ജഗദ്ഗുരുവിന്റെ ഗുരുത്വത്തിന്റെ അടിസ്ഥാനം ആത്മജ്ഞാനത്തിനു പകരം അടയ്‌ക്കാത്തോട്ടമായി. മഠത്തിന് ഏറ്റവും കൂടുതല്‍ സ്വത്തു ഉണ്ടാക്കുന്നതായി ഏറ്റവും മികച്ച ഗുരു. സ്വര്‍ണ്ണപ്പല്ലക്കായി മഠാധിപതിയുടെ മേന്മയുടെ മാനദണ്ഡം. പാദപൂജയ്‌ക്ക് പുഷ്പത്തേക്കാള്‍ പ്രാധാന്യം പണത്തിനായി. പ്രോട്ടോക്കോളിന്റെ പേരില്‍പോലും ചിലര്‍ വഴക്കുണ്ടാക്കിയ സംഭവങ്ങളുണ്ട്. തന്റെ ‘ധാര്‍മികജഗത്തില്‍’ മറ്റൊരു ജഗദ്ഗുരു പല്ലക്കില്‍ പരിവാരസമേതനായി സഞ്ചരിക്കരുതെന്ന് ചിലര്‍ മറ്റു സമശീര്‍ഷകര്‍ക്കു വിലക്കു കല്‍പ്പിച്ചു. അങ്ങനത്തെ ഒരു ഗുരു പത്തൊമ്പതാം നൂറ്റാണ്ടില്‍ പണത്തിനുവേണ്ടി വിമ്മിഷ്ടപ്പെട്ടിരുന്ന ഇംഗ്ലീഷു കമ്പനിക്കാര്‍ക്ക് പണം കടംകൊടുത്ത് അവരുടെ സഹായത്തോടുകൂടി പല്ലക്കില്‍ എഴുന്നള്ളാനുള്ള അവകാശം എഴുതിമേടിച്ച ചരിത്ര സംഭവമുണ്ട്!
ഒരു വശത്ത് ഈ രംഗം ഉരുത്തിരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് സന്യാസത്തിന്റെ ശുദ്ധപ്രവാഹവും അക്ഷയമായി തുടര്‍ന്നുപോരുന്നുണ്ടായിരുന്നു. വെടിക്കെട്ടിന്റെ കോലാഹലത്തില്‍ ശ്രീകോവിലിനുള്ളില്‍ ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ കത്തിക്കൊണ്ടിരിക്കുന്ന കെടാവിളക്കുപോലെയായിരുന്നു അത്. അന്വേഷിച്ചാല്‍ മാത്രം കണ്ടെത്താന്‍ കഴിയുന്ന ധാരാളം സന്യാസിമാര്‍ അന്നുമുണ്ടായിരുന്നു. ധാടിയും മോടിയുമൊന്നുമില്ലാതെ അവര്‍ മാതൃകാപരമായി സഞ്ചരിച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ക്ക് യഥായോഗ്യം വെളിച്ചംകൊടുത്തും കൊണ്ടിരുന്നു.
ശിവാജിയുടെ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമര്‍ത്ഥരാമദാസനായിരുന്ന പ്രസ്തുത ഗണത്തില്‍ ഏറ്റവും മുഖ്യന്‍. വരനായി കല്യാണമണ്ഡപത്തില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ ‘ശ്രദ്ധിക്കുക ശ്രദ്ധിക്കുക’ എന്നര്‍ത്ഥമുള്ള മന്ത്രത്തിന്റെ മുഴക്കംകേട്ട് നേരെയങ്ങ് ഓടിമറഞ്ഞ് അദ്ദേഹം പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് മഹാരാഷ്‌ട്രയിലെ നാട്ടുകാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്‌ട്രക്കാര്‍ അദ്ദേഹത്തെ ഹനുമാന്റെ അവതാരമായി കരുതി. ശ്രീകൃഷ്ണഭഗവാന്‍ അര്‍ജുനനോട് ‘നപുംസകത്വം വിട്ട് യുദ്ധത്തിനൊരുങ്ങുക, ശത്രുക്കളെ ജയിച്ച് യശസ്സു നേടുക’ എന്നുപറഞ്ഞതുപോലെ അദ്ദേഹം ശിവാജിയോട് ‘ധര്‍മ്മത്തിനുവേണ്ടി മരിക്കുക, ധര്‍മ്മത്തിനുവേണ്ടി ശത്രുക്കളെ കൊല്ലുക, ധര്‍മ്മരാജ്യം സ്ഥാപിക്കുക’ എന്നു കല്‍പ്പിച്ചു. മഠങ്ങളില്‍ താമസിക്കാതെ എന്നും ചുറ്റിസഞ്ചരിച്ച് ഓരോ വീട്ടുമുറ്റത്തുനിന്ന് പൗരുഷം നിറഞ്ഞ ധര്‍മപ്രബോധന ശ്ലോകങ്ങള്‍ പാടി ഭിക്ഷാടനം ചെയ്തു കഴിഞ്ഞുകൂടുന്ന ശിഷ്യപരമ്പരയെ അദ്ദേഹം വളര്‍ത്തിയെടുത്തു.
