അപൂര്‍വമായ അദ്ഭുതമെന്നോണം ഹൈന്ദവമാനസത്തിന് മന:ശാസ്ത്രപരമായ കായകല്‍പം കലവറയില്ലാതെ മുന്നോട്ടുവന്ന ഒരു ആംഗലവനിതയുണ്ട്. അവരാണ് ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ മകളായ മാര്‍ഗരറ്റ് നോബിള്‍. ഭാരതാംബയുടെ തൃച്ചേവടികളില്‍ നിവേദിക്കപ്പെട്ടതുകൊണ്ട് അവര്‍ നിവേദിതയെന്നറിയപ്പെട്ടു. ഗുരുവായ സ്വാമി വിവേകാനന്ദന്റെ ആക്രാമികത അവരുടെ വാക്കിലും പ്രവൃത്തിയിലും ഉണ്ടായിരുന്നു. ‘തസ്മാത്ത്വമുത്തിഷ്ഠ’ എന്ന ധ്വനിയിലായിരുന്നു അവര്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തത്.
അവര്‍ ഹിന്ദുത്വത്തെ ആക്രാമിക ഹിന്ദുത്വം എന്നു വിശേഷിപ്പിച്ചു. അത് നമ്മില്‍ വരുത്തേണ്ട വീക്ഷണ വ്യത്യാസത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ആ വാക്കുകള്‍ ശ്രദ്ധിക്കുക; ‘ആക്രാമികതയാണ് ഇന്ന് വിദ്യാലയങ്ങളിലും പഠനമുറികളിലുമിരിക്കുന്ന ഭാരതത്തിന്റെ പ്രബലസ്വഭാവമാവേണ്ടത്.
ആക്രാമികതയും ആക്രാമികതയുടെ ആദര്‍ശങ്ങളും, നിഷ്‌ക്രിയത്വത്തിനു പകരം സക്രിയത്വം, ദൗര്‍ബല്യത്തിന്റെ കൊടിക്കുപകരം ശക്തിയുടെ കൊടിക്കൂറ, നിരന്തരമായി കീഴടങ്ങുന്ന പ്രതിരോധത്തിനു പകരം ആക്രമിച്ചു കയറുന്ന സൈന്യത്തിന്റെ മാറ്റൊലി കൊള്ളുന്ന നിര്‍ഘോഷങ്ങള്‍, മനോഭാവത്തില്‍ ഇങ്ങനെയൊരു മാറ്റം വരികയെന്നതുതന്നെ ഒരു വിപ്ലവം സാധിക്കലാണ്. അതുകൊണ്ട് ഹിന്ദുത്വത്തെ ഇനിമേല്‍ ഹൈന്ദവാചാരങ്ങളുടെ രക്ഷിതാവായല്ല,
ഹൈന്ദവചാരിത്ര്യത്തിന്റെ സ്രഷ്ടാവായാണ് കാണുന്നതെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ സ്വയം രക്ഷിക്കുകയല്ല, മറ്റുള്ളവരെ മാറ്റിയെടുക്കുകയാണ് നമ്മുടെ കൃത്യം. പടിപടിയായി നാം ചെന്നെത്തിയ സ്ഥാനം നിലനിര്‍ത്തണമെന്നല്ല, മുന്‍പൊരിക്കലും ഇല്ലാതിരുന്നതു നേടിയെടുക്കണമെന്നതാണ് നമ്മുടെ നിശ്ചയം. അന്യര്‍ക്കു നമ്മോടുള്ള മനോഭാവം എന്തെന്നതല്ല ഇനിയത്തെ പ്രശ്‌നം. അവരെപ്പറ്റി നാമെന്തു വിചാരിക്കുന്നുവെന്നതാണ്. നാമെത്ര നിലനിര്‍ത്തിയെന്നതല്ല എത്ര കൂട്ടിച്ചേര്‍ത്തുവെന്നാണിനിയുള്ള ചോദ്യം”
ഈ സാമൂഹ്യപൈതൃകമാണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിനു കിട്ടിയത്. മനസാ വാചാ കര്‍മണാ അപാര സംഘാടകനായിരുന്ന അദ്ദേഹം മേല്‍പ്പറഞ്ഞ വിജിഗീഷു ചിന്താഗതി സംഘടനാതലത്തില്‍ വ്യാപകമാക്കി. ആശയതലത്തില്‍നിന്ന് ജനകീയതലത്തിലേക്ക് അതിനെ പ്രസരിപ്പിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ക്കൂടി വളര്‍ന്നുവന്ന സാമൂഹിക പ്രവര്‍ത്തകരുടെ ജീവിതത്തെ നോക്കിക്കാണുന്ന കാഴ്ചപ്പാടില്‍ പ്രകടകമാക്കി. വിലാപരഹിതവും വിജയോന്മുഖവും ആക്രാമികവും സ്വാഭിമാന പ്രകടനവുമായ ജീവിതവീക്ഷണം സ്വന്തം ഉദാഹരണത്തില്‍ക്കൂടി ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സ്വന്തം അനുയായികളില്‍ വളര്‍ത്തിയെടുത്തു.
അദ്ദേഹത്തിന്റെ എഴുത്തുകുത്തുകടലാസു തന്നെ ഒന്നാമത്തെ ഉദാഹരണമായിരുന്നു. അതിന്റെ മുകളില്‍ അദ്ദേഹം ഭക്ത തുക്കാറാമിന്റെ രണ്ടുവരികള്‍ അച്ചടിച്ചിട്ടുണ്ടായിരുന്നു. ‘ശിഷ്ടന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യുക എന്നതാണ് ശരിയായ ദയ’ എന്നായിരുന്നു അത്. ഇതില്‍ക്കൂടി ദയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം നമുക്ക് മനസ്സിലാകും.
‘ദയ’ കേവലം ഏകപക്ഷീയമായ സദ്‌വികാരസ്ഫുരണമല്ല; സാമൂഹികമായ ഒരു വശവും കൂടിയുണ്ടതിന്. വൈയ്യക്തികമേന്മയോടൊപ്പം സാമൂഹിക നന്മയുംകൂടി ‘ശരിയായ ദയ’ ഉറപ്പുവരുത്തേണ്ടതുണ്ട് എന്നാണ് തുക്കാരാമന്‍ വിവക്ഷിക്കുന്നത്. അതുതന്നെയായിരുന്നു ഡോക്ടര്‍ജിയുടെയും വിശ്വാസം. അനര്‍ഹരേയും അനാശാസ്യരേയും ഭസ്മാസുരന്മാരാക്കി ഉയര്‍ത്തുന്ന ഉദാരമതികളുടെ ദയാവായ്‌പ് ഫലത്തില്‍ ദയാവൈകൃതമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഒരു സ്ഥലത്തു സന്ദര്‍ശനാര്‍ത്ഥം ചെന്നപ്പോള്‍ അദ്ദേഹം ‘എങ്ങനെ മരിക്കണമെന്ന് എന്നെ പഠിപ്പിക്കൂ’ എന്ന ഉദ്ധരണി എഴുതി ഒട്ടിച്ചതു കണ്ടു. ഉടന്‍ അദ്ദേഹം പ്രതികരിച്ചു ‘എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിക്കൂ’. ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും പൗരുഷവും രക്തത്തിലലിഞ്ഞു ചേര്‍ന്ന കര്‍മധീരനു മാത്രമേ ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയൂ.
ഡോ. എസ്. രാധാകൃഷ്ണന്റെ ഒരു സംഭാഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനോട് ഒരു കേരളീയ സഹൃദയന്‍, നിരാശകാരണം കെട്ടിത്തുങ്ങിമരിച്ച ഒരു യുവകവിയെക്കുറിച്ച് പറഞ്ഞുവത്രെ. ഉടന്‍ ആ ഹൈന്ദവദാര്‍ശനികന്‍ അഭിപ്രായപ്പെട്ടുപോലും ‘ആത്മബലമില്ലാത്ത അത്തരം കവികള്‍ ജീവിച്ചിരുന്നെങ്കിലും അവര്‍ക്ക് മനുഷ്യന്റെ നിലവാരമുയര്‍ത്തുന്ന വിലയേറിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമായിരുന്നില്ല.’
(തുടരും)
















