ഇന്ന് ഭാരത്തിനകത്തും പുറത്തും ഹിന്ദുമത തത്വങ്ങളോടുള്ള താല്‍പ്പര്യവും ആഭിമുഖ്യവും കൂടിക്കൂടി വരുന്നുണ്ടെന്നു പറഞ്ഞുകഴിഞ്ഞു. ചില ഉദാഹരണങ്ങളും ചുണ്ടിക്കാണിച്ചു. അവരുടെ ജിജ്ഞാസ സഫലമാക്കാന്‍ ഹിന്ദുസമൂഹത്തിന് ചില ഉപകരണങ്ങളുണ്ട്. ഒന്ന്: ധര്‍മഗ്രന്ഥങ്ങള്‍. അവ പണ്ട് ഒരു കൂട്ടര്‍ മാത്രം ഭണ്ഡാരപ്പെട്ടിയില്‍ അടച്ചുവച്ചിരിക്കുകയായിരുന്നു.
ശൂദ്രര്‍ വേദം കേട്ടാല്‍ ഈയ്യം തിളപ്പിച്ചൊഴിക്കണമെന്ന് ശാസിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ കാലം മുന്നോട്ടുപോയി. 19-ാം നൂറ്റാണ്ടില്‍തന്നെ ഭഗവദ്ഗീതയ്‌ക്ക് ഇംഗ്ലീഷില്‍ വിവര്‍ത്തനമുണ്ടായി. വാറണ്‍ഹേസ്റ്റിങ്‌സ് അതിന് മുഖവുര എഴുതി. വേദങ്ങള്‍ ജര്‍മന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. മാക്‌സ്മുള്ളറെ ആധുനിക സായണാചാര്യന്‍ എന്നു സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചു. ഉപനിഷത്തുകള്‍, പുരാണങ്ങള്‍, രാമായണം, മഹാഭാരതം എന്നിവയെല്ലാം അച്ചടിശാലയില്‍ക്കൂടി വെളിച്ചംകണ്ടു. ഇന്ന് ഹൈന്ദവധര്‍മഗ്രന്ഥങ്ങള്‍ ജാതിമതഭേദമെന്യേ ലോകര്‍ക്കിടയില്‍ സുലഭമായിക്കഴിഞ്ഞിരിക്കുന്നു.
രണ്ടാമത്തെ ഉപകരണമാണ് ധര്‍മാചാര്യര്‍. അവരില്‍ ഡോ. രാധാകൃഷ്ണനെ പോലുള്ള ഗൃഹസ്ഥന്മാരും സ്വാമി വിവേകാനന്ദന്‍, ചിന്മയാനന്ദന്‍ എന്നീ സന്യാസിമാരും പെടും. ഈ മഹത്തുക്കളുടെ മുന്‍പിലും ഇന്ന് ജാതിമത ഭേദമെമന്യേ എല്ലാവര്‍ക്കും ഇരിക്കാം. അവരുടെ ഉപദേശങ്ങള്‍ കേള്‍ക്കാം. അവരോട് സംശയങ്ങള്‍ ചോദിച്ച് തൃപ്തിനേടാം. അങ്ങനെ ഭാരതീയ ദര്‍ശനത്തെക്കുറിച്ചും ഹിന്ദുമതതത്ത്വങ്ങളെക്കുറിച്ചും പഠിക്കാം-ഗ്രന്ഥങ്ങളില്‍നിന്നേതുപോലെ ആചാര്യന്മാരില്‍നിന്ന്.
മൂന്നാമത്തെ ഉപകരണമാണ് സിദ്ധന്മാരും അവരുടെ ആശ്രമങ്ങളും. രമണമഹര്‍ഷി, അരവിന്ദമഹര്‍ഷി, രാമദാസന്‍, ശ്രീരാമകൃഷ്ണന്‍, ശിവാനന്ദന്‍ എന്നിങ്ങനെ ഒട്ടുവളരെ പേരും അവരുടെ ഇരിപ്പിടങ്ങളും ഈ ഇനത്തില്‍പ്പെടുന്നു. ഈ സിദ്ധന്മാരും തപസ്വികളും ആരുംതന്നെ ധര്‍മപ്രഭാഷണപരമ്പരകള്‍ നടത്താറില്ല. മുമ്പില്‍ വന്നവര്‍ക്കുള്ളില്‍ അവര്‍ വെളിച്ചംവീശുന്നു. അവരുടെ തിരുസന്നിധിയില്‍ ഏതു ജിജ്ഞാസുവിനും വിശ്വാസിക്കും മതപരിഗണയില്ലാതെ കടന്നുചെല്ലാം. പോള്‍ ബ്രണ്‍ടണ്‍, ആള്‍ഡസ് ഹക്‌സ്‌ലി, ജെബിഎസ് ഹാള്‍ഡൈന്‍ മുതലായ ജിജ്ഞാസുക്കള്‍ക്ക് അവരെ സന്ദര്‍ശിക്കാം. ആത്മജ്ഞാനം നേടി തിരിച്ചുപോരാം. രാവണാരിദാസനും യേശുദാസനും തടസ്സമില്ലാതെ അമൃതപാനം ചെയ്തു ചരിതാര്‍ത്ഥരാകാം.
