പ്രപഞ്ചോല്‍പ്പത്തി മുതല്‍ പ്രകൃതിയുടെ അധിഷ്ഠാനത്തെപ്പറ്റി തത്ത്വജ്ഞാനികള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യമാദ്യം ബഹിര്‍മുഖമായി നിന്ന അന്വേഷണങ്ങള്‍ പിന്നീട് അന്തര്‍മുഖമായി. പ്രകൃത്യാന്വേഷണങ്ങള്‍ പ്രകൃതി ശക്തികളെ ഈശ്വരന്മാരായി ആരാധിക്കുന്നതിന് അവരെ പ്രേരിപ്പിച്ചു. ഇത് ഭാരതത്തിന്റെ മാത്രം ചരിത്രമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സംസ്‌കാരമാണ് നിലനിന്നിരുന്നത്. പക്ഷേ, ഭാരതത്തെ വ്യത്യസ്തമാക്കിയത് ഇവിടുത്തെ സൂക്ഷ്മമായ തത്ത്വാന്വേഷണങ്ങളായിരുന്നു.
പ്രകൃതിയെ ആരാധിച്ച പ്രാചീനന്മാര്‍ക്ക് അനവധി ആരാധനാ സമ്പ്രദായങ്ങളും കര്‍മ്മമാര്‍ഗങ്ങളും ഉണ്ടായിരുന്നു. ദേവന്മാരുടെ എണ്ണം വര്‍ദ്ധിച്ചുവന്നപ്പോള്‍ എല്ലാ ദേവതകള്‍ക്കും അധിഷ്ഠാനമായ ഒരു പരമശക്തി ഉണ്ടായിരിക്കണമെന്ന് ഭാരതീയ ഋഷികള്‍ക്കു തോന്നിയത് സ്വാഭാവികം. ദേവതാ തത്ത്വങ്ങളെ അന്വേഷിച്ച് അവര്‍ എത്തിയത് സ്വന്തം ഉണ്മയില്‍ത്തന്നെയായിരുന്നു.
ആ ഉണ്മയെ അവര്‍ ആത്മാവെന്നും പരാശക്തിയെന്നും പരബ്രഹ്മമെന്നും ഈശ്വരനെന്നും പല നാമങ്ങളില്‍ സ്തുതിച്ചു. വേദങ്ങളെ അനാദിയെന്നും അപൗരുഷേയമെന്നുമാണ് വിളിക്കുക. ധ്യാനത്തിന്റെ ഉന്നതശൃംഗങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അവരില്‍ നിന്നുതിര്‍ന്ന ജ്ഞാനമണികളെ അപൗരുഷേയമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
വേദമന്ത്രങ്ങള്‍ ഭാരതീയര്‍ക്ക് ബുദ്ധിഭ്രംശം ഉണ്ടായപ്പോള്‍ എഴുതിയതാണെന്നും അവ വെറും ശൈശവ രോദനങ്ങളാണെന്നും പാശ്ചാത്യര്‍ പുലമ്പിയപ്പോള്‍ വേദമന്ത്രങ്ങളുടെ അനന്തമായ ജ്ഞാനം കണ്ടെത്താന്‍ കാലം അല്‍പ്പം വൈകി എന്നു മാത്രം. എങ്കിലും വേദമന്ത്രങ്ങളുടെ ജ്ഞാനശക്തിക്ക് പ്രപഞ്ചമുള്ളിടത്തോളം കോട്ടം തട്ടുകയില്ല.
ഋഗ്വേദത്തില്‍ കാവ്യസൗന്ദര്യം തിരതല്ലുന്നത് ഉഷസ്സിനെ സ്തുതിക്കുമ്പോഴാണ്. ഉഷസ്സിനെ സ്ത്രീ ദേവതയായിട്ടാണ് അവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉഷസ്റ്റ് എന്നാല്‍ പ്രകാശിക്കുന്നവള്‍. ആകാശത്തിന്റെ (ദ്യോവ്) മകള്‍, ആദിത്യന്മാരുടെ സഹോദരി, രാത്രിയുടെ ജ്യേഷ്ഠത്തി, സൂര്യന്റെ പ്രണയിനി എന്നിങ്ങനെ വിവിധതരത്തില്‍ ഉഷസ്സ് സ്തുതിക്കപ്പെടുന്നു. അഗ്‌നി അടക്കമുള്ള ദേവന്മാര്‍ തങ്ങളുടെ ഉഷഃ സൂക്തങ്ങള്‍ കേട്ടാണ് ഉണരുന്നതെന്ന് വൈദികര്‍ വിശ്വസിച്ചിരുന്നു. പില്‍ക്കാല പുരാണേതിഹാസങ്ങളിലെ ദേവീ സങ്കല്പങ്ങളുടെ മൂലരൂപം ഉഷസ്സെന്ന ദേവതയില്‍ നമുക്ക് ദര്‍ശിക്കാം.
