ഡോക്ടര്‍ജിയുടെ പിന്‍ഗാമിയായ പൂജനീയ ഗുരുജിയും ഈയൊരു വീക്ഷണം തന്നെയാണ് സ്വയംസേവകരുടെയും നാട്ടുകാരുടെയും മുമ്പില്‍ വച്ചത്. രക്തസാക്ഷിത്വം വിലമതിച്ചുകൊണ്ടുതന്നെ അദ്ദേഹം അതിനെക്കുറിച്ചു പറഞ്ഞു. ‘ധീരോദാത്തതയുടെയും ആത്മത്യാഗത്തിന്റെയും അത്യുജ്വലമായ കര്‍മമാര്‍ഗത്തിലൂടെ രജപുത്രന്മാര്‍ നമ്മുടെ ചരിത്രത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന, ഭയാദരങ്ങള്‍ ജനിപ്പിക്കുന്ന അധ്യായമാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ലോകത്തിന്റെ സീമകള്‍ വരെ തിരിഞ്ഞുനോക്കിയാലും ഇതുപോലുള്ള ശൂരപരാക്രമമോ മഹാകാലനോടു കുട്ടിക്കളികളിക്കുന്ന ഉന്മത്തഭാവമോ മറ്റെങ്ങും കാണാന്‍ കഴിയില്ല. എന്നിരുന്നാലും ഒരു വസ്തുത അവശേഷിപ്പുണ്ട്. അവര്‍ പോര്‍ക്കളത്തിലിറങ്ങിയത് വിജിഗീഷു മനോഭാവത്തോടുകൂടിയായിരുന്നില്ല. മറിച്ച് മരണാഭിലാഷത്തോടുകൂടിയാണ്. അതായിരുന്നു അവരുടെ കരളിന്നുള്ളില്‍ മുഴച്ചുനിന്ന ആവേശം… ഇച്ഛിച്ചതുപോലെയാണ് ഫലം കിട്ടുക. ജയമാണ് ഇച്ഛിക്കുന്നതെങ്കില്‍ ജയം കിട്ടും. മരണമെങ്കില്‍ മരണം. അന്യാദൃശമായ ധൈര്യവും ആത്മാഭിമാനവും പ്രതിരോധബലവും പ്രകടമാക്കുന്നവയാണ് രജപുത്രരുടെ ആത്മാഹുതികള്‍. പക്ഷെ അതില്‍ അപഥ്യവും ആത്മഹത്യാപരവുമായ മരണോന്മുഖത പതിയിരിപ്പുണ്ട്. ‘മരിക്കാന്‍ പഠിപ്പിക്കുന്നതിനു പകരം ജീവിക്കാന്‍ പഠിപ്പിക്കൂ’ എന്ന ഡോക്ടര്‍ജിയുടെ തിരുത്തല്ലെ നമുക്ക് ഈ വാക്കുകളിലും കാണാന്‍ കഴിയുന്നത്?
സംഘശാഖയില്‍ ചൊല്ലുന്ന പ്രാതഃസ്മരണയിലും ആദ്യകാലത്ത് ഈ ‘മരിക്കാന്‍ പഠിപ്പിക്കൂ’ മനോഭാവം സ്ഫുരിക്കുന്ന രണ്ടുവരികളുണ്ടായിരുന്നു.
‘അനുക്തായേ ഭക്താ ഹരിചരണ സംസക്ത ഹൃദയഃ
അവിജ്ഞാതാ വീരാഃ സമരമധി സംപ്രാപ്തമരണഃ
എന്നായിരുന്നു ആ വരികള്‍. ‘യുദ്ധങ്ങളില്‍ മരണംവരിച്ച അറിയപ്പെടാത്ത വീരന്മാര്‍’ എന്ന സ്ഥാനത്ത് ‘യുദ്ധങ്ങളില്‍ ശത്രുക്കളെ പിഴുതെറിഞ്ഞ അറിയപ്പെടാത്ത വീരന്മാര്‍’ (അധിസമരമുദ്ധ്വസ്ത രിപവഃ)എന്നാക്കി. ഈ വീക്ഷണമുള്‍ക്കൊണ്ട് കൊണ്ടു വളര്‍ന്ന ഒരു സ്വയംസേവക സഹോദരന്‍ പില്‍ക്കാലത്ത് ഇതുപോലൊരു തിരുത്തു നടത്തിയത് ഈ സമയത്തോര്‍മവരുന്നു. ‘കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം’ എന്ന വരി കേട്ടപ്പോള്‍ അദ്ദേഹം തിരുത്തിപ്പാടി, ‘കപടലോകത്തിലത്യന്തദുര്‍ബല ഹൃദയമുണ്ടായതാണെന്‍ പരാജയം.’ ആദ്യത്തേതില്‍ നമുക്ക് ഒരു വിലാപം കാണാന്‍ കഴിയുമ്പോള്‍ രണ്ടാമത്തേതില്‍ ഉദ്‌ബോധനം കാണാന്‍ കഴിയുന്നു.
