ദേശീയ അവാര്‍ഡ് നേടിയ മണിമുഴക്കം, ചാപ്പ എന്നീ സിനിമകള്‍ ഉള്‍പ്പടെ പതിനഞ്ച് സിനിമകളില്‍ നായക വേഷത്തിലും മൂന്നൂറ്റി അന്‍പതിലധികം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളിലും അഭിനയ മികവ് തെളിയിക്കുകയും ആയിരത്തിലധികം സിനിമകളില്‍ ശബ്ദം കൊണ്ടും സാന്നിദ്ധ്യം അറിയിക്കുകയും ചെയ്ത ഹരി എന്ന നടനെ മലയാളികളും ചലച്ചിത്ര ലോകവും മറന്നിരിക്കുന്നു. ഒരു കാലത്ത് നായകനായി മികച്ച അഭിനയം കാഴ്ചവച്ചിട്ടും നിര്‍ഭാഗ്യം കൊണ്ട് അവാര്‍ഡും അവസരങ്ങളും കിട്ടാതെ പോയ നടനാണ് ഹരി. അറുപത് വര്‍ഷം സിനിമാലോകത്ത് പ്രവര്‍ത്തിച്ചിട്ടും കാര്യമായ സമ്പാദ്യമൊന്നും ഇദ്ദേഹത്തിന് നേടാനായില്ല. പാപ്പനംകോടിന് സമീപം മാകുളം റോഡിലെ വാടക വീട്ടില്‍ ആരുമറിയാതെ ഒരു താര ജാടകളുമില്ലാതെ ജീവിക്കുന്ന ഹരിക്ക് ഇപ്പോള്‍ സ്വന്തമായുള്ളത് ഒരു പഴയ വെസ്പ സ്കൂട്ടര്‍ മാത്രം. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ പുരാണ ചിത്രങ്ങളില്‍ നാരദനായും അയ്യപ്പനായും ലക്ഷമണനായും മഹാവിഷ്ണുവായും അഭിനയിച്ച നടനാണ് നാട്ടില്‍ ആരാലുമറിയാതെ ജീവിക്കുന്നത്.
വയസ് അറുപത്തിയെട്ടായെങ്കിലും അഭിനയത്തോടുള്ള ഹരിയുടെ അഭിനിവേശത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. അഭിനയത്തില്‍ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നിരവധി വര്‍ഷങ്ങള്‍ വേണ്ടി വന്നു വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍. ഈ അടുത്തകാലത്ത് റിലീസായ രാസലീലയെന്ന പഴയ സിനിമയുടെ പുതിയ പതിപ്പിലാണ് ഇദ്ദേത്തിന് ഒരു നല്ല വേഷം ലഭിച്ചത്. പുതിയ രാസലീലയില്‍ ഒരു നമ്പൂതിരിയുടെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് ഹരി അവതരിപ്പിച്ചത്. അറുപത് വയസുള്ള കഥാപാത്രത്തെയും എണ്‍പത് വയസുള്ള കഥാപാത്രത്തെയും. ഈ കഥാപാത്രങ്ങളെ വേഷത്തിലും ഭാവത്തിലും ഗംഭീരമാക്കിയ ഹരി ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
നീണ്ട അറുപത് വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ ഹരി പങ്ക് വച്ചു. ബാലനടനായിട്ടായിരുന്നു സിനിമാപ്രവേശം. 1951 ല്‍ പുറത്തിറങ്ങിയ അവകാശികളായിരുന്നു ആദ്യ ചിത്രം. പിന്നീട് കുഞ്ചാക്കോയുടെ സീത എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ മകനായി അഭിനയിച്ചു. അതിനുശേഷമാണ് ശ്രീ അയ്യപ്പനില്‍ അയ്യപ്പന്റെ വേഷം ലഭിക്കുന്നത്. ആ ചിത്രം ഹിറ്റായതോടെ ഹരിയെ തേടി അവസരങ്ങളെത്തി തുടങ്ങി. കടത്തുകാരന് എന്ന സിനിമയില്‍ സത്യന് മാഷിന്റെ അനുജന്റെ വേഷം ചെയ്തു. കടത്തുകാരന് ഹിറ്റായെങ്കിലും പിന്നീട് ആരും ഹരിയെ അഭിനയിക്കാന്‍ വിളിച്ചില്ല.