വൈദിക ദേവതകളില്‍ പ്രാചീന സമൂഹത്തിന്റെ എല്ലാ ലക്ഷണങ്ങളും മരുത്തുക്കളില്‍ കാണാം. മരുതം ഗണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് തന്നെ അതിനുദാഹരണമാണ്. ‘ഗണം’ എന്നിവിടെ പറഞ്ഞിട്ടുള്ളത് ഗോത്രത്തെത്തന്നെയാണ്. ഐ ക്യമായി ജീവിതം നയിച്ച ദേവതാഗണമാണ് മരുത്തുക്കള്‍. ഇന്ദ്രനുമായി മരുത്തുക്കള്‍ സൗഹൃദത്തിലുമാണ്.
ചിലപ്പോള്‍ പിണങ്ങുന്നുണ്ടെങ്കിലും ഇന്ദ്രനും മരുത്തുക്കളുമായുള്ള ബന്ധത്തിനെ അത് ഇല്ലായ്‌മ ചെയ്യുന്നില്ല. ഇന്ദ്രനെ മരുത്വാന്‍ എന്നു വിളിക്കുന്നത് തന്നെ മരുത്തുക്കളുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ്. മൃത്യുദേവതയുടെ ദൂതന്മാരായിട്ടാണ് ആദ്യകാലത്ത് മരുത്തുക്കളെ കണക്കാക്കപ്പെട്ടിരുന്നെങ്കിലും മൃത്യുദേവതയെന്ന നിലയില്‍ ‘യമന്‍’ കടന്നു വന്നതോടുകൂടി മരുത്തുക്കള്‍ക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു.
മരുത്തുക്കളുടെ വിവരണത്തില്‍ അവര്‍ അന്യേന്യം സഹോദരന്മാരായിരുന്നുവെന്നും അവര്‍ക്കിടയില്‍ സമത്വം നിലനിന്നിരുന്നുവെന്നും കാണാം. തമ്മില്‍ ജ്യേഷ്ഠാനുജ ഭേദമില്ലാത്ത ഇവര്‍ ലോകത്തിന്റെ സൗഭാഗ്യത്തിനായി വര്‍ത്തിക്കുന്നു എന്നാണ് വേദവര്‍ണന. വ്യശ്‌നിമതര: (മണ്ണിന്റെ മക്കളാണ് മരുത്തുക്കള്‍) എന്ന പദത്തെ വ്യാഖ്യാനിച്ചുകൊണ്ട് വേദഭാഷ്യകാരനായ സായണന്‍ പറയുന്നത്, പല രൂപത്തിലുള്ള ഭൂമിയുടെ പുത്രന്മാരാണ് മരുത്തുകള്‍ എന്നാണ്. ഋഗ്വേദകാലത്ത് ദേവനെ പോലെ പെരുമാറിയിരുന്ന മനുഷ്യരെ ദേവതാ പദവിയിലേക്ക് ഉയര്‍ത്തിരുന്നു എന്ന് സായണന്‍ പറയുന്നുണ്ട്. ഇപ്രകാരം ആദ്യം മനുഷ്യരായി പിന്നീട് ദേവത്വം പ്രാപിച്ചവര്‍ മരുത്തുകള്‍ മാത്രമല്ല, ഋതുക്കളും അങ്ങനെ തന്നെയായിരുന്നുവെന്ന് ഋഗ്വേദം വെളിപ്പെടുത്തുന്നുണ്ട്.
















