മനുഷ്യജീവിതം മറ്റുള്ള ജീവരാശികളില്‍നിന്നെല്ലാം വ്യത്യസ്തമാണല്ലോ. ഇത് അന്വര്‍ഥമായി മനുഷ്യത്വം ശ്രേഷ്ഠമാകണമെങ്കില്‍, ജീവിതത്തി ലെ പരമലാഭവും ലക്ഷ്യവും നിറവേറണം. അതിനുതകുന്ന ധര്‍മമെന്തെന്ന് അറിയണമെന്നായി കുന്തീപുത്രന്‍.
യുധിഷ്ഠിരന്റെ ധര്‍മജിജ്ഞാസ നാരദമഹര്‍ഷിയെ പുളകംകൊള്ളിച്ചു. മനുഷ്യജീവിതത്തേയും വ്യവഹാരങ്ങളേയും അപഗ്രഥിച്ച് അതിലുള്ള മൂല്യസിദ്ധാന്തവീക്ഷണലക്ഷ്യങ്ങളെക്കുറിച്ചു മഹര്‍ഷി സമഗ്രമായി പ്രതിപാദിയ്‌ക്കാന്‍ തുടങ്ങി. ശ്രീമദ്ഭാഗവതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ധര്‍മപ്രതിപാദനവും ജീവിതാപഗ്രഥനവും കാണുന്നത്. വളരെ ശ്രദ്ധാര്‍ഹമാണ് ഈ ഭാഗം.
ഭഗവന്‍ ശ്രോതുമിച്ഛാമി
നൃണാം ധര്‍മം സനാതനം
വര്‍ണാശ്രമാചാരയുതം
യത്പുമാന്‍വിന്ദതേ പരം (7. 11. 2)
എല്ലാമറിയുന്ന മഹര്‍ഷേ, വര്‍ണാശ്രമങ്ങളടങ്ങുന്ന സനാതനധര്‍മത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിയ്‌ക്കുന്നു; കാരണം, അതുവഴിയാണല്ലോ മനുഷ്യനു പരമലാഭമുണ്ടാകുക.
നാരദമഹര്‍ഷി ആദിനാരായണനെ വന്ദിച്ചു ധര്‍മവിവരണം തുടങ്ങി:
ധര്‍മമൂലം ഹി ഭഗവാന്‍
സര്‍വവേദമയോ ഹരിഃ
സ്മൃതം ച തദ്വിദാം രാജന്‍
യേന ചാത്മാ പ്രസീദതി (7. 11. 7)
യുധിഷ്ഠിരാ, സര്‍വവേദസ്വരൂപനായ ഹരിയാണ് ധര്‍മത്തിന് അടിസ്ഥാനം, നാരായവേര്. വേദതത്ത്വങ്ങള്‍ ഗ്രഹിച്ചവരുടെ വാക്കുകളും അവര്‍ രചിച്ച ആചാരസംഹിതകളുമാണ് ഇതില്‍ പ്രമാണം. ധര്‍മാചരണംകൊണ്ടേ ഒരുവന്റെ മനസ്സ് പ്രസന്നമാകൂ.
ധര്‍മാനുഷ്ഠാനത്തിലെ മുപ്പതു മൂല്യങ്ങള്‍
സത്യം ദയാ തപഃ ശൗചം
തിതിക്ഷേക്ഷാ ശമോ ദമഃ
അഹിംസാ ബ്രഹ്മചര്യം ച
ത്യാഗഃ സ്വാധ്യായ ആര്‍ജവം
സന്തോഷഃ സമദൃക് സേവാ
ഗ്രാമ്യേഹോപരമഃ ശനൈഃ
നൃണാം വിപര്യയേഹേക്ഷാ
മൗനമാത്മവിമര്‍ശനം
അന്നാദ്യാദേഃ സംവിഭാഗോ
ഭൂതേഭ്യശ്ച യഥാര്‍ഹതഃ
തേഷ്വാത്മദേവതാബുദ്ധിഃ
സുതരാം നൃഷു പാണ്ഡവ (7.11.8-10)
വാസ്തവമുണര്‍ത്തിയ്‌ക്കല്‍, ദയ, തപസ്സ്, വൃത്തിയും വെടുപ്പും, സഹനസ്വഭാവം, യുക്തായുക്തബോധം, ആന്തരനിയമനം, ബാഹ്യനിയമനം, ഹിംസിയ്‌ക്കാതിരിയ്‌ക്കല്‍, ബ്രഹ്മചര്യം, ത്യജനം, ശാസ്ത്രാധ്യയനം, ആര്‍ജവം എന്നിവ, സന്തുഷ്ടി, സമദര്‍ശികളെ സേവിയ്‌ക്കല്‍, താമസിയാതെ സംസാരവര്‍ധകമായ പ്രവൃത്തികളൊക്കെ വിടുക, ആഗ്രഹിച്ചതിനു വിപരീതമായുണ്ടാകുന്ന കര്‍മഗതിയെക്കുറിച്ചുള്ള ഉദ്‌ബോധനം, വൃഥാ സംസാരിയ്‌ക്കാതിരിയ്‌ക്കല്‍, അധ്യാത്മചിന്താവ്യഗ്രത, പ്രാണികള്‍ക്ക് അര്‍ഹിയ്‌ക്കുംവിധം അന്നാദികള്‍ നല്കല്‍, അവയിലും, മനുഷ്യരില്‍ വിശേഷമായും, സ്വന്തം ആത്മാവായഈശ്വരനെ കാണല്‍,