കുറച്ചുകാലം മദിരാശിയില്‍ അലഞ്ഞുതിരിഞ്ഞു. അഭിനയമോഹം കൊണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോലും അഭിനയിക്കേണ്ടി വന്നു. ഇതിനിടയില്‍ നടന് ജോസ് പ്രകാശിനെ കണ്ടുമുട്ടിയത്് ഹരിയുടെ ജീവിതത്തില്‍ വഴിതിരിവായി. ജോസ് പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം കുറച്ചുകാലം നാടകകളരിയില്‍ പയറ്റിയ ശേഷം വീണ്ടും സുബ്രഹ്മണ്യം മുതലാളിയുടെ ഉദ്യാന ലക്ഷ്മി എന്ന ചിത്രത്തില്‍ നായകനായി ഹരി തിരിച്ചുവന്നു.
74 കാലഘട്ടത്തില്‍ നായകന്മാരുടെ അതിപ്രസരമായിരുന്നു. അക്കാലത്താണ് സംവിധായകന് ബക്കര്‍ തന്റെ മണിമുഴക്കം എന്ന സിനിമയ്ക്ക് അനുയോജ്യനായ ഒരു പുതുമുഖ നായകനെ തേടുന്നത്. അന്ന് ഹരിയുടെ ഒരു ചിത്രം നാനയില്‍ അച്ചടിച്ചുവന്നു. ഉതു ശ്രദ്ധിച്ച ബക്കറും അന്ന് ആര്‍ട്ട് ഡയറക്ടറായിരുന്ന ഭരതനും ക്യാമറമാന് വിപിന്‍ദാസും എഡിറ്റര്‍ രവിയും ചേര്‍ന്ന് ഹരിയെ സെലക്ട് ചെയ്യുകയായിരുന്നു.
ആ സമയത്ത് കൊല്ലത്ത് സുന്ദരന്‍ കല്ലായിയുടെ പക്ഷിശാസ്ത്രം നാടകത്തില്‍ തകര്‍ത്ത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ അവസരം കൈവന്നത്. സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവലാണ് മണിമുഴക്കം എന്ന പേരില്‍ സിനിമയാക്കിയത്. ഷൂട്ടിംഗ് തുടങ്ങുമുമ്പ് ആ നോവല്‍ വായിക്കാനായി ഹരി പല ലൈബ്രറികളിലും കയറിറങ്ങി ഒടുവില്‍ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ നിന്നും നോവലെടുത്ത് വായിച്ചു. പിന്നെ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പ്, നല്ല തടിയനായിരുന്ന ഹരി നോവലിലെ മെലിഞ്ഞ നായകനെ പോലെയാവാന്‍ ഭക്ഷണത്തിന്റെ അളവുകുറച്ചു. പിന്നെയും നിരവധി ത്യാഗങ്ങള്‍. സിനിമ ഇറങ്ങി ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടി. പക്ഷെ പുതുമുഖമായ ഹരിയെ അംഗീകരിക്കാനുള്ള ചിലരുടെ വൈഷമ്യം ഇദ്ദേഹത്തിന്റെ നിര്‍ഭാഗ്യമായി.
പിന്നീട് കല്‍ക്കി,വീരഭദ്രന്,ചാപ്പ, പോസ്റ്റുമാന്, വാടകവീട്ടിലെ അതിഥി, ശ്രീ അയ്യപ്പന്,വണ്ടിക്കാരി തുടങ്ങിയ പതിനഞ്ച് സിനിമകളില്‍ നായക വേഷം ചെയ്തു. 86 ല്‍ റിലീസുചെയ്ത ബക്കറിന്റെ ചാപ്പയ്ക്കും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. എന്നിട്ടും അതില്‍ നായക വേഷം ചെയ്ത ഹരിയെ ജൂറി തഴയുകയായിരുന്നു. അതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഈ നടന് ഒരു മറുപടിയെയുള്ളൂ അവാര്‍ഡ് കിട്ടാത്തതില്‍ സങ്കടമില്ല. സമയം കൂടി നന്നായിരിക്കണം. ടിവി മാധ്യമങ്ങളിലൂടെയും മറ്റും പുതുമുഖ നടന്മാര്ക്ക് ഇന്ന് ലഭിക്കുന്നതുപോലെയുള്ള പിന്തുണകളൊന്നും അന്ന് ലഭിച്ചിരുന്നില്ല. ആ കാലഘട്ടത്തിലാണ് ഹരിയെ പോലെയുള്ള നടന്മാര് മികച്ച വേഷങ്ങള്‍ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയത്.
