ധര്‍മമെന്ന പദം പ്രഗല്‍ഭവും പ്രബലവും ആശയാവിഷ്‌കരണത്തില്‍ പരമവുമാണ്. ധര്‍മഗണനയില്ലാതെ മനുഷ്യജീവിതത്തിന് ഒരുകാലത്തും നിലകൊള്ളാനാവില്ല.
ശരീരം മറ്റുജീവികള്‍ക്കുമുണ്ടെന്നതു ശരിതന്നെ; പക്ഷേ മനുഷ്യന് ഇന്ദ്രിയങ്ങള്‍ക്കുപുറമെ, വാക്കും ചിന്തയും ആലോചനയുമുണ്ട്. ഈ മൂന്നും ഒരിയ്‌ക്കലും ആരേയും മൃഗസമം ജീവിയ്‌ക്കാന്‍ അനുവദിയ്‌ക്കുന്നതല്ല; എന്നുവെച്ചാല്‍ മനുഷ്യന്‍ ചെയ്യുന്ന എന്തുപ്രവൃത്തിയും മനസ്സിന്റേയും ബുദ്ധിയുടേയും പരിഗണനയ്‌ക്കും ആലോചനാവിമര്‍ശനങ്ങള്‍ക്കും വിധേയമായേ തീരു.
അങ്ങനെവരുമ്പോഴാണ് പല ചോദ്യങ്ങളും പൊന്തിവരുന്നത്: ജീവിതമെന്ത്, എന്തിന്, പ്രവൃത്തികള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം, ശരിയേത്, തെറ്റേത്, ഒരുവന്റെ ജന്മത്തേയും സ്വഭാവത്തേയും നിയന്ത്രിയ്‌ക്കുന്ന പൂര്‍വഘടകങ്ങള്‍ വല്ലതുമുണ്ടോ, പാപവും പുണ്യവും എന്താണ്, ആചരണവ്യവഹാരങ്ങള്‍ക്ക് എന്തെങ്കിലും പൊതുവടിസ്ഥാനമൂല്യങ്ങളുണ്ടോ; ജീവിതത്തെ ചിട്ടപ്പെടുത്തുന്നതെങ്ങനെ, ചിട്ടപ്പെടുത്തിയ ജീവിതത്തിന്റെതന്നെ അന്തിമലക്ഷ്യമെന്ത്, പ്രവൃത്തിയ്‌ക്കും സംഭാഷണത്തിനും, മനനത്തിനും ആലോചനയ്‌ക്കുമുള്ള അഴകും ആഭരണങ്ങളുമെന്തെല്ലാം, ജീവിതവ്യവഹാരങ്ങളെ വിലയിരുത്തുന്ന വിചാരവാനായ മനുഷ്യന് ഒഴിച്ചുകൂടാത്തതാണ് ഇത്തരം പരിഗണന.
ധര്‍മശബ്ദത്തിന് എന്നും വലിയ വ്യാപ്തിയാണ്. ജീവിതത്തെ സംധാരണംചെയ്യുന്നതാണ് ധര്‍മം. ധര്‍മം ജീവിതാംഗമായിത്തീരണം. മൃഗങ്ങള്‍ക്ക് ഇതു വേണ്ട. മനുഷ്യന്റെ കാര്യത്തില്‍ മനസ്സിനും ബുദ്ധിയ്‌ക്കുമാണല്ലോ കൂടുതല്‍ സ്ഥാനം. ഇവ രണ്ടും കണക്കിലെടുത്തുവേണം ധര്‍മ ഗണന നടത്താന്‍. താത്കാലികവും ശാശ്വതവുമായ ആവശ്യങ്ങള്‍ ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് ഭാരതത്തില്‍ ധര്‍മനിരൂപണം പണ്ടേയ്‌ക്കുപണ്ടേ ചെയ്തിട്ടുള്ളത്.