ശ്രവണം കീര്‍തനം ചാസ്യ
സ്മരണം മഹതാം ഗതേഃ
സേവേജ്യാവനതിര്‍ദാസ്യം
സഖ്യമാത്മസമര്‍പ്പണം
നൃണാമയം പരോ ധര്‍മഃ
സര്‍വേഷാം സമുദാഹൃതഃ
ത്രിംശല്ലക്ഷണവാന്‍രാജന്‍
സര്‍വാത്മാ യേന തുഷ്യതി (7.11.11-12)
അല്ലേ പാണ്ഡുപുത്ര, മഹാത്മാക്കള്‍ക്ക് ആശ്രയമായ കൃഷ്ണപരമാത്മാവിന്റെ ചരിതങ്ങള്‍ കേള്‍ക്കുക, പാടുക, സ്മരിയ്‌ക്കുക, ദേവപൂജ, ദേവനെ പ്രണമിയ്‌ക്കുക, ദാസ്യഭാവം ശീലിയ്‌ക്കുക, സഖ്യഭാവം പുലര്‍ത്തുക, താനടക്കം ഉള്ളതെല്ലാം ഈശ്വരനു സമര്‍പ്പിയ്‌ക്കുക, സര്‍വേശ്വരനെ തൃപ്തിപ്പെടുത്തുന്ന മുപ്പതംഗങ്ങളോടുകൂടിയ ഈ ആചരണം മനുഷ്യര്‍ക്കെല്ലാമുള്ള പരമധര്‍മംതന്നെ.
എല്ലാവര്‍ക്കുമുള്ള ആപദ്ധര്‍മങ്ങള്‍
സംസ്‌കാരാ യദവിച്ഛിന്നാഃ
സദ്വിജോജോ ജഗാദ യം
ഇജ്യാധ്യയനദാനാനി
വിഹിതാനി ദ്വിജന്മനാം
ജന്മകര്‍മാവദാതാനാം
ക്രിയാശ്ചാശ്രമചോദിതാഃ (7.11.13)
ആരാണോ മുടങ്ങാതെ സംസ്‌കാരക്രിയകള്‍ക്കു പാത്രമാകുന്നത്, ഈശ്വരന്റെ ദൃഷ്ടിയില്‍ ആരാണോ ഇതിനര്‍ഹന്‍, ആ ആള്‍ ദ്വിജനാണ്. ദ്വിജന്മാര്‍ക്കു യാഗം, വേദാധ്യയനം, ദാനം എന്നിവ വിഹിതമാണ്. ആശ്രമത്തിനുചേര്‍ന്ന പ്രവൃത്തികള്‍ വേറേയുമുണ്ട്.
വിപ്രസ്യാധ്യയനാദീനി
ഷഡന്യസ്യാപ്രതിഗ്രഹഃ
രാജ്ഞോ വൃത്തിഃ പ്രജാഗോപ്തു-
രവിപ്രാദ്വാ കരാദിഭിഃ (7.11.14)
ബ്രാഹ്മണന് അധ്യയനം തുടങ്ങി ആറുകര്‍മങ്ങളാണ് വിധിച്ചിട്ടുള്ളത്. യാഗം, അധ്യയനം, ദാനം എന്നിവയ്‌ക്കുപുറമെ യാജനം, അധ്യാപനം, പ്രതിഗ്രഹം എന്നിവയാണിവ. ക്ഷത്രിയനു പ്രതിഗ്രഹം പാടില്ല. പ്രജാപാലനം ചെയ്യുന്ന രാജാവിന്റെ വിഹിതവൃത്തി ബ്രാഹ്മണരെയൊഴിച്ചു മറ്റുള്ളവരില്‍നിന്നു നികുതി മുതലായവ പിരിയ്‌ക്കലാണ്.
വൈശ്യസ്തു വാര്‍താവൃത്തിശ്ച
നിത്യം ബ്രഹ്മകുലാനുഗഃ
ശൂദ്രസ്യ ദ്വിജശുശ്രൂഷാ
വൃത്തിശ്ച സ്വാമിനോ ഭവേത് (7.11.15)
വൈശ്യന്നാകട്ടെ കൃഷിയും വാണിജ്യവും ജീവിതവൃത്തിയത്രേ, താന്‍ എന്നും ബ്രാഹ്മണരെ അനുസരിയ്‌ക്കണം. ദ്വിജശുശ്രൂഷയാകണം ശൂദ്രന്ന് ഉപജീവനമാര്‍ഗം.