ഭാര്യയില്ലാത്ത രാത്രി എന്ന സിനിമയിലെ ഹരിയുടെ നെഗേറ്റെവ് കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത് തീയറ്ററുകളില്‍ ചലനം സൃഷ്ടിച്ചു. പിന്നീട് പ്രശസ്ത സംവിധായകന് ശങ്കരന്‍നായരുടെ വീരഭദ്രനില്‍ അഭിനയിച്ചു. ഇതിലെ അഭിനയം കണ്ടാണ് മലയാറ്റൂരിന്റെ നോവലായ കല്‍ക്കി സിനിമയാക്കിയപ്പോള്‍ ഹരിയെ നായകനാക്കിയത്. പിന്നെ കുറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും പല കാരണങ്ങളാല്‍ തീയറ്ററുകളില്‍ സിനിമ നന്നായി ഓടിയില്ല.
സിനിമകളില്‍ അവസരം കുറഞ്ഞുതുടങ്ങിയതോടെയാണ് ഡബ്ബിംഗ് രംഗത്തെത്തുന്നത്. അതിനു നിമിത്തമായത് അടൂര്‍ഭാസിയുടെ സഹോദരന് ചന്ദ്രാജിയാണ്. ഹരിയുടെ ശബ്ദം മികച്ചതാണല്ലോ പിന്നെ എന്തുകൊണ്ട് ഡബ്ബിംഗിന് ഇറങ്ങികൂടായെന്ന വാക്കുകളാണ് പിന്നീട് ഹരിയുടെ ജീവിതത്തില്‍ വഴിതിരിവായത്. ബക്കറും അസീസും ചേര്‍ന്ന് തയ്യാറാക്കിയ കൂടിയാട്ടം എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയത് ഹരിയാണ്. അതിന് ദേശീയപുരസ്കാരം ലഭിക്കുകയും ചെയ്തു. ഓളങ്ങളിലെ അമോല്‍ പലേക്കര്‍, സുഖം സുഖകരത്തിലെ ഷമ്മി കപൂര്‍ തുടങ്ങിയ അന്യഭാഷാ നടന്മാര്ക്കും ശബ്ദം നല്കി. മലയാളത്തിലെ പല പ്രമുഖ നടന്മാര്ക്കും ഹരി ശബ്ദം നല്‍കിയിട്ടുണ്ട്. കലാമണ്ഡലം കേശവന് കഥാനായകന് എന്ന സിനിമയില്‍ ഹരിയാണ് ശബ്ദം നല്‍കിയത്.