ഇതില്‍ ശാശ്വതഭാവത്തിനു കാലഹരണമില്ല. എപ്പോഴും എവിടേയും ഏതു ഭാഷാരീതികള്‍ക്കും ചേര്‍ന്നതും ഉചിതവുമാണ് ഇത്. ശാശ്വതധര്‍മമൂല്യങ്ങള്‍ എന്നിതിനെ വിശേഷിപ്പിയ്‌ക്കാം.
ഭാരതീയധര്‍മഗണന ചിരപുരാതനം
ഭാരതത്തില്‍ പണ്ടേയ്‌ക്കുപണ്ടേ ഇത്തരം പരിഗണനകള്‍ ഉണ്ടായിട്ടുണ്ട്. അവ കാലാന്തരത്തില്‍ കൂടുതല്ക്കൂടുതല്‍ തെളിഞ്ഞുവരുകയും സുവ്യക്തമായി പ്രകടമാകയും ചെയ്തിട്ടുണ്ട്. വിചാരത്തിനും വിവേകത്തിനും പേരുകേട്ട ഭാരതീയപാരമ്പര്യം ഇവയെ ധര്‍മശാസ്ത്രമായി രേഖപ്പെടുത്തുകയും, അതു താമസിയാതെ ചിന്തകന്മാരും ഭരണാധിപന്മാരും അംഗീകരിയ്‌ക്കയും ചെയ്തു. ഇതിന്റെ തുറന്ന തെളിവാണ് യുധിഷ്ഠിരന്‍ നാരദനോടു നടത്തിയ അഭ്യര്‍ഥന, അന്വേഷണം.
ധര്‍മശാസ്ത്രത്തിന്റെ വക്താക്കള്‍ തപോധനരും മഹര്‍ഷിമാരുമായിരുന്നു. സ്വാര്‍ഥത വിട്ട്, പരാര്‍ഥനിഷ്ഠരായി, പലപ്പോഴും ഏകാന്തതയില്‍ കഴിഞ്ഞിരുന്ന ഇവരുടെ ചിന്തകള്‍ക്കും ആശയത്തെളിച്ചത്തിനും സമാജസ്‌നേഹത്തിനും ഭരണാധികാരികളടക്കം എല്ലാവരും വലിയ വിലയും ആദരവും കല്‍പിച്ചുപോന്നിട്ടുണ്ട്. തപോധനന്മാരുടെ ചിന്തകളും മൂല്യങ്ങളും സ്വാഭാവികമായും ഭാരതജനതയുടെ ആദര്‍ശവും ആചരണവുമായിത്തീര്‍ന്നു.
ആദ്യമായി ഗ്രഹിയ്‌ക്കുക, അനന്തരം അതുണരുക, തുടര്‍ന്ന് ആചരിയ്‌ക്കു ക; എന്നിട്ടുവേണം പ്രചരിപ്പിയ്‌ക്കാനെന്നതാണ് ഇവിടത്തെ പ്രശസ്ത മാനദണ്ഡം അധീതിബോധാചരണപ്രചാരണൈഃ (നൈഷധം 1.4). അതിനുള്ള പ്രാബല്യവും അംഗീകാരവും സ്വാധീനപ്രേരണകളും വ്യക്തമാക്കുന്നതാണ്, സ്വപിതാവ് രചിച്ചുപഠിപ്പിച്ച ശ്രീമദ്ഭാഗവതസംഹിതയുടെ ഭാഗമായി ശുകദേവന്‍ പരീക്ഷിത്തുമഹാരാജാവിനു ധരിപ്പിയ്‌ക്കുന്ന യുധിഷ്ഠിര-നാരദസംവാദം.
