നെടുനീളെ അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതുമൂലം ഹൃദയംപൊട്ടിയ ഹൈന്ദവസമാജം തകര്‍ക്കപ്പെടാത്ത വിശ്വാസത്തോടുകൂടി അപ്പപ്പോള്‍ കെട്ടിപ്പൊക്കിയ അമ്പലങ്ങളെല്ലാം ആക്രമണത്തെ ഭയപ്പെട്ടിട്ടായിരുന്നു. രക്ഷിക്കുമെന്ന ദൃഢവിശ്വാസത്തിലുപരി ആക്രമിക്കപ്പെട്ടാലും നശിക്കരുത് എന്ന ചിന്തയോടുകൂടിയായിരുന്നു അവ പണിതത്.
ഒരുദാഹരണം എടുത്തുപറയാം. അതു പ്രത്യേകമായും തിരഞ്ഞെടുത്തിരിക്കുന്നത് തകര്‍ക്കപ്പെട്ട ഒട്ടനവധി ഹിന്ദുക്ഷേത്രങ്ങളെ പുനര്‍നിര്‍മ്മിച്ചു പുണ്യവും പ്രശസ്തിയും നേടിയ ഇന്തോറിലെ അഹല്യാബായിറാണിയുടെ ചെയ്തികളുടെ പട്ടികയില്‍നിന്നാണ്. 1783 ല്‍ അവര്‍ മ്ലേച്ഛന്മാര്‍ തട്ടിത്തകര്‍ത്ത സോമനാഥം കണ്ടു. തന്റെ രാജ്യത്തിനു പുറത്താണെങ്കിലും അതു പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായ അര്‍ത്ഥത്തില്‍ ‘പുനര്‍നിര്‍മ്മിക്കുന്ന’തിനു പകരം തെല്ലകലെ വേറെ ഒരെണ്ണം പണിയാന്‍ കല്‍പ്പിച്ചു. (കാശി വിശ്വനാഥക്ഷേത്രവും പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് കാണേണ്ടതും കണ്ണടച്ചു ചിന്തിക്കേണ്ടതുമായ രംഗംവരുന്നത്.
ഭാവിധ്വംസനത്തില്‍നിന്ന് രക്ഷിക്കാന്‍ ലിംഗം പ്രതിഷ്ഠിച്ചത് സാധാരണ പ്രതിഷ്ഠിക്കാറുള്ള ശ്രീകോവിലിനടിയില്‍ തീര്‍ത്ത മറ്റൊരു അറയിലായിരുന്നു! ഇക്കാര്യം കെ.എം. മുന്‍ഷി തന്റെ ‘സനാതനമായ സോമനാഥം’ (സോമനാഥ്- ദി ഷ്‌റൈന്‍ എറ്റെര്‍ണല്‍) എന്ന പുസ്തകത്തില്‍ 62-ാം പേജില്‍ പറയുന്നു. ‘ഇവിടെ ധര്‍മ്മമതിയായ അഹല്യാറാണിയെ ഒറ്റപ്പെടുത്തിക്കാണുന്നത് അക്ഷന്തവ്യമായ അപരാധമായിരിക്കാം. വിശ്വാസം നശിച്ചില്ലെങ്കിലും ഭയപ്പാടു ബാധിച്ച, വെട്ട് മറന്ന് തടമാത്രം ശീലിച്ച, അക്കാലത്തെ ഹിന്ദുജനതയുടെ മാതൃക പ്രതിനിധിയായിരുന്നു അവര്‍.’
ഹിന്ദു ഉണര്‍ന്നപ്പോള്‍ സംഭവത്തിന്റെ സരണി എങ്ങനെ മാറി എന്നു ശ്രദ്ധിക്കുക.
