കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സമരം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും. അത് ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സി.പി. എമ്മിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായ ശ്രീജിത്ത് പതിനഞ്ചു കൊല്ലത്തോളം പാര്‍ട്ടി മുഖ പത്രത്തിന്റെ ഏരിയ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷക്കാലം പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ. ശ്രീജിത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടിക്കുള്ളഇല്‍ വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ ഉള്‍പ്പെട്ട വരെ പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ടു സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുകയും സംഭവം ജനശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തത് ശ്രീജിത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. കേവലം ആത്മഹത്യയില്‍ ഒതുങ്ങുമായിരുന്ന ഈ സംഭവം മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവന്നു പ്രതികള്‍ക്കെതിരെ കേസെടുപ്പിച്ചതിനു പിന്നില്‍ ശ്രീജിത്തായിരുന്നു. ഇതോടെ കേരളത്തില്‍ ജിഷ്ണു സംഭവം വന്‍ ചര്‍ച്ചയാവുകയും ഒടുവില്‍ പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ സമരം വിവാദത്തില്‍ കലാശിക്കുകയുമായിരുന്നു .തുടര്‍ന്നു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ നിരാഹാര സമരം സിപിഎമ്മിനെയും ഇടത് ഭരണത്തേയും പ്രതിരോധത്തിലാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. ബഹുജന പ്രതിഷേധം കടുത്തതോടെ സമരത്തിന് മുമ്പില്‍ സര്‍ക്കാറിന് കീ ഴടങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കു ശേഷം ശ്രീജിത്തിനെ പുറത്താക്കാനെടുത്ത തീരുമാനവും പാര്‍ട്ടിക്ക് വിഴുങ്ങേണ്ടി വന്നു. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് അംഗത്വ നിഷേധത്തിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് കൂടുതല്‍ വിവാദമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഇതനുസരിച്ച് പ്രസ്താവനയുമായി രംഗത്തു വന്നു.
പാര്‍ട്ടി പത്രത്തിലെ ജോലി രാജിവെച്ചെങ്കിലും പുറത്താക്കിയതിനെതിരെ ശ്രീജിത്ത് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ശ്രീജിത്തിന്റെ അച്ഛനും നേരത്തെ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാന്‍കണ്ടി കുമാരനും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ” ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷമമുണ്ട്. നിരാഹാര സമരം ഇടതു സര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കും. സമരം കൊണ്ട് എന്താണ് നേടിയതെന്ന് സമൂഹം കണ്ടതാണ്. പാര്‍ട്ടി നടപടി സ്വീകരിക്കും മുമ്പ് എന്താണ് പറ്റിയതെന്ന് സഖാവെ എന്ന് ആരെങ്കിലുമൊരാള്‍ക്ക് ചോദിക്കാമായിരുന്നെന്നും ശ്രീജിത്ത് പറയുന്നു.”
ഏപ്രില്‍ 15 ന് വളയത്ത് സിപിഎം വിപുലമായ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന മഹിജയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കണമോ യെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.
















