കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് അക്രമത്തിലെ ഇരകളുടെ ബന്ധുക്കള്‍ പാര്‍ലമെന്റില്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാറുമായി സംസാരിക്കുന്നു. ജെ. നന്ദകുമാര്‍, എന്‍. വേണുഗോപാല്‍, സോഹന്‍ലാല്‍, കെ.ബി.പ്രജില്‍ എന്നിവര്‍ സമീപം
ന്യൂദല്‍ഹി: നീതി ചോദിച്ചെത്തിയ അമ്മയെ തെരുവിലൂടെ വലിച്ചിഴക്കുന്ന ഇടത് ഭരണത്തിലെ ഇരകള്‍ വേദനകള്‍ പങ്കിടാന്‍ പാര്‍ലമെന്റിലെത്തി. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി ഭര്‍ത്താവിനെയും മകനെയും നഷ്ടപ്പെട്ട നാരായണിയമ്മയും അഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് സാക്ഷിയാകേണ്ടി വന്ന ദേവദത്തും ദേവാംഗനയും ഉള്‍പ്പെടെ ഇരുപതോളം ഇരകളാണ് കണ്ണൂരിന്റെ വേദനയുമായി ജനാധിപത്യത്തിന്റെ ശ്രീകോവിലിലെത്തിയത്. മന്ത്രിമാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും മുന്നില്‍ അവര്‍ കേരളത്തിലെ ഭരണകൂട ഭീകരതയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍, എംപിമാരായ മീനാക്ഷി ലേഖി, പൂനം മഹാജന്‍, പ്രൊഫ. റിച്ചാര്‍ഡ് ഹെ, സുരേഷ് ഗോപി, രാജേന്ദ്ര അഗര്‍വാള്‍, സുരേഷ് അംഗഡി, ഡോ.സത്യപാല്‍ സിംഗ് തുടങ്ങി നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ മാര്‍ക്‌സിസ്റ്റുകാരുടെ ക്രൂരതകള്‍ ചോദിച്ചറിഞ്ഞു. മകന്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ തന്റെ മൊഴി തിരുത്തി അട്ടിമറിക്കുന്നതായി നാരായണിയമ്മ പറഞ്ഞു.
ഭര്‍ത്താവ് കൊല്ലപ്പെട്ട കേസില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടു. മകന്റെ കേസിലും ഇതാണ് സംഭവിക്കുന്നത്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ഗൂഡാലോചന അന്വേഷിക്കുന്നില്ല. അവര്‍ ചൂണ്ടിക്കാട്ടി.
ഇരുപത് വര്‍ഷം മുന്‍പ് സിപിഎം അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സന്ദര്‍ശിച്ചത് അനന്ത് കുമാര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെത്തിയ തനിക്ക് അന്ന് വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോധ്യപ്പെട്ടിരുന്നു. അക്രമം അവസാനിപ്പിക്കാനും ഇരകള്‍ക്ക് നീതി ലഭിക്കാനും കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നതായും അനന്തകുമാര്‍ പറഞ്ഞു.
കേരളത്തിലെത്തിയപ്പോള്‍ രമിത്ത് തന്നെ സ്വീകരിക്കാനുണ്ടായിരുന്നത് മീനാക്ഷി ലേഖി ഓര്‍ത്തെടുത്തു. രമിത്ത് കൊല്ലപ്പെട്ടെന്ന് കേട്ടപ്പോള്‍ നടുങ്ങി. ഇരകളുടെ കണ്ണീര്‍ രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വേദനയാണ്. പാര്‍ട്ടി ഒന്നടങ്കം കൂടെയുണ്ടാകും. പ്രധാനമന്ത്രിയുമായി വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അവര്‍ ഉറപ്പ് നല്‍കി. പോലീസ് ഉപദ്രവിക്കുന്നതായുള്ള പരാതികളും ഇരകള്‍ ഉന്നയിച്ചു. കാരണമില്ലാതെ റെയ്ഡ് നടത്തിയും കള്ളക്കേസില്‍ കുടുക്കിയും ബുദ്ധിമുട്ടിക്കുന്നു. വീടാക്രമിച്ചതിനുള്ള പരാതി സ്വീകരിക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയും അക്രമവും ഇപ്പോഴും നേരിടേണ്ടി വരുന്നു. അവര്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ സഹായവും ഉറപ്പ് നല്‍കിയാണ് എംപിമാര്‍ പിരിഞ്ഞത്.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സിഇഒ എന്‍. വേണുഗോപാല്‍, കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് സോഹന്‍ലാല്‍, അക്രമത്തിനിരയായ ശ്രീധരന്‍, ഷാജി, കൊല്ലപ്പെട്ട അണ്ടല്ലൂര്‍ സന്തോഷിന്റെ മകള്‍ വിസ്മയ, പയ്യന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി തുടങ്ങിയവരും സംബന്ധിച്ചു.
















