംഭങ്ങളും അധഃപതിച്ചതുപോലെ ഇതും അധഃപതിച്ചു. ആപത്തു കാലത്തു ആമ ചെയ്യുംപോലെ സന്യാസിമാരും ഉള്ളിലേക്ക് വലിഞ്ഞുവെന്നു തോന്നുന്നു. എല്ലാ പെരുമാറ്റവും പ്രതിരോധാത്മകമായി. ശതാബ്ദങ്ങളുടെ അടിമത്തം സന്യാസിമാരുടെയും ലക്ഷ്യദീക്ഷ നശിപ്പിച്ചു. പരമ്പരാഗതപീഠങ്ങള്‍ മേല്‍കഥയില്‍ സ്ഥാവരമഠങ്ങളായി പരിവ്രജനം ചെയ്യേണ്ടവര്‍ അനങ്ങാപ്പാറകളായ മഠാധിപതികളായി. അവര്‍ക്കിടയിലും സ്ഥാപിതതാല്‍പര്യവും സ്വാര്‍ത്ഥതാല്‍പര്യവും തലപൊക്കി.
ഒരു ഗുരുപരമ്പരക്കാര്‍ തന്നെ തൊട്ടടുത്താണെങ്കിലും പരസ്പരം സന്ദര്‍ശിക്കാതായി, സംസാരിക്കാതായി, മാത്രമല്ല മത്സരിക്കാന്‍ പോലും തുടങ്ങി. പഴിക്കാന്‍ സ്വന്തം ശിഷ്യഗണങ്ങളെ പരോക്ഷമായും പ്രത്യക്ഷമായും പ്രേരിപ്പിക്കാന്‍പോലും ഒരുങ്ങി. മഠങ്ങള്‍ താന്താങ്ങളുടെ കൊച്ചുകൊച്ചു സാമ്രാജ്യങ്ങള്‍ ഉയര്‍ത്തി. ജഗദ്ഗുരു പദവിക്കാരുടെ ജഗത്ത് നാട്ടിന്‍പുറത്തെ നെയ്യപ്പത്തിലെ നെയ്യുപോലെയായി. ജഗദ്ഗുരു സമുദായഗുരുവായി. ആ സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്റെ അതിരുകളായി അദ്ദേഹത്തിന്റെ ദിഗന്തങ്ങള്‍. അവയ്‌ക്കുള്ളില്‍ ഒതുങ്ങിനിന്നു ഗുരുവിന്റെ ദിഗ്‌വിജയം! അതോടുകൂടി നാലുവര്‍ണങ്ങള്‍ക്കും അതീതനായ സന്യാസിയേയും ജാതിപ്പിശാചു പിടികൂടി. ഓരോ ജാതിക്കും ജാതി സ്വാമി ഉണ്ടായി. ചുറ്റുപാടുകള്‍ കണ്ടറിഞ്ഞു തക്കതായ മാര്‍ഗദര്‍ശനം കൊടുക്കുന്നതിന് അവര്‍ തികച്ചും അശക്തരായി. കാലപ്പഴക്കത്താല്‍ ന്യായമായും കൊഴിഞ്ഞുപോകേണ്ട അനാചാരങ്ങള്‍ കൈവിടാതെ മുറുക്കിപ്പിടിച്ചുരമിക്കാന്‍ വെകിളികൂട്ടുന്ന യാഥാസ്ഥിതിവാദക്കാരുടെ താക്കോല്‍ സൂക്ഷിപ്പുകാരായി. അവിടെയും നിന്നില്ല.
(ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ഇനി ഞാന്‍ ഉണരട്ടെ എന്ന പുസ്തകത്തില്‍ നിന്ന്)
(തുടരും)
