ഡോക്ടര്‍ജി പൗരുഷത്തിന്റെ ആരാധകനായിരുന്നു. ആത്മബലത്തിന്റെ ഉപാസകനായിരുന്നു. അത് ഏറ്റവും കൂടുതല്‍ തെളിഞ്ഞു കാണുന്നത് അദ്ദേഹം ഏര്‍പ്പെടുത്തിയ സംഘപ്രാര്‍ത്ഥനയിലാണ്, സംഘം ഈശ്വരീയമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് ചെയ്തുതീര്‍ക്കാന്‍ നിങ്ങളും ഞാനുമാണ് കച്ചകെട്ടിയിറങ്ങേണ്ടത്. ‘ത്വദീയായ കാര്യ’ത്തിന് ‘ഇയംകടീ’യാണ് ബന്ധിച്ചിരിക്കുന്നത്. അതേ ദൃഷ്ടിയിലാണ് അദ്ദേഹം അവതാരങ്ങളെയും മഹാപുരുഷന്മാരെയും നോക്കിക്കണ്ടത്. 1936 ല്‍ വാര്‍ധായിലെ സംഘശിബിരം ചുറ്റിക്കാണുന്നതിനിടയില്‍ അവിടത്തെ പുസ്തക വില്‍പ്പനശാല കാണാനിടയായ മഹാത്മാഗാന്ധി ഡോക്ടര്‍ജിയോട് ചോദിക്കുകയുണ്ടായി ‘ഇവിടെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പടങ്ങള്‍ വച്ചിരിക്കുന്നല്ലോ; എന്തുകൊണ്ട് ശിവന്റെയും ഗണപതിയുടെയും പടങ്ങള്‍ വച്ചിട്ടില്ല. ഡോക്ടര്‍ജി കൊടുത്ത ഉത്തരം ഹ്രസ്വമെങ്കിലും ആഴമുറ്റതായിരുന്നു. ‘ദേവന്മാരുടെ പടങ്ങളല്ല വച്ചിരിക്കുന്നത്, വീരപുരുഷന്മാരുടേതാണ്!’
പൗരുഷം നശിച്ച ജനത മറ്റുള്ളവരിലും പൗരുഷം കാണുകയില്ല. പൗരുഷം കണ്ടാല്‍ത്തന്നെ അത് തിരിച്ചറിയുകയുമില്ല. അതിനെ അവര്‍ മനുഷ്യന്റെ ശേഷിയ്‌ക്കപ്പുറമുള്ള അമാനുഷികതയായി കണക്കുകൂട്ടും. അങ്ങനെ ആ പുരുഷോത്തമന്മാരെ അദ്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ള ദേവന്മാരും അവരുടെ അവതാരങ്ങളുമായി കരുതും. ഈ ദുഷ്പ്രവണതയെ ഡോക്ടര്‍ജി അടിമുടി എതിര്‍ത്തു. ഒരിക്കല്‍ പ്രസംഗമധ്യേ അദ്ദേഹം ഒരനുഭവം പറഞ്ഞു:
‘ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ പരിചയമുള്ള ഒരതിഥി വന്നു. അദ്ദേഹം നിത്യം കുളി കഴിഞ്ഞ് അധ്യാത്മരാമായണത്തിലെ ഒരധ്യായം വായിക്കും. ഒരു ദിവസം ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘ഇന്നുംകൂടി താങ്കള്‍ രാമായണം വായിച്ചുവല്ലോ. അപ്പോള്‍ അതില്‍ പറഞ്ഞതനുസരിച്ച് നിശ്ചയമായും പെരുമാറാന്‍ നോക്കുന്നുണ്ടാവും. ഇല്ലേ? ഉടന്‍ അദ്ദേഹത്തിന് ശുണ്ഠി വന്നു. അദ്ദേഹം പൊട്ടിത്തെറിച്ചു. എന്ത്? താങ്കള്‍ രാമനേയും കൃഷ്ണനേയും ധിക്കരിക്കയാണോ? ഈശ്വരന്റെ ഗുണം മനുഷ്യരില്‍ വരുമോ? അതു നേടാനല്ല ഞാന്‍ വായിക്കുന്നത്. പുണ്യം നേടാനാണ്, മുക്തി നേടാനാണ്.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)
(തുടരും)
















