ഭൂതഗണങ്ങളാണ് അടുത്ത പ്രതികള്‍. പണീതീരാത്ത വീടുകള്‍ പോലെ കേരളത്തിലും പുറത്തും എത്രയോ ക്ഷേത്രങ്ങളുണ്ട്. ഒന്നിന്റെ ഗോപുരം മുഴുവനായിട്ടില്ലെങ്കില്‍ മറ്റൊന്നിന്റെ കൂറ്റന്‍ മണ്ഡപം മുഴുവനായിട്ടില്ല. മറ്റൊന്നിന്റെ ‘വിമാനം’ അല്ലെങ്കില്‍ മേല്‍ക്കൂര കേറ്റാനോ കഴിഞ്ഞിട്ടില്ല. മറ്റൊന്നില്‍ കൊടിമരം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെ പലതരം മരാമത്ത് ബാക്കി. എന്നാല്‍ എല്ലാറ്റിനും തക്ക കാരണവും ഉത്തരവും ഉണ്ട്. മിക്കവാറും ഒന്നുതന്നെ- ”ഭൂതഗണങ്ങള്‍ പണിതതാണ്. പണി മുഴുവനാക്കുന്നതിന് മുമ്പ് നേരം പുലര്‍ന്നു.’
ശാന്തമായി ചിന്തിച്ചു നോക്കിയാല്‍ മനുഷ്യനല്ലാതെ മറ്റൊരു ജീവിയും യാതൊരമ്പലവും കെട്ടിയിട്ടില്ല. വിഗ്രഹം സ്വയംഭൂ എന്നു കേട്ടിട്ടേയില്ല. ഇനി വിശ്വകര്‍മാവിന്റെയും മയന്റെയും കഥ പറഞ്ഞാല്‍ അവരും മനുഷ്യരായിരുന്നു. അപ്പോള്‍ പണി മുഴുമിപ്പിക്കാന്‍ കഴിയാത്തത് നമ്മുടെ വര്‍ഗത്തിനാണ്. ക്ഷേത്രനിര്‍മാണം മുഴുവനാക്കാന്‍ കഴിയാത്തത് ഹിന്ദുവിനാണ്.
കൊക്കിലൊതുങ്ങാത്തത് വശത്താക്കാന്‍നോക്കിയതുകൊണ്ടോ തുടക്കത്തിലില്ലാതിരുന്ന വിഷമാവസ്ഥ പിന്നീടു വന്നുകൂടിയതുകൊണ്ടോ, അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭം കൊണ്ടോ സാധിക്കാതെ വന്നതാവാം. മാലിക് കാഫര്‍മാരും അല്ലാവുദ്ദീന്‍ ഖില്‍ജിമാരും, ഔറംഗസീബുമാരും ക്ഷേത്രങ്ങള്‍ തട്ടിത്തകര്‍ത്തശേഷം ഹിന്ദുവിന്റെ കര്‍മശേഷി വീണ്ടും തളിരിടാത്തതുകൊണ്ടായിരിക്കാം. വെറും സ്വാര്‍ത്ഥിയായ ഹിന്ദു പന്ത്രണ്ട് സംക്രാന്തികള്‍ തൊഴുതുവരുമെങ്കിലും വ്യക്തിവൈരാഗ്യം, സ്വാര്‍ഥതാല്‍പര്യം, പകപോക്കല്‍ എന്നു തുടങ്ങിയ ക്ഷുദ്രതമമായ ദുര്‍ഗുണങ്ങളുടെ പ്രേരണ നിമിത്തം ഇഷ്ടദേവതക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവച്ചതുകൊണ്ടായിരിക്കാം. കാരണം എന്തായാലും ഇവിടത്തെ കര്‍ത്താവ് മനുഷ്യന്‍ എന്ന സൃഷ്ടിയാണ്. പക്ഷെ സ്വന്തം അകര്‍മണ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ ഒരു സങ്കല്‍പ ജന്തുവിനെ ഇറക്കി, ഭൂതഗണം! കമ്പനി നിയമത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവന്‍ ഭൂതത്തെ പ്രോക്‌സിയാക്കി. കള്ളക്കുറിക്കമ്പനികള്‍ ചെയ്യുന്നതുപോലെ ഉടലും ഉയിരും ഊരും പേരുമില്ലാത്ത ഒരു ബിനാമിയെ പടച്ചുവിട്ട് പണിതീര്‍ക്കാത്തതിനുള്ള പാപം അതിന്റെമേല്‍ വച്ചുകെട്ടി സ്വയം നിരപരാധിയായി ഞെളിയുകയും ചെയ്തു.
