ഉദാസീനതയ്‌ക്ക് പകരം സചേനത്വം… എല്ലായ്‌പ്പോഴും കീഴ്‌പ്പെട്ടുകൊടുക്കുന്ന തടമുറയ്‌ക്കു പകരം കടന്നുവെട്ടുന്ന പടയണിയുടെ ആര്‍പ്പുവിളികള്‍… മനോമണ്ഡലത്തില്‍ ഇത്തരത്തിലൊരു മാറ്റം… ഒരു വിപ്ലവവല്‍ക്കരണമാണത്… അതുകൊണ്ട് ഹൈന്ദവാചാരങ്ങളെ കേവലം കാത്തുരക്ഷിക്കുന്നതിലുപരി ഹൈന്ദവസത്തയെ ഉജ്ജീവിപ്പിക്കുന്ന ഒന്നായി ഹിന്ദുത്വത്തെ കാണുക… സ്വയം രക്ഷിക്കുകയല്ല അന്യരെ പരിവര്‍ത്തനം ചെയ്യുകയാണ് നമ്മുടെ ഇപ്പോഴത്തെ കൃത്യം… അന്യര്‍ നമ്മെക്കുറിച്ച് എന്തുചിന്തിക്കുന്നുവെന്നതല്ല, അവരെക്കുറിച്ച് നാമെന്തു ചിന്തിക്കുന്നുവെന്നതാണ് ഇനിയങ്ങോട്ടുള്ള പ്രശ്‌നം…നാമെത്ര നിലനിര്‍ത്തിയെന്നതല്ല, ഇനിയെത്ര നേടി എന്നതാണ് ചോദ്യം’ (ലേഖനം: അഗ്രസ്സീവ് ഹിന്ദുയിസം-നിവേദിത) ഇതാണ് നമ്മുടെ മാര്‍ഗരേഖ. ഏതാണ്ടൊരു സഹസ്രാബ്ദം കഴിഞ്ഞുവരുന്ന ഇത്തരം നിര്‍ണായകമുഹൂര്‍ത്തത്തില്‍ നമ്മുടെ വീക്ഷണത്തില്‍ 180 ഡിഗ്രി മാറ്റം വരേണ്ടത് ആവശ്യമാണ്. മൂരിനിവര്‍ന്നെഴുന്നേല്‍ക്കുന്ന ഹിന്ദുത്വത്തിന് ഒഴിവാക്കാന്‍ പറ്റാത്ത കടമയാണത്.
എന്നാല്‍ ചിലപ്പോള്‍ അത്യന്തം നിര്‍ഭാഗ്യകരം മൂക്കിനപ്പുറം കാണാന്‍ കൂട്ടാക്കാത്തതുമായ പ്രതികരണമാണ് ദൃശ്യമാകുന്നത്. ശ്രീ ശങ്കരന്‍ സമുദ്ധരിച്ച ഹൈന്ദവ ധര്‍മത്തിന്റെ നാലു ധാമങ്ങളിലൊന്നാണല്ലൊ ജഗന്നാഥപുരി. അവിടത്തെ രംഗംതന്നെ എടുക്കുക. രണ്ടുതവണ, പരേതയായ ഇന്ദിരാഗാന്ധി അവിടത്തെ ക്ഷേത്രത്തില്‍ പോകാന്‍ ഉദ്യമിച്ചു. പാര്‍സിയായ ഫിറോസ്ഗാന്ധിയുടെ ഭാര്യയായ അവരുടെ പാര്‍സിയാണെന്ന് പറഞ്ഞു ക്ഷേത്രം ട്രസ്റ്റികള്‍ അവര്‍ക്കനുവാദം കൊടുത്തില്ല. ഏതു യുഗത്തിലാണവര്‍ എന്ന് ദൈവത്തിനുപോലുമറിയില്ല.
കശ്മീരിലെ വൈഷ്‌ണോദേവിക്ഷേത്രം മുതല്‍ കന്യാകുമാരിയിലെ ദേവീക്ഷേത്രം വരെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിക്കുകയും അവിടെ തൊഴുകയും ചെയ്ത വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മലമൂത്രങ്ങള്‍ വരെ രാഷ്‌ട്രീയമായിത്തീര്‍ന്ന ചില രാഷ്‌ട്രീയോപജീവികള്‍ അതിനെ സെക്കുലറിസത്തിന്റെ പേരില്‍ വിമര്‍ശിക്കുകപോലും ചെയ്തിട്ടുണ്ട്. എന്നിട്ടും പുരിയിലെ ട്രസ്റ്റിമാര്‍ മാത്രം ഉണര്‍ന്നില്ല. മാത്രമല്ല, ‘ജഗന്നാഥന്റെ വഴി ചിവിട്ടുന്നവരുടെ, ജഗന്നാഥന്റെ വറ്റുതിന്നുന്നവരുടെ ജാതി ചോദിക്കരുത്, അവര്‍ക്ക് ജാതിയില്ല’ എന്ന പഴമൊഴി ഒറിയാഭാഷയില്‍ പ്രസിദ്ധമാണുതാനും. അവര്‍ അതോര്‍ത്തില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വം മറന്നു.