ഇന്ന് ഇതുപോലെ ചെറുതും വലുതമായ ആശ്രമങ്ങള്‍ ഭാരതത്തില്‍ പതിനായിരക്കണക്കിനുണ്ട്. ഓരോന്നും അണ്ണാറക്കണ്ണന്‍ തന്നാലാകുന്നതുപോലെ എന്നുപറയുംവണ്ണം പ്രവര്‍ത്തിക്കുന്നു. ഒരിടത്തും ആര്‍ക്കും പ്രവേശനനിഷേധമില്ല.
നാലാമത്തെ ഉപകരണമാണ് തീര്‍ത്ഥസ്ഥാനങ്ങള്‍-ഇവിടെ ക്ഷേത്രങ്ങളെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അതിനെക്കുറിച്ച് അഞ്ചാമത്തേതായി വേറെ പറയാം. ഗംഗം, കാശി, ത്രിവേണീസംഗമം, ഗംഗോത്രി, കന്യാകുമാരി, ഹിമാദ്രിപ്രാന്തങ്ങള്‍ മുതലായ സ്ഥാനങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവിടങ്ങളിലും ആര്‍ക്കും ചെന്ന് ആരാധന നടത്താം. സ്‌നാനം ചെയ്യേണ്ടിടത്ത് സ്‌നാനം ചെയ്യാം. ആര്‍ക്കും വിലക്കില്ല.
എന്നാലിവിടെ ഒരു ദുഃഖസത്യം മറച്ചുവക്കാനാവില്ല. നമ്മുടെ തീര്‍ത്ഥസ്ഥാനങ്ങളില്‍ (ഇവയില്‍ പുണ്യക്ഷേത്രങ്ങളും കൂടി പെടുത്തുന്നു) നടക്കുന്ന ചൂഷണവും ചതിയും വിശ്വാസികളുടെ വിശ്വാസത്തെപ്പോലും തകര്‍ക്കും. തീവ്രമായ ഭക്തിയെപ്പോലും ഇളക്കിക്കളയും. ആയുഷ്‌കാലത്തില്‍ അപൂര്‍വമായ സുകൃതം ചെയ്യാന്‍ വന്നെത്തുന്ന തീര്‍ത്ഥാടകര്‍ ചതിക്കപ്പെടുമ്പോള്‍ ‘ആ പാപം ചതിച്ചവര്‍ക്ക്’ എന്നു പറഞ്ഞാശ്വസിക്കുകയാണ് ചെയ്യുന്നത്. അവരെ വിശ്വാസത്തകര്‍ച്ചയില്‍നിന്ന് പിടിച്ചുയര്‍ത്തുന്നത് അവരുടെ ‘ശ്രദ്ധ’ ഒന്നുമാത്രമാണ്.
ഈ ചൂഷണത്തിന്റെയും ചതിയുടെയും കര്‍ത്താക്കള്‍ മിക്കവാറും ഭൂദേവന്മാരാണ് എന്നതാണ് ഏറ്റവും ഖേദകരം. പ്രാണപ്രതിഷ്ഠ കഴിഞ്ഞ വിഗ്രഹം അവരെ ഭയന്നുകഴിയുകയാണോ എന്നു തോന്നും. ഗയയില്‍വച്ച് അവരിലൊരാളെ പരിചയപ്പെടാനുള്ള യോഗം എനിക്കുണ്ടായി.