സ്വല്‍പമൊന്നാലോലിച്ചു നോക്കൂ: മധുര, കുംഭകോണം, തഞ്ചാവൂര്‍, കാഞ്ചീപുരം മുതലായ നഗരങ്ങളുടെ മധ്യത്തില്‍ പണിതുയര്‍ത്തിയ പടുകൂറ്റന്‍ ഗോപുരങ്ങള്‍, ഹംപിയില്‍ കൊത്തിയുണ്ടാക്കിയ ഭീമകായനായ നരസിംഹം, അതിഗഹനമായ വനത്തിനു നടുവില്‍ നിര്‍മിച്ച ശബരിമല, ധര്‍മസ്ഥല, സുബ്രഹ്മണ്യം മുതലായ ക്ഷേത്രങ്ങള്‍, പര്‍വതശിഖരങ്ങളിലും, സാനുക്കൡലും നിര്‍മിച്ച വൈഷ്‌ണോദേവി, അമരനാഥം, ബദരിനാഥം, കേദാരനാഥം മുതലായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍, കടലില്‍ കയറി നിര്‍മിച്ച കോണാര്‍ക്കം മുതലായ നൂറുകണക്കിന് ക്ഷേത്രങ്ങള്‍, കടലില്‍ കടലിനക്കരെ കടന്നുചെന്ന് നിര്‍മ്മിച്ച വിശ്വവിഖ്യാതമായ അംഗോരകക്ഷേത്രം, ബാലിദ്വീപിലെയും മെക്‌സിക്കോയിലെയും ഗഗനചുംബികളായ ക്ഷേത്രങ്ങള്‍, ഏറ്റവും ആധുനികമായ വിവേകാനന്ദ ശിലയിലെ ശ്രീപാദക്ഷേത്രം എന്നിവയെല്ലാം നമ്മുടെ പൂര്‍വ്വികന്മാരല്ലാതെ മറ്റാരാണ് നിര്‍മിച്ചത്? അവയില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ എപ്പോഴെങ്കിലും ഭൂതഗണത്തെ കൂട്ടുപിടിച്ചിട്ടുണ്ടോ? ആ ക്ഷേത്രങ്ങള്‍ നമ്മുടെ സാമൂഹികാഭിമാനത്തിന്റെയും വാസ്തുവിദ്യയുടെയും പ്രതീകങ്ങളാണെങ്കില്‍ പണീതീരാതെ കിടക്കുന്നവ അപമാനഭാരത്തിന്റെയും നിരുത്തരവാദപരമായ കൃത്യവിലോപത്തിന്റെയും മൂകസാക്ഷികളാണ്. പിടഞ്ഞുമരിച്ച കരുത്തിന്റെയും കൈവിരുതിന്റെയും ഗതികിട്ടാപ്രേതങ്ങളാണ്.
ഉണരുന്ന ഹിന്ദു ആദ്യം ഈ ഭൂതബാധയില്‍നിന്ന് സ്വയം ഊരുകയാണ് വേണ്ടത്. ഈശ്വരനിലും ക്ഷേത്രങ്ങളിലും വിശ്വാസമിലാത്ത യുക്തിവാദികളുടെ നിലയ്‌ക്കല്ല, യുക്തിബോധമുള്ള വിശ്വാസിയുടെ നിലയ്‌ക്ക് അവന്‍ ആത്മപരിശോധന നടത്തി സ്വയം ചോദിക്കണം: ഒരു രാത്രികൊണ്ട് മുക്കാല്‍ഭാഗം പണിതീര്‍ത്ത ഭൂതഗണങ്ങള്‍ക്കു വന്നെത്താന്‍ പിന്നീടും രാത്രികള്‍ ഉണ്ടായിരുന്നില്ലേ? മുഹൂര്‍ത്തം അന്നു മാത്രമേ ഉണ്ടായിരുന്നുള്ളോ? നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും അനുകൂലമായ മുഹൂര്‍ത്തം പിന്നീട് വന്നില്ലേ? അമ്പലത്തില്‍വച്ച് വിവാഹം നടത്താന്‍ മുഹൂര്‍ത്തം നോക്കേണ്ടതില്ല എന്ന് പില്‍ക്കാലങ്ങളില്‍ വിധിച്ച ഹിന്ദുവിന്റെ ഭൂതസുഹൃത്തിന് എന്തേ ആ യുക്തി തോന്നിയില്ല, തോന്നുന്നില്ല? പുറമേക്ക് ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ക്ക് അവന്റെ ഹൃദയം ഉത്തരം പറയും. ആ ‘അവനി’ല്‍ നാമോരോരുത്തരും പെടുന്നു. അതുകൊണ്ടുത്തരം ഇവിടെ വേറെ എഴുതുന്നില്ല.
ഉണരുന്ന ഹിന്ദുവിന്റെ ഇന്നത്തെ കര്‍ത്തവ്യം ഈ പണിതീരാത്ത ക്ഷേത്രങ്ങളെ, ഈ വക പൗരുഷഹീനമായ ഐതിഹ്യങ്ങളില്‍നിന്ന് വിമോചിപ്പിച്ച്, അവയുടെ പണിതീര്‍ക്കാന്‍ ബൃഹത്തായ ഒരു പദ്ധതിയിടുക എന്നതാണ്.
(ആര്‍എസ്എസ് മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)
(തുടരും)
















