മന:പൂര്‍വം പ്രകൃതിയെ അനുസരിപ്പിച്ച് സിദ്ധി പ്രയോഗിക്കുന്നത് ആത്മബലം ചോര്‍ന്നുപോകാന്‍ ഇടയാക്കുമെന്നാണു ജ്ഞാനമാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ ശ്രമിച്ചവര്‍ പലരും പറയുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. സിദ്ധി പ്രയോഗിക്കുന്നവര്‍ ഈ തത്വം ഓര്‍ത്തെന്ന് വരില്ല. അതിന്റെ മാസ്മരികതയില്‍ അവര്‍ സ്വയം മറന്നെന്നിരിക്കും. അത് പ്രയോഗിക്കുക വഴി തങ്ങള്‍ക്ക് ലഭിക്കുന്ന സാധാരണ ജനങ്ങളുടെ വിധേയത്വമോ അല്ലെങ്കില്‍ മറ്റന്തെങ്കിലും ലാഭമോ അവരെ പ്രലോഭിപ്പിച്ചെന്നുമിരിക്കും.
ആത്മാക്കളുടെ സഹായത്താല്‍ സിദ്ധി കാണിക്കുന്നവരുണ്ട് എന്നും കേട്ടിട്ടുണ്ട്. ഒരു സംഭവം എന്റെ ജ്യേഷ്ഠന്‍ പറഞ്ഞതാണ്. പരിചയമുണ്ടായിരുന്ന ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ ഏട്ടനോട് പറഞ്ഞതായിരുന്നു. അദ്ദേഹം ( പേരും വിശദാംശങ്ങളും മറന്നിരിക്കുന്നു ) ഉത്തരേന്ത്യയില്‍ ഒരിടത്ത് കളക്ടറായി ജോലി നോക്കുന്ന കാലത്ത് തന്റെ അധികാരപരിധിയില്‍ പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പരാതി വന്നു. ഗ്രാമവാസികളുടെ വീടുകളില്‍ നിന്ന് വിലപ്പെട്ട പല വസ്തുക്കളും മോഷണം പോകുന്നു, ദുരൂഹമായ രീതിയില്‍. പൂജയും കാര്യങ്ങളുമായി നടക്കുന്ന ഒരുത്തനുണ്ട് ഗ്രാമത്തില്‍, അയാളെ ഞങ്ങള്‍ സംശയിക്കുന്നു എന്നായിരുന്നു അവര്‍ ബോധിപ്പിച്ചത്.
പോലീസുകാര്‍ അന്വേഷിച്ചിട്ട് ഒരു തുമ്പും കിട്ടിയില്ല. കളക്ടര്‍ ഗ്രാമത്തില്‍ ചെല്ലുകയും മേല്‍പ്പറഞ്ഞ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അയാളെ ഉള്ളുതുറക്കാന്‍ എങ്ങനെയാണു കളക്ടര്‍ പ്രേരിപ്പിച്ചത് എന്നോര്‍ക്കുന്നില്ല. അയാള്‍ സത്യം പറയാന്‍ തയ്യാറായി. അപകടത്തില്‍ പെട്ടു മരിച്ച യുവതിയായ ഒരു ഡോക്ടറുടെ ശാന്തി കിട്ടാത്ത ആത്മാവിനെ താന്‍ വരുതിയിലാക്കിയിട്ടുണ്ട് എന്നും അതിനെ ഉപയോഗിച്ചാണു താന്‍ കണ്ണുവെയ്‌ക്കുന്ന വസ്തുക്കള്‍ മോഷ്ടിക്കുന്നതെന്നും അയാള്‍ പറഞ്ഞു.