വാര്‍താ വിചിത്രാ ശാലീന-
യായാവരശിലോഞ്ഛനം
വിപ്രവൃത്തിശ്ചതുര്‍ഥേയം
ശ്രേയസീ ചോത്തരോത്തരാ (7.11.16)
സാധാരണ ജീവിതരീതിയ്‌ക്കു ഭംഗംവരുകയോ, അസാധാരണ സാഹചര്യങ്ങള്‍ വന്നുകൂടുകയോ ചെയ്താല്‍, ബ്രാഹ്മ ണന്നു നാലുതരം മാര്‍ഗങ്ങള്‍ ആവാം. മറ്റുള്ളവരില്‍നിന്നും സംഭാവനകള്‍ സ്വീകരിയ്‌ക്കുക, ഓരോ ദിവസത്തേയ്‌ക്കും വേണ്ടതു യാചിച്ചുനേടുക, വയലുകളില്‍ കൊഴിഞ്ഞതോ വിട്ടുപോയതോ ആയ ധാന്യം പറുക്കിയെടുക്കുക, കമ്പോളത്തില്‍ ചോര്‍ന്നുവീണ ധാന്യം അടിച്ചെടുക്കുക ഇങ്ങനെ നാലാണവ (ശാലീനം, യായാവരം, ശിലം, ഉഞ്ഛനം). ഇവയില്‍ പിന്നീടുപിന്നീടുള്ളതു കൂടുതല്ക്കൂടുതല്‍ ഉത്തമമാണ്.
ജഘന്യോ നോത്തമാം വൃത്തി-
മനാപദി ഭജേന്നരഃ
ഋതേ രാജന്യമാപത്സു
സര്‍വേഷാമപി സര്‍വശഃ (7.11.17)
സാധാരണക്രമങ്ങളില്‍ (അപായമൊന്നുമില്ലാത്തപ്പോള്‍) കീഴ്‌ത്തട്ടുകാര്‍ മേല്‍ത്തട്ടുകാരുടെ വൃത്തികള്‍ കൈക്കൊള്ളരുത്. ആപദ്ഘട്ടങ്ങളില്‍ ക്ഷത്രിയരൊഴികെയുള്ളവര്‍ക്കു മറ്റെല്ലാവരുടേയും വൃത്തികള്‍ സ്വീകരിയ്‌ക്കാം.
ഋതാമൃതാഭ്യാം ജീവേത
മൃതേന പ്രമൃതേന വാ
സത്യാനൃതാഭ്യാം ജീവേത
ന ശ്വവൃത്ത്യാ കഥഞ്ചന
ഋതമുഞ്ഛശിലം പ്രോക്ത-
മമൃതം യദയാചിതം
മൃതം തു നിത്യയാച്ഞാ സ്യാത്
പ്രമൃതം കര്‍ഷണം സ്മൃതം
സത്യാനൃതം തു വാണിജ്യം
ശ്വവൃത്തിര്‍നീചസേവനം (7.11.18,19)
ഋതം, അമൃതം, മൃതം, പ്രമൃതം എന്നിവകൊണ്ട് ജിവി യ്‌ക്കാം, സത്യാനൃതംകൊണ്ടും ജീവിയ്‌ക്കാം. ശ്വവൃത്തികൊണ്ട് ഒരിയ്‌ക്കലും കഴിഞ്ഞുകൂടരുത്.
ഉഞ്ഛശിലാവൃത്തികളാണ് ഋതം, യാചിയ്‌ക്കാതെ ലഭിയ്‌ക്കുന്നത് അമൃതം. നിത്യയാചനയാണ് മൃതം. കൃഷി ചെയ്യുന്നത് പ്രമൃതം. സത്യാനൃതമാണ് കച്ചവടം. നീചന്മാരെ ആശ്രയിച്ചുകഴിയുന്നതു ശ്വവൃത്തിയും.
ക്ഷത്രിയരല്ലാത്തവര്‍ക്ക് ആപത്കാലങ്ങളില്‍ പിന്തുടരാവുന്ന ക്രമങ്ങളാണിവ.
വര്‍ജയേത്താം സദാ വിപ്രോ
രാജന്യശ്ച ജുഗുപ്‌സിതാം
സര്‍വവേദമയോ വിപ്രഃ
സര്‍വദേവമയോ നൃപഃ (7.11.20)
വിപ്രനും ക്ഷത്രിയനും എപ്പോഴും നിന്ദിതമായ ശ്വവൃത്തി കൈപ്പറ്റിപ്പോകരുത്. ബ്രാഹ്മണന്‍ സര്‍വവേദമയനും, ക്ഷത്രി യന്‍ സര്‍വദേവസ്വരൂപനുമാണ്.
