കല്ലറ സുകുമാരനെ ഗുരുവായൂരമ്പലത്തില്‍ സദ്യക്കിരുത്താന്‍ കലവറയില്ലാതെ സഹകരിച്ച് രാഷ്‌ട്രീയ സ്വയംസേവക സംഘം പോലുള്ള ഉല്‍പതിഷ്ണുവായ ആധുനിക ഹൈന്ദവപ്രസ്ഥാനം അവിടെ വേണ്ടത്ര പ്രാബല്യവും സ്വാധീനവും നേടിയിരുന്നുവെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. നിവേദിതയുടെ ഖണ്ഡികയിലെ അവസാനത്തെ വാചകത്തിലേക്ക് ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് നാമെത്ര നിലനിര്‍ത്തുന്നു എന്നതില്‍നിന്ന് ‘ഇനിയെത്ര നേടി’ എന്നതിലെത്താന്‍ ജഗന്നാഥന്റെ കാവല്‍ഭടന്മാര്‍ കാതങ്ങള്‍ തന്നെ പിന്നിടാനുണ്ട്. പിന്നീടല്ലെ അവര്‍ രാവണാരിദാസന്മാരേയും അംബരീക്ഷ ദാസന്മാരേയും അനുവദിക്കുന്ന പ്രശ്‌നമുദിക്കുക.
മാമൂലുകളെ മുറുകെപ്പിടിച്ച് നിലനിര്‍ത്തേണ്ടതിന്റെ നില തകര്‍ക്കുന്നവരുണ്ടോ നേടേണ്ടതിന്റെ കാര്യമോര്‍ക്കുന്നു! ഇന്നും പുരിയില്‍, മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിലും കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലുമെല്ലാം കാവിയുടുത്തു പൂണൂലിട്ട് കുടുമ്മവരെ വച്ച് ഹരേ രാമ പാടി പ്രവേശിച്ചുഭജിക്കുന്ന ഹരേ കൃഷ്ണന്മാര്‍ക്ക് പ്രവേശമില്ല. അവര്‍ വെള്ളക്കാരായതുകൊണ്ട് മാത്രം. ഈ ജന്മമിനി തൊലി കറുപ്പിക്കാനും സാധിക്കില്ല! ഇങ്ങോട്ടുവരുന്നവനെ തടഞ്ഞുനിര്‍ത്തി അങ്ങോട്ടുതന്നെ പറഞ്ഞയക്കുന്ന ആത്മഹത്യാപരമായ പെരുമാറ്റമെന്നല്ലാതെ മറ്റെന്തു പറയാന്‍! സാമാജികതലത്തില്‍ ഇന്നു നടക്കുന്ന ‘ആളെ പുറത്താക്കി പടിയടച്ചു പിണ്ഡംവക്കല്‍.’
നമ്മുടെ ഗുരുവായൂരും ചില കാര്യങ്ങളില്‍ പുരിയുടെ കൊച്ചനുജനാണെന്ന് തോന്നുന്നു. ‘നാമെത്ര നിലനിര്‍ത്തണമെന്നവര്‍ക്കറിയാം. എന്നാല്‍ ഇനിയെത്ര നേടും ഇനിയെങ്ങനെ നേടും, നേടിയിട്ടെങ്ങനെ ഉറപ്പിക്കും.’ എന്നറിയാറായിട്ടില്ല. 1924 സത്യഗ്രഹത്തിന്റെ ഫലമായി വൈക്കം ഉടനടി ഉണര്‍ന്നുത്തരം പറഞ്ഞപ്പോള്‍ 1932 ലെ സത്യഗ്രഹംകൊണ്ടും ഗുരുവായൂര്‍ ഉടനടി ഉണര്‍ന്നില്ല എന്നതാണ് പരമാര്‍ത്ഥം. ആ മന്ദജാഗൃതി ഇന്നും നടക്കുന്നതാകാം. അല്ലെങ്കില്‍, ‘ഞാന്‍ ഹിന്ദുമതത്തിലും വിശ്വസിക്കുന്നു’ എന്നു രേഖാമൂലം പ്രഖ്യാപിച്ച് അയ്യപ്പസന്നിധാനത്തിലും ഏറ്റുമാനൂര്‍ നടയിലും മുല്ലയ്‌ക്കമ്പലത്തിലും, മൂകാംബികക്ഷേത്രത്തിലും സാഷ്ടാംഗം പ്രണമിക്കുന്ന യേശുദാസിന് എന്തിന് ഗുരുവായൂര്‍ സന്നിധിമാത്രം നിഷേധിക്കപ്പെടണം?
ഗുരുവായൂരപ്പവിശ്വാസിയായ അദ്ദേഹത്തിന്റെ ഗാനത്തിനും സ്വരത്തിനും കാസറ്റില്‍ക്കൂടി പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ടദ്ദേഹത്തിന് സ്വയം പ്രവേശിച്ചുകൂടാ? ഇതാണ് യുക്തിയെങ്കില്‍ ഭക്തിഗാനങ്ങള്‍ പാടിയ മുഹമ്മദ് റാഫിക്കും പ്രവേശം കൊടുക്കാന്‍ പറയുമല്ലോ, എന്നാണ് ചിലരുടെ തര്‍ക്കം. രണ്ടുപേരെയും ഒരുപോലെ താരതമ്യപ്പെടുത്തരുത്. ഇവിടെ ‘ഗുരുവായൂരപ്പവിശ്വാസിയായ’ എന്ന യേശുദാസ് വിശേഷണം ബോധപൂര്‍വം വിട്ടുകളയാഞ്ഞതാണ്. റാഫി ആ വിശേഷണത്തിനര്‍ഹനല്ല.
