അത് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് എന്ന് കളക്ടര്‍ പ്രതികരിച്ചപ്പോള്‍ താന്‍ അക്കാര്യം തെളിയിക്കാം എന്നായി മന്ത്രവാദി. താല്‍പര്യം തോന്നുന്നത് എന്തെങ്കിലും ഏതെങ്കിലും കടയില്‍ നിന്ന് വരുത്തിക്കാണിക്കാമെന്നായി അയാള്‍. കളക്ടറും കൂട്ടരും ആവശ്യപ്പെട്ടത് വളരെ ദൂരെ കാണ്‍പൂരിലെ പ്രസിദ്ധമായ ഒരു പലഹാരക്കടയില്‍ കിട്ടുന്ന ഒരു പലഹാരമായിരുന്നു. മന്ത്രവാദി അല്‍പനേരം തന്റെ കര്‍മ്മത്തിലേര്‍പ്പെട്ടു. അതിനുശേഷം അധികം വൈകിയില്ല കാണ്‍പൂരിലെ കടയില്‍ നിന്നുള്ള ഒരു പലഹാരപ്പാക്കറ്റ് അവരുടെ മുന്നിലെത്തി. തുറന്നപ്പോള്‍ ആവശ്യപ്പെട്ട ഐറ്റം തന്നെ. കളക്ടറെ ബോധ്യപ്പെടുത്തിയെങ്കിലും തെളിവുമായി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ മന്ത്രവാദി തയ്യാറായില്ല. ഗ്രാമവാസികളെ വിവരം അറിയിച്ചാല്‍ അവര്‍ നിങ്ങളെ കൈകാര്യം ചെയ്യും എന്നു പേടിപ്പിച്ച് ഇനി അവരെ ഉപദ്രവിക്കില്ല എന്ന ഉറപ്പ് മന്ത്രവാദിയില്‍ നിന്ന് കളക്ടര്‍ വാങ്ങി.
ശ്രീ പരമഹംസയോഗാനന്ദന്റെ ‘ഒരു യോഗിയുടെ ആത്മകഥ’ (An Autobiography of a Yogi ) സമാനമായ ഒരു സംഭവം രേഖപ്പെടുത്തിയിട്ടുള്ളത് (അധ്യായം 18) ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് പ്രസക്തമായിരിക്കും. അക്കാലത്ത് ഒരുപാടുപേര്‍ അറിഞ്ഞ സംഭവമായിരുന്നുവത്രെ അത്. തന്റെ ഗുരു ശ്രീ യുക്തേശ്വറില്‍ നിന്നാണ് യോഗാനന്ദന്‍ അതു കേള്‍ക്കുന്നത്. പതിനഞ്ചുകാരനായ അഫ്‌സലിനോട് ഒരു ഹിന്ദു യോഗി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. എങ്ങനെയാണു ഞാന്‍ വെള്ളം തരിക? ഞാനൊരു മുസ്ലീമാണു എന്ന് അഫ്‌സല്‍ മടിച്ചു. ഞാന്‍ ജാതിമതങ്ങള്‍ നോക്കാറില്ല. നീ വെള്ളം കൊണ്ടുവാ. ഏതായാലും നിന്റെ സത്യസന്ധത എനിക്കിഷ്ടപ്പെട്ടു എന്ന് യോഗി കുട്ടിയോട് വാത്സല്യം കാണിച്ചു.
അവന്‍ കൊണ്ടുവന്നു കൊടുത്ത വെള്ളം വാങ്ങിക്കുടിച്ച ശേഷം യോഗി പറഞ്ഞു, നിനക്ക് മുജ്ജന്മങ്ങളില്‍ നിന്നും കുറെ നല്ല കര്‍മ്മം കാണുന്നു. ഞാന്‍ നിനക്ക് ഒരു വിദ്യ ഉപദേശിക്കാം. അതു പരിശീലിച്ചാല്‍ വലിയ കഴിവുകള്‍ കിട്ടും. അവ പക്ഷേ നല്ല കാര്യങ്ങള്‍ക്കു മാത്രമേ പ്രയോഗിക്കാവൂ. അങ്ങനെ മറ്റുള്ളവര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുമ്പോള്‍ നിന്നിലുള്ള ചില കര്‍മ്മദോഷങ്ങള്‍ കുറയും. ഇരുപത് വര്‍ഷക്കാലം അഫ്‌സല്‍ നിഷ്ഠയോടെ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത ഒരു സൂക്ഷ്മമണ്ഡലത്തില്‍ നിന്നും അദൃശ്യനും ആജ്ഞാനുവര്‍ത്തിയുമായ ഒരു സഹായി അഫ് സലിനുണ്ടായി. അഫ്‌സല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ആളുകളുടെ ഇടയില്‍ പ്രിയംകരനായി.
ക്രമേണ തന്റെ സിദ്ധി അഫ്‌സലിനെ ലഹരി പിടിപ്പിച്ചു. ലോഭമോഹങ്ങള്‍ക്കും മനസ്സില്‍ ഇടം കിട്ടി. അഫ്‌സല്‍ കണ്ണു വെച്ചാല്‍, തൊട്ടുനോക്കിയാല്‍ ഏതു വസ്തുവും അപ്രത്യക്ഷമാവുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ആളുകള്‍ അഫ്‌സലിനെ ഭയക്കാന്‍ തുടങ്ങി. ഒടുവില്‍ വഴിയില്‍ വെച്ച് മുടന്തിനടക്കുന്ന ഒരു ഭിക്ഷക്കാരന്റെ കയ്യില്‍ കണ്ട സ്വര്‍ണ്ണം അഫ്‌സല്‍ കൈക്കലാക്കി. ആ ഭിക്ഷക്കാരന്‍ അഫ്‌സലിനു വിദ്യ ഉപദേശിച്ച യോഗിയായിരുന്നു. കേട്ടറിഞ്ഞത് സത്യം തന്നെയാണോ എന്നറിയാന്‍ അവിടെ എത്തിയതായിരുന്നു. കൊടുത്ത കഴിവുകള്‍ യോഗി തിരിച്ചെടുത്തു. പര്‍വതങ്ങളുടെ ഏകാന്തതയില്‍ ആത്മാന്വേഷിയായി കഴിയാന്‍ യോഗി അഫ് സലിനോട് കല്‍പിച്ചു. അഫ്‌സല്‍ പശ്ചാത്തപിച്ചതു കൊണ്ടും നേരത്തേ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതുകൊണ്ടും ഭക്ഷണത്തിനും വസ്ത്രത്തിനും ( അവയ്‌ക്ക് മാത്രം ) ആ അദൃശ്യസഹായിയെ വിളിക്കാന്‍ അനുവാദം കൊടുക്കുകയും ചെയ്തു.
സ്വയം ആര്‍ജ്ജിച്ച ബലം ചെലവാക്കിക്കൊണ്ടോ സൂക്ഷ്മമണ്ഡലങ്ങളിലെ ആത്മാക്കളെ ഉപാസിക്കുന്ന മൂര്‍ത്തികളോ, വരുതിയിലാക്കിയ ജീവന്മാരോ ആകട്ടെ, സ്വാധീനിച്ചു കൊണ്ടോ അത്ഭുതങ്ങള്‍ കാണിക്കുന്നത് അത് ചെയ്യുന്നവര്‍ക്കും അതിന്റെ ഗുണഭോക്താക്കള്‍ക്കും നന്നല്ല എന്നാണു നമ്മള്‍ അനുമാനിക്കേണ്ടത്. സിദ്ധിപ്രയോഗം പ്രകൃതിക്ക് വിപരീതമാണ് എന്ന് എന്റെ ഗുരു ( നവജ്യോതി ശ്രീ കരുണാകര ഗുരു ) പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ദുരവസ്ഥയോ മറ്റന്തെങ്കിലുമോ കണ്ട് ജ്ഞാനികളുടെ ഹൃദയത്തില്‍ കരുണ ഉണരുമ്പോള്‍, അല്ലെങ്കില്‍ ആ ദിവ്യസ്‌നേഹമുണരുമ്പോള്‍ അത്ഭുതങ്ങള്‍ താനേ നടക്കാറുമുണ്ട്. ‘മൂകം കരോതി വാചാലം / പംഗും ലംഘയതേ ഗിരിം / യത് കൃപാ തമഹം വന്ദേ / പരമാനന്ദ മാധവം’ എന്ന ശ്ലോകത്തിലെ വലിയ സത്യമാണത്. ബ്രഹ്മമയനായ ഗുരുവിന്റെ കാരുണ്യം, പ്രകൃതിയുടെ സന്തോഷമാണ്.
