കേട്ടുപഠിയ്‌ക്കുന്നതാണ് ഈ പുണ്യഭൂമിയില്‍ പണ്ടേമുതല്‍ക്കുള്ള ശ്ലാഘ്യവും ഫലപ്രദവുമായ രീതി, സംസ്‌കാരം. അതുതന്നെയാണ് ഇത്തരം ശാസ്ത്രകഥനത്തിലൂടെ ഇന്നും തെളിഞ്ഞുവരുന്നത്. പണ്ഡിത-പാമരരെന്നോ പ്രഭുദരിദ്രരെന്നോ വ്യത്യാസമില്ലാതെ നൂറും ആയിരവും കണക്കില്‍ ജനങ്ങള്‍ സത്സംഗകുതുകികളായി തത്ത്വപ്രവക്താക്കളുടെ മുമ്പില്‍ വന്നിരുന്നു മണിക്കൂറുകള്‍ ശ്രവണം നടത്തുന്നതിനെപ്പറ്റി ആരും ചിന്തിയ്‌ക്കേണ്ടതുതന്നെ.
അദ്ഭുതം രചിച്ച ശിശുപാലാന്ത്യം
നായാട്ടില്‍പ്പെട്ടു ദാഹം പിണച്ച ദുരന്തത്തിനു പരിഹാരമായി പാണ്ഡവവംശജനായ പരീക്ഷിത്ത് പ്രായോപവേശം സ്വീകരിച്ചു. അപ്പോള്‍ അവിടെ വന്നെത്തിയ ശുകദേവന്‍ അദ്ദേഹത്തിനു പവിത്രത നല്‍കുന്ന ശ്രീമദ്ഭാഗവതതത്ത്വങ്ങള്‍ പറഞ്ഞുകൊടുത്തു. ഈ സംഭവകഥയോടെ തുടങ്ങുന്ന ഭാഗവതരചന പല തത്ത്വമൂല്യസിദ്ധാന്തങ്ങളും സംവാദങ്ങളും ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇതെല്ലാംതന്നെ മനുഷ്യജീവിതത്തെ ധന്യവും പ്രബലവും സമര്‍ഥവും കാര്യക്ഷമവുമാക്കാനാണുതാനും. ഭാഗവതകഥനമൊട്ടാകെ മനുഷ്യജീവിതത്തെ ചുറ്റിപ്പറ്റിനില്‍ക്കുന്നതത്രെ.
രാജസൂയ യാഗത്തില്‍ കൃഷ്ണനെ ഭര്‍ത്സിച്ചുകൊണ്ടിരുന്ന ശിശുപാലന്റെ വാക്കുകള്‍ ഉച്ചകോടിയിലെത്തിയതോടെ സുദര്‍ശനചക്രം ശിശുപാലശിരസ്സ് ഛേദിച്ചു. അപ്പോഴാണ് ഒരു തേജസ്സ് എല്ലാവരും കാണ്‍കെ ശിശുപാലദേഹത്തില്‍ നിന്നും നിര്‍ഗളിച്ചു കൃഷ്ണനില്‍ ചെന്നണഞ്ഞത്. ഈ വാര്‍ത്ത കേട്ടതും, യുധിഷ്ഠിരന്‍ നാരദമഹര്‍ഷിയോട് അത്തരം അസാമഞ്ജസ്യം സംഭവിച്ചതെങ്ങനെയെന്നു ചോദിച്ചു. അതിനുത്തരമായാണ് ജയവിജയന്മാരുടെ വൈകുണ്ഠചരിത്രവും ഹിരണ്യകശിപുപ്രഹ്ലാദചരിതവുമൊക്കെ മഹര്‍ഷി രാജാവിനെ ധരിപ്പിച്ചത്.
ആ കഥനമെല്ലാം പരിസമാപിച്ചു. എക്കാലത്തും പ്രാബല്യത്തിലുള്ളതും മനുഷ്യനു പരമലാഭം നേടിത്തരുന്നതുമായ ജീവിതരീതി എന്താണെന്ന് അപ്പോഴാണ് യുധിഷ്ഠിരന്‍ ചോദിച്ചത്.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്
