തിലകന്,ബാബുനമ്പൂതിരി, മണിയന്‍പിള്ള രാജു, എം.എസ്. തൃപ്പുണിത്തുറ, സുരേഷ്ഗോപി, ശ്രീരാമന്, ക്യാപ്റ്റന്‍ രാജു എന്നിവര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് ആദ്യകാലങ്ങളില്‍. അസുഖം വന്ന് തിലകന് വിശ്രമത്തിലായപ്പോള്‍ ഷവലിയാര്‍ മിഖായേല്‍, സിംഹധ്വനി,ഗൃഹപ്രവേശം എന്നീ ചിത്രങ്ങളില്‍ ഡബ്ബ് ചെയ്തു. അതിനുശേഷം തിലകന് ഹരിയോട് അകല്‍ച്ച പാലിച്ചു. അതെന്തിനാണെന്ന് ഇദ്ദേഹത്തിന് ഇപ്പോഴും അറിയില്ല.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ 60 മൊഴിമാറ്റ സിനിമകളില്‍ ശബദ്ം നല്കി. മലയാളത്തിലെ പല പ്രമുഖ നടന്മാര്ക്കും ഹരി ശബ്ദം നല്‍കിയിട്ടുണ്ട്. ഡബ്ബിംഗിലൂടെ ഹരിയുടെ ജീവിതം മെച്ചപ്പെട്ടു. മദിരാശിയില്‍ ഒരു വീടും കാറും വാങ്ങി. സാമ്പത്തികമായി ഉയരാന്‍ തുടങ്ങിയപ്പോഴാണ് ഹരിയുടെ മനസില്‍ ഒരു സ്റ്റുഡിയോ സ്ഥാപിക്കുകയെന്ന മോഹം ഉദിക്കുന്നത്. പിന്നീട് നടന്നത് ഒരു സിനിമാക്കഥപോലെ സംഭവബഹുലമായിരുന്നു. സ്റ്റുഡിയോയ്ക്ക് വേണ്ടി വീടു വിറ്റ് നുങ്കമ്പാക്കത്ത് രണ്ടര ഏക്കര്‍ ഭൂമി വാങ്ങി സ്റ്റുഡിയോ സ്ഥാപിച്ചു. ആദ്യം ഒന്ന് രണ്ട് തമിഴ് സിനിമകള്‍ ചിത്രീകരിച്ചെങ്കിലും മലയാള സിനിമ ചിത്രീകരണങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മാറ്റപ്പെട്ടത് ഹരിയുടെ സ്വപ്ന പദ്ധതികള്‍ തെറ്റിച്ചു. ഒരു മഴക്കാലത്ത് ശക്തമായ കാറ്റില്‍ സ്റ്റുഡിയോ നിലംപൊത്തിയതോടെ ഹരിയുടെ ജീവിത ദുരിതങ്ങള്‍ തുടങ്ങുകയായി. സിനിമാ ലോകത്ത് നിന്നും നേടിയ സമ്പത്ത് മുഴുവന്‍ നഷ്ടമായി. ഒടുവില്‍ കിട്ടിയ വിലയ്ക്ക് സ്റ്റുഡിയോ വിറ്റ് നാട്ടിലേക്ക് വണ്ടി കയറിതോടെ ഹരി സാമ്പത്തികമായും മാനസികമായും തകര്‍ന്നു. പിന്നീട് സ്വന്തമായൊരു വീടെന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. ഒരു മികച്ച ശബ്ദത്തിന്റെ ഉടമയായതുകൊണ്ട് മാത്രം വല്ലപ്പോഴും ലഭിക്കുന്ന ഡബ്ബിംഗിലൂടെയും താരസംഘടനയായ അമ്മ കൈനീട്ടമായി നല്കുന്ന പെന്‍ഷനും മാത്രമാണ് ഇദ്ദേഹത്തിന്റെ ജീവിത മാര്‍ഗം. നഷ്ടപ്പെട്ടതെല്ലാം ഇനി തിരിച്ചുപിടിക്കാനാവില്ലെന്ന് ഈ നടന് അറിയാം എങ്കിലും ജീവിക്കണം, കുടുംബം നോക്കണം, ഒരു ചെറിയ വീട് പണിയണം. അതുകൊണ്ട് തന്നെ വീണ്ടും അഭിനയിക്കണം. ഇനിയും നിരവധി വേഷങ്ങള്‍ ചെയ്യണമെന്ന മോഹവും കലയോടുള്ള ആത്മസമര്‍പ്പണവും ഈ നടന് കൈമുതലായുണ്ട്. ഇതിനിടയില്‍ ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചുവെങ്കിലും പിന്നീട് കാര്യമായ വേഷങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയിട്ടില്ല. സിനിമയായാലും നാടകമായലും നല്ലതായാല്‍ കാണാന്‍ ആളെത്തും. നല്ല കഥയായിരിക്കണം, കഥാപാത്രങ്ങള്‍ക്കനുസരിച്ച് ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കണം. കലയെ സ്നേഹിക്കുന്നവരാകണം ഈ രംഗത്തേക്ക് കടന്നുവരേണ്ടതെന്നും ഹരി പറയുന്നു.
** ആര്. അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: