സ്വാമി വിവേകാനന്ദന്‍ അമേരിക്കയും യൂറോപ്പും സന്ദര്‍ശിക്കുന്ന സമയത്ത് മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നുകഴിഞ്ഞിരുന്നു. അവിടെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ നിഷേധാത്മകവശങ്ങള്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക മുന്നേറ്റവും ശാസ്ത്രസാങ്കേതിക പുരോഗതിയും അദ്ദേഹത്തെ ആകര്‍ഷിച്ചെങ്കിലും അവിടുത്തെ ധാര്‍മികാധപ്പതനവും മൂല്യച്യുതിയും ഉത്കണ്ഠാകുലനാക്കി.
അമേരിക്കയിലെ വരേണ്യവിഭാഗത്തിന്റെ ധൂര്‍ത്തും അഹങ്കാരവും സ്വാമിജിയെ ക്ഷോഭിപ്പിച്ചു. ആദ്ധ്യാത്മികമായി അമേരിക്കന്‍ സമൂഹത്തിന് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൗതികനേട്ടങ്ങളൊക്കെ തകര്‍ന്നു തരിപ്പണമാകുമെന്ന് അദ്ദേഹം പ്രവചിക്കുകയുണ്ടായി.
അമേരിക്ക ഭാരതത്തില്‍ നിന്ന് ആദ്ധ്യാത്മികത ഇറക്കുമതി ചെയ്യണമെന്ന് സ്വാമിജി ആഹ്വാനം ചെയ്തു. രാഷ്‌ട്രീയാടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഭാരതത്തിലെ ജനങ്ങള്‍ക്ക് അമേരിക്കയുടെ സഹായത്തോടെ മോചനം നേടാന്‍ കഴിയുമെന്ന തന്റെ ആദ്യത്തെ പ്രതീക്ഷ വെറും വ്യാമോഹം മാത്രമായിരുന്നുവെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവേളയില്‍ കണ്ട സാമ്രാജ്യത്വരാജ്യങ്ങളുടെ വികസന മോഹങ്ങളും സ്വാര്‍ത്ഥതയും ദുരാഗ്രഹങ്ങളും സ്വാമിജിയെ വേദനിപ്പിച്ചു.
യുദ്ധത്തിന്റെ പുക പരക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും യൂറോപ്പ് ഒരു പോര്‍ക്കളമായി മാറാന്‍ പോകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്പില്‍ വളര്‍ന്നുകഴിഞ്ഞ മുതലാളിത്ത വ്യവസ്ഥയുടെ നിഷ്ഠുരതകള്‍ അദ്ദേഹത്തിന്റെ മനംമടുപ്പിച്ചു. മുതലാളിത്തത്തിനു ബദലായി യൂറോപ്പില്‍ പുതുതായി രൂപംകൊള്ളാന്‍ തുടങ്ങിയ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ അദ്ദേഹത്തിന് മതിപ്പ് തോന്നി.
മുതലാളിത്ത വ്യവസ്ഥയില്‍ എല്ലാ മേഖലകളിലും പണിയെടുക്കുന്ന ‘ശൂദ്രന്‍’ ദിവസേന കഷ്ടപ്പെടുന്നതായിട്ടാണ് സ്വാമിജി കണ്ടത്. ദരിദ്രര്‍ വീണ്ടും വീണ്ടും കൂടുതല്‍ ദരിദ്രരായും പണക്കാര്‍ കൂടുതല്‍ പണക്കാരായും സ്ഥിതിചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥയോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. 1898 നവംബര്‍ ഒന്നാം തീയതി, തന്റെ ഒരു ആരാധികയായിരുന്ന മിസ് മേരിഹേല്‍ എന്ന സ്ത്രീക്ക് അദ്ദേഹം എഴുതിയ കത്തില്‍ താന്‍ ഒരു സോഷ്യലിസ്റ്റാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
