നൂലു കൊണ്ട് നല്ല വസ്ത്രം നെയ്‌തെടുക്കുന്നതുപോലെയും ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നതുപോലെയും കവിതകള്‍ വളരെ ശ്രദ്ധിച്ച് രചിക്കേണ്ടവയാണെന്ന് വൈദിക ഋഷികള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. സൂക്തങ്ങള്‍ രചിക്കപ്പെട്ടിരുന്നത് അനുയോജ്യമായ വ്യത്തങ്ങളില്‍ത്തന്നെയായിരുന്നു. ഗായത്രി, ഉഷ്ണക്, ജഗതി തുടങ്ങിയ ഛന്ദസ്സുകളില്‍ മനോഹരങ്ങളായ സൂക്തങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. സ്‌നേഹസമ്പൂര്‍ണയായ ഒരു ഭാര്യ. സര്‍വാലങ്കാര വിഭൂഷിതയായി, തന്നെ ഭര്‍ത്താവിന് സമര്‍പ്പിക്കുന്നതുപോലെ യഥാര്‍ത്ഥ സഹൃദയനു മാത്രമേ സൂക്തങ്ങള്‍ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് വൈദിക ഋഷികളുടെ അഭിപ്രായം. സഹൃദയരെ സന്തോഷിപ്പിക്കുകയാണ് കാവ്യത്തിന്റെ പരമപ്രയോജനമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു എന്നതിന് പ്രകൃതിവര്‍ണനകള്‍ തെളിവു നല്‍കുന്നു.
അക്ഷണ്വന്ത: കര്‍ണവന്ത: സഖായോ
മനോജവേഷ്യസമാബഭൂവൂ:
ആദഘ്‌നാ സ ഉരു കക്ഷാര ഉത്യേ
ഹ്രദാ ഇവസ്‌നാത്വാ ഉത്വദദ്യശ്രേ.
കുതിരയുടെ വേഗത്തോടെ കവിത ലക്ഷ്യത്തിലെത്തുമെന്നും, പശുക്കള്‍ കിടാവിനെ നക്കുന്നതു പോലെ കാവ്യത്തില്‍ വാത്സല്യമാധുര്യങ്ങള്‍ അടങ്ങിയിരിക്കണമെന്നും ഋഷിമാര്‍ക്ക് അറിയാമായിരുന്നു. ശബ്ദാലങ്കാരങ്ങളായ അനുപ്രാസവും യമകവും ശ്ലേഷവും ഋഗ്വേദത്തില്‍ പ്രയോഗിച്ചു കാണാം. വേദസൂക്തങ്ങളില്‍ ലൗകികാര്‍ഥത്തിനുമപ്പുറം നിഗൂഢാര്‍ത്ഥമാണൊളിഞ്ഞിരിക്കുന്നത്. ശക്തിക്കുവേണ്ടി ഒരേ പദം തന്നെ ആവര്‍ത്തിക്കുന്ന സമ്പ്രദായവും വേദത്തിലുണ്ട്.
സമ്രാജ്ഞീ ശ്വശുരേഭവ
സമ്രാജ്ഞീ ശ്വശ്വാംഭവ
നനാന്ദരീ സമ്രാജ്ഞീഭവ.
ഇതുപോലെ ഒരുപദം കൂടുതല്‍ എടുത്തുപറഞ്ഞ് ഛന്ദസ്സിന്റെ ബലം വര്‍ധിപ്പിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അര്‍ഥാലങ്കാരങ്ങളില്‍ ഉപമയ്‌ക്കും രൂപകാതിശയോക്തിക്കുമാണ് സൂക്തങ്ങളില്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. ഉപമയോട് ബന്ധപ്പെട്ട് രൂപകത്തിനും ഉല്‍പ്രേക്ഷക്കും സ്ഥാനമുണ്ടായിരുന്നു.
അഭ്രാതേവവുസ ഏതിപ്രതീചി
ഗാര്‍ത്താരുഗിവസനടേധനനാം
ജായേവ പതൃഉഗതി സുവാസ
ഉഷാ ഹസ്രേവനിരുണീതേ അപ്‌സ.
മേല്‍പ്പറഞ്ഞ ഋക്കില്‍, സഹോദരനില്ലാത്ത യുവതി പുരുഷന്മാരെ സമീപിക്കുന്നതുപോലെയും ധനം കിട്ടുവാന്‍ വേണ്ടി കോടതിയില്‍ ചെല്ലുന്നപോലെയും വസ്ത്രാലങ്കാര വിഭൂഷിതയായ പത്‌നി പതിയെ രമിപ്പിക്കുന്നതുപോലെയും പുഞ്ചിരി തൂകിക്കൊണ്ട് ഉഷസ്സ് എന്ന ദേവത എല്ലാ പാദാര്‍ത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നതായി മൂന്നുപമകള്‍ ഉപയോഗിച്ചാണ് വര്‍ണിച്ചിരിക്കുന്നത്.
