കോഴിക്കോട്: നിയമം ലംഘിച്ച് ഇറച്ചി വില്പന നടത്തുന്ന അറവുശാലകള്‍ക്കെതിരെ നടപടിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. പരസ്യമായി ഇറച്ചി പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്തുന്നതിനെതിരെയാണ് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം കര്‍ശന നടപടികളുമായി രംഗത്തെത്തിയിരുക്കുന്നത്. ആട് മാടുകളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കിയിട്ടാണ് മിക്ക ഇറച്ചിക്കടകളിലും വില്‍പന നടത്തുന്നത്. ഇതിനെതിരാണ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
ഇറച്ചിക്ക് പുറമെ മൃഗങ്ങളുടെ തലയും കാലുകളും മിക്ക ഇടങ്ങളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലിനമായ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ ഇറച്ചി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്‌കൂളുകള്‍ക്ക് അടുത്തുപോലും ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്. പൊതുഇടങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്‍പന നടത്താവൂയെന്നുമുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ജനവാസ കേന്ദ്രങ്ങളിലും റോഡരികുകളിലും ബസ്‌സ്റ്റോപ്പിന് സമീപത്തുമെല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ച് ഇറച്ചി കച്ചവടം തുടരുന്നത്.
കഴിഞ്ഞദിവസം മാത്തോട്ടത്ത് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇറച്ചി കച്ചവടം നടത്തിയ രണ്ട് കടകള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടിയിരുന്നു. നഗരത്തിലെ മുഴുവന്‍ ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്നും നിബന്ധനകള്‍ ലംഘിച്ച് കച്ചവടം നടത്തുന്ന കടകള്‍ അടച്ചുപൂട്ടുമെന്നും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു.
അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴകളിലും റോഡരികുകളിലും മറ്റും തള്ളുന്നെന്ന പരാതിയും പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളല്‍ നടക്കാറുള്ളത് എന്നതിനാല്‍ പലകേസുകളിലും പ്രതികളെ കണ്ടെത്താന്‍ സാധിക്കാറുമില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങ ളില്‍ അലക്ഷ്യമായി തള്ളുന്നത് തെരുവുനായശല്യം വര്‍ദ്ധിക്കാനിടയാക്കുന്നുമുണ്ട്.
