അദ്ദേഹം എഴുതി: ”അവസാനം തൊഴിലാളി (ശൂദ്ര) ഭരണം വരും. അതിന്റെ മേന്മ ശാരീരികസുഖങ്ങളുടെ വിതരണമായിരിക്കും. പോരായ്‌മയാകട്ടെ, ഒരുപക്ഷേ, സംസ്‌കാരത്തിന്റെ അധഃപതനവുമാവാം. സാധാരണ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ വിതരണമുണ്ടാവും. പക്ഷേ, അസാധാരണ പ്രതിഭകള്‍ കുറഞ്ഞു കുറഞ്ഞുവരും. പുരോഹിതകാലത്തെ ജ്ഞാനവും പട്ടാളക്കാലത്തെ സംസ്‌കാരവും വാണിജ്യകാലത്തെ വിതരണോത്സാഹവും ഒടുവിലത്തേതിലെ സമത്വദര്‍ശനവും എല്ലാം ഭദ്രമായി, തത്ത്വദോഷരഹിതമായി, നിലനിര്‍ത്താനാവുന്ന ഒരു രാഷ്‌ട്രം രൂപവല്‍ക്കരിക്കാന്‍ സാധിച്ചാല്‍, അതൊരു മാതൃകാരാഷ്‌ട്രമായിരിക്കും. പക്ഷെ, അത് സാധ്യമാണോ? എങ്കിലും ആദ്യത്തെ മൂന്നിനും തങ്ങളുടെ നാളുകള്‍ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവസാനത്തേതിന്റെ കാലമാണ്-അവര്‍ക്ക് അതു കിട്ടണം. ആര്‍ക്കും അതിനെ തടയുക സാധ്യമല്ല. ഞാനൊരു സോഷ്യലിസ്റ്റാണ്, അതൊരു തികവുറ്റ വ്യവസ്ഥയായതുകൊണ്ടല്ല; അരമുറിയപ്പം ഒപ്പമേയില്ലാത്തതിലും ഭേദമാണല്ലോ.”
വിദേശയാത്രകള്‍ കഴിഞ്ഞ് ഭാരതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ സാധാരണ ജനങ്ങളിലുള്ള അദ്ദേഹത്തിന്റേ വിശ്വാസം അളവില്ലാത്തവിധം വര്‍ധിച്ചു. ഭൂരിപക്ഷക്കാരായ സാധാരണ ജനങ്ങളിലാണ് ഭാരതത്തിന്റെ ശോഭനമായ ഭാവി സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ”സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും സമ്പത്തും വിദ്യാഭ്യാസവും ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാവണം” എന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ സാധിക്കണമെങ്കില്‍ സാമൂഹ്യവ്യവസ്ഥയില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൂടിയേ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ”ഇത് കൈവരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന എല്ലാ സാമൂഹ്യനിയമങ്ങളും ദ്രോഹകരങ്ങളാണ്. അവയെ അതിവേഗം നശിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. മനുഷ്യന് സ്വാതന്ത്ര്യത്തിന്റെ മാര്‍ഗ്ഗത്തിലൂടെ മുന്നേറാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം” എന്നദ്ദേഹം ഭാരതീയരോട് ഉപദേശിച്ചു.
സ്വാമി വിവേകാനന്ദന്‍ 1902 ല്‍ 39-ാമത്തെ വയസ്സില്‍ സമാധിയായി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഭാരതത്തില്‍ കര്‍ഷക പ്രസ്ഥാനമോ തൊഴിലാളി പ്രസ്ഥാനമോ ആവിര്‍ഭവിച്ചിരുന്നില്ല. അവയെല്ലാംതന്നെ വളര്‍ച്ചയുടെ പ്രാഥമിക ദശയിലായിരുന്നു. ഒരു വിപ്ലവകാരിയുടെ തീവ്രമായ വികാരാവേശത്തോടുകൂടി അദ്ദേഹം പണിയെടുക്കുന്നവരുടെ (ശൂദ്രരുടെ) ഭാവിയില്‍ വിശ്വാസം പ്രകടിപ്പിച്ചു. ലോകത്താദ്യമായി പാവങ്ങളുടെ മോചനത്തിനുവേണ്ടി സര്‍വ്വധര്‍മ്മഭാവനയില്‍ അധിഷ്ഠിതമായ ആദ്ധ്യാത്മിക സോഷ്യലിസം പ്രഖ്യാപിച്ച മഹാനായ സന്യാസി ശ്രേഷ്ഠനായ വിവേകാനന്ദന്റെ ഓര്‍മ്മകള്‍ക്കുമുന്നില്‍ നമുക്ക് നമസ്‌കരിക്കാം.
