അങ്ങനത്തെ നാനൂറില്‍പരം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ‘രാമദാസി’കള്‍ എന്നാണ് അവരെ നാട്ടുകാര്‍ വിശേഷിപ്പിച്ചത്. ശിവാജിയുടെ വിജയത്തെത്തുടര്‍ന്ന് സമര്‍ത്ഥരാമദാസന്‍ പാടിയ വരികള്‍ അദ്ദേഹത്തിന്റെ വിജിഗീഷുമനോഭാവവും പൗരുഷോദ്ദീപക വ്യക്തിത്വവും പ്രഖ്യാപനം ചെയ്യുന്നു. അദ്ദേഹം പറയുകയാണ് ‘കുറ്റാക്കൂരിരുട്ടില്‍ ഞാന്‍ കണ്ട സ്വപ്‌നം ഇന്നു സാക്ഷാത്കരിച്ചു. ഹിന്ദുസ്ഥാനമുണര്‍ന്നു. അതിനെ വെറുത്ത പാപികളും അഭക്തന്മാരും തകര്‍ന്നു. വീണ്ടും ഇവിടുത്തെ ജലം പവിത്രമായി. സ്‌നാനസന്ധ്യാവന്ദനങ്ങള്‍ക്ക് ചേര്‍ന്നതായി. ശ്രീരാമചന്ദ്രന്‍ വീണ്ടും ഈ ഭൂമി പവിത്രമാക്കി. ആനന്ദം വിതറി…’ അദ്ദേഹത്തെ പിന്തുടര്‍ന്ന് ബ്രഹ്മേന്ദ്രസ്വാമികളും ശിവാജിയുടെ പിന്‍തലമുറയെ ഉണര്‍ത്തി, അദ്ദേഹമായിരുന്നു അന്നത്തെ ബുദ്ധിജീവികള്‍ക്കിടയിലെ കേന്ദ്രബിന്ദു എന്നാണ് ചരിത്രകാരനായ സര്‍ദേശായി പറയുന്നത്.
മാനം, പദവി, പ്രതാപം എന്നിവയെക്കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. എന്നിരുന്നാലും സമാജം അവരെ കൈയൊഴിഞ്ഞില്ല. ഹോട്ടലുകളൊന്നുമില്ലാതിരുന്ന സുദീര്‍ഘകാലഘട്ടത്തില്‍ സമാജംതന്നെ അവരുടെ ക്ഷേമം നോക്കി. സമാജത്തിന്റെ ആതിധേയബോധവും ആസ്തിക്യബോധവും കര്‍ത്തവ്യതാല്‍പരതയും ചില കള്ളത്തുട്ടുകള്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടാകാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പരോപജീവികളായി അവര്‍ കഴിഞ്ഞുകൂടിയിട്ടുണ്ടാകാം. എന്നുവച്ച് നമുക്ക് എല്ലാവരേയും ഒന്നടങ്കം അധിക്ഷേപിച്ചുകൂടാ. മുക്കുസ്വര്‍ണം കാണുമ്പോള്‍ സാക്ഷാല്‍ സ്വര്‍ണം മുക്കെന്ന് ഉറപ്പിക്കുക- ‘യഥാര്‍ത്ഥമായതിനുള്ള അംഗീകാരമാണ് കൃത്രിമത്തിന്റെ പ്രചാരം എന്നോര്‍ക്കുക എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് നമുക്കിവിടെ വെളിച്ചവും ആശ്വാസവും തരുക.
( ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ഇനി ഞാന്‍ ഉണരട്ടെ എന്ന പുസ്തകത്തില്‍നിന്ന്)
(തുടരും)
