ദ്വാസുപര്‍ണാ സയൂജാ സഖായാ
സമാനം വ്യക്ഷം പരിഷസ്വജാതേ
തയോരന്യ: പിപ്പലം സ്വാദ്യത്ത്യ
നശ്‌ന: ന്നന്യേ അഭിചാക ശീതി.
പ്രസിദ്ധമായ ഈ ഋക്ക് രൂപകാതിശയോക്തിക്ക് ഉദാഹരണമാണ്. ഒരേപോലുള്ള രണ്ട് പക്ഷികള്‍ ഒരു വ്യക്ഷത്തിലിരിക്കുന്നു. അതിലെ ഒരു പക്ഷി വ്യക്ഷത്തിലെ പഴം തിന്നുന്നു. ഒന്ന് വെറുതെയിരിക്കുന്നു. ഇതൊരു സിമ്പോളിക് കവിതയാണ്. വൈദിക കവികള്‍ക്ക് നിഗൂഢമായ അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചുകൊണ്ട് ശക്തിയുക്തമായി കാവ്യങ്ങള്‍ രചിക്കാന്‍ സാമര്‍ഥ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ് മേല്‍കാണിച്ച ഋക്ക്. പ്രതീകങ്ങളുപയോഗിച്ച് കാവ്യാത്മകമായി ജീവിതഗന്ധിയായ തത്വങ്ങള്‍ മനുഷ്യരെ ഉപദേശിച്ചു വൈദിക ഋഷികള്‍.
യാതൊരലങ്കാരവും കൂട്ടാതെ തുറന്നുപറയുന്ന സമ്പ്രദായവും ഋഷിമാര്‍ക്ക് വശമായിരുന്നു. അക്ഷെര്‍മാ ദിവ്യ : ക്യഷിമിത് ക്യഷ സ്വ (ചൂത് കളിക്കരുത്, കൃഷി ചെയ്യുവിന്‍) എന്ന ഈ ഋക്ക് അതിനുദാഹരണമാണ്. അനിര്‍വചനീയതയെ വചനീയമാക്കുവാന്‍ ഭാരതീയ ഋഷിമാര്‍ക്ക് കഴിഞ്ഞിരുന്നു. സഹസ്രശീര്‍ഷ പുരുഷഃ എന്നു തുടങ്ങുന്ന പുരുഷസൂക്തത്തില്‍ പ്രപഞ്ചചൈതന്യത്തെ എത്ര വര്‍ണിച്ചിട്ടും കവിക്ക് മതിയാകുന്നില്ല. സമൂഹത്തിലെ ദുരാചാരങ്ങളെ, ദോഷപ്രവണതകളെ എതിര്‍ക്കുവാനും കവികള്‍ ശ്രദ്ധിച്ചിരുന്നു.
പ്രപേപാ മാ ബ്യഹതോ മാദയന്തീ
പ്രവാതേജാ ഇരിണേ വര്യതാനാ
ചൂതുകളിക്കെതിരെയുള്ള ഒരു കാവ്യമാണിത്. ജീവിതത്തിന്റെ ലൗകികാനുഭൂതികള്‍ പച്ചയായി വിവരിക്കാനും ഋഷികള്‍ മടികാട്ടിയിരുന്നില്ല. യമ യമീസംവാദ (ഋഗ്വേദം: 10.154) ത്തില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.
നീലവിശാലമാം വന്‍കടലില്‍
ഏകാന്തമാമീ മണല്‍ത്തുരുത്തില്‍
ആമോദമുള്‍ക്കാമ്പിലേറ്റമേറും
കാമലീലോത്സവമാസ്വദിക്കാന്‍
എന്‍ പ്രിയ സോദരനായ നിന്നെ
അമ്പെഴുമീ ഞാന്‍ ക്ഷണിച്ചിടുന്നു.
(തര്‍ജമ: മഹാകവി വള്ളത്തോള്‍)
വര്‍ഷാരംഭത്തില്‍ മണ്ഡൂകങ്ങള്‍ കരയുന്നത് സംവത്സര വ്രതധാരികളായ ബ്രഹ്മചാരികള്‍ ഓത്തു ചൊല്ലുന്നതു പോലെയാണെന്നും മറ്റും വിവരിക്കുന്ന വര്‍ഷാരംഭവര്‍ണന ഭേകസൂക്തത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഋഗ്വേദത്തിന്റെ അവസാനത്തിലുള്ള സംവാദസൂക്തം ഐകമത്യത്തെ പുകഴ്‌ത്തിക്കൊണ്ടുള്ളതാണ്. അപ്രകാരം വിവാഹസൂക്തം ദമ്പതിമാരുടെ ആദര്‍ശജീവിതത്തെ വിവരിക്കുന്നതാണ്.
