‘പൊയ്തുണ്ടി’ എന്നാണയാളുടെ പേര്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അയാള്‍ അതിന്റെ അര്‍ത്ഥവും പറഞ്ഞുതന്നു. തുടക്കത്തില്‍ അത് പൂതതുണ്ഡ എന്നായിരുന്നുവത്രെ. ലോപിച്ച് ഇന്നത്തെ രൂപത്തിലായതാണ്. വേദങ്ങളോടി പൂതമായിത്തീര്‍ന്ന (പവിത്രമായിത്തീര്‍ന്ന) തുണ്ഡത്തോടുകൂടിയവന്‍ (ചുണ്ടോടുകൂടിയവന്‍) എന്നാണ് ‘പൂതതുണ്ഡ’ത്തിന്റെ അര്‍ത്ഥം. സുന്ദരവും അര്‍ത്ഥപുഷ്ടവുമായ പേരു തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായതുപോലെ അവരുടെ പ്രവൃത്തിയും വികൃതമായിരിക്കുന്നു. ജീവിതാനുഭവം വച്ച് നോക്കുമ്പോള്‍ തീര്‍ത്ഥസ്‌നാനങ്ങളില്‍ തേര്‍വാഴ്ച നടത്തുന്ന ധര്‍മശത്രുക്കളാണവര്‍. ഒരു ചെറിയ ഉദാഹരണം മാത്രം പറയാം. കര്‍ണാടകത്തില്‍നിന്ന് വന്നെത്തിയ ഒരു സ്വയംസേവക സഹോദരന്‍ അയാളുടെ അച്ഛന്റെ ശ്രാദ്ധത്തിന് അഞ്ഞൂറുരൂപയ്‌ക്ക് ചട്ടംകെട്ടി.
അതനുസരിച്ച് പൂതതുണ്ഡന്‍ ശ്രാദ്ധം തുടങ്ങി ഓരോ മന്ത്രം കഴിയുമ്പോഴും അച്ഛന്റെ ആത്മാവ് എവിടെയെത്തി എന്ന റണ്ണിങ് കമന്ററി പൂതതുണ്ഡന്റെ കൈയാള്‍ കര്‍ണാടകഭാഷയില്‍ പറയുന്നുണ്ട്. അവസാനം സല്‍ഗതി കിട്ടാന്‍ നിശ്ചയമായും കടക്കേണ്ട വൈതരണിയെത്തി. അപ്പോഴേക്കുമതാ ‘പൂതതുണ്ഡന്‍’ പറയുന്നു, ‘ദക്ഷിണ തീര്‍ന്നു ഇനി മുന്നൂറു രൂപ ഉണ്ടെങ്കിലേ അച്ഛന്‍ വൈതരണി കടന്ന് ഗന്തവ്യത്തിലെത്തൂ, ശ്രദ്ധാലുവായ ആ സ്വയംസേവകന്‍ ഞെട്ടി. അയാള്‍ അവധിയെടുത്തു രണ്ടായിരത്തിലധികം കിലോമീറ്റര്‍ താണ്ടിവന്നത് അച്ഛനെ എന്നെന്നേക്കുമായി വൈതരണി കടത്തിവിടാനാണ്. ഇപ്പോഴിതാ ആ അച്ഛന്‍ വൈതരണിയുടെ നടുച്ചുഴിയില്‍തന്നെ ദയനീയമായി നില്‍ക്കുന്നു… പാവം മകന്‍ സമ്മതിച്ചു. പറഞ്ഞ തുക മുഴുവന്‍ എണ്ണിക്കൊടുത്ത് വസ്ത്രദാനവും ചെയ്തു മടങ്ങി.
പൂതതുണ്ഡന്റെ വൈകുണ്ഠത്തിലെത്തിക്കേണ്ട പൂതമായ തുണ്ഡം ആളെ വൈതരണിയിലാണെത്തിച്ചത്! ഇവരെ ധര്‍മശത്രുക്കള്‍-ഹിന്ദുമതവിദ്ധ്വംസകര്‍ എന്നല്ലാതെ മറ്റെന്തു പറയും. ഇക്കൂട്ടരുടെ കയ്യിലാണ് തീര്‍ത്ഥസ്ഥാനങ്ങളില്‍ ചെന്നെത്തുന്ന നവാഗതര്‍ പെടുന്നതെങ്കില്‍ അവരുടെ ‘ഹിന്ദുധര്‍മ പരിചയം’ എന്തായിരിക്കും? അവരുടെ ധാരണയും പ്രതികരണവുമെന്തായിരിക്കും? ഈ പാണ്ടകളുടെ കൈപ്പിടിയില്‍നിന്ന് നമ്മുടെ തീര്‍ത്ഥസ്ഥാനങ്ങളെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. ഗയയിലെ ഭാരതസേവാശ്രമം ഈ വഴിയ്‌ക്കുള്ള നല്ല ശ്രമമാണ്. ഇനിയും അനവധി സേവാശ്രമങ്ങള്‍ ഈ രംഗത്ത് മുന്നോട്ടുവരേണ്ടതുണ്ട്. അഖിലഭാരത വ്യാപകമായ വിശ്വഹിന്ദുപരിഷത്തിന് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാന്‍ കഴിയും. ഇന്നത്തെ അനിവാര്യമായ ഒരു കര്‍ത്തവ്യമാണത്.
