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടി. ഹിന്ദുക്കളുടെ ഭാഗ്യത്തിന് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിനെ ആഭ്യന്തരകാര്യമന്ത്രിയായും ഉപപ്രധാനമന്ത്രിയായും കിട്ടി. അദ്ദേഹം ഗുജറാത്തിലെ പുതുവര്‍ഷപ്പിറവിയായ ദീപാവലി ദിവസം, 1947 നവംബര്‍ 12ന് സ്വാതന്ത്ര്യം കിട്ടി, നൂറു ദിവസം തികയുന്നതിന് മുന്‍പ് സോമനാഥം പുതുക്കിപ്പണിയുവാന്‍ സിന്ധുസാഗരത്തിലെ ജലം അഞ്ജലികൊണ്ട് അര്‍ഘ്യം കൊടുത്തു ശിവലിംഗം സാക്ഷിയാക്കി ശപഥം ചെയ്തു. ഏറെ വൈകാതെ പഴയ സോമനാഥം നിന്നിരുന്ന സ്ഥലത്തുനിന്നിരുന്ന പള്ളിയുടെ സ്ഥാനത്തു പുതിയ സോമനാഥമുയര്‍ന്നു. ചൂളയ്‌ക്കുള്ളിലെ ചക്കക്കുരുപോലെ പതുങ്ങിയിരിക്കുന്ന സോമനാഥനല്ല, അക്രമിയുടെ മാറത്തു ചവിട്ടിനിന്നു താണ്ഡവമാടുന്ന ത്രിപുരാന്തകന്‍! ‘സോമനാഥന്‍ നിങ്ങള്‍ക്ക് അക്ഷയമായ വിജ്ഞാനം വിളമ്പിക്കൊടുക്കും’ എന്ന വിവേകാനന്ദവാണി എത്ര കണ്ടു ശരിയാണെന്ന് നോക്കുക! അതും ഹിന്ദുവിന്റെ മതത്തിന്റെ ചരിത്രമെന്നതുപോലെ മനസ്സിന്റെ ചരിത്രവും വിളംബരം ചെയ്യുന്നു എന്നതാണ് കര്‍ക്കശമായ സത്യം.
ഒരിക്കല്‍ ഞാന്‍ ജയ്‌പ്പൂരില്‍ പോയി. ഭാരതപ്രശസ്തിയുള്ള മാര്‍ബിള്‍ മൂര്‍ത്തികള്‍ നിര്‍മിക്കുന്ന പണിശാലകള്‍ സന്ദര്‍ശിച്ചു. ഏറ്റവും വലിയ പണിശാലയില്‍ സുദര്‍ശനചക്രം പൊക്കിപ്പിടിച്ചു നിവര്‍ന്നുനില്‍ക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ 20,25 പ്രതിമകള്‍ അടുത്തടുത്ത് നിരന്നുനില്‍ക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, അവ വില്‍പ്പനയ്‌ക്കുള്ളതല്ല. ഓര്‍ഡര്‍ അനുസരിച്ചു തീര്‍ത്തുവച്ചവയാണ് എന്ന്. ബോംബെയ്‌ക്കടുത്തുള്ള ഠാനാ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാണ്ഡുരംഗ അഠവ്‌ലേ എന്ന ധര്‍മപ്രചാരകന്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തീര്‍പ്പിച്ചവയാണവ.
‘രണ്‍ഛോഡി’ല്‍നിന്ന് ‘സുദര്‍ശനധാരിയിലേക്ക്’-എന്തൊരു പരിവര്‍ത്തനം! എന്തൊരു യുഗാന്തരം! ഇവിടെയാണ് മൃത്യോര്‍ മാ അമൃതം ഗമയ-മരണത്തില്‍ നിന്ന് അമരത്വത്തിലേക്ക്, എന്ന വിലപ്പെട്ട തത്വം ഉണരേണ്ട അമ്പലങ്ങളെക്കുറിച്ച് വച്ചുപുലര്‍ത്തേണ്ട വീക്ഷണം ഇതാണ്. എന്നാല്‍ ഇതു മാത്രമാണോ? അല്ല… പിന്നെയോ?…
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)
(തുടരും)
















