നവോത്ഥാനമെന്നത് അടിസ്ഥാനപരമായി മനഃശാസ്ത്രപരമായ പ്രക്രിയയുടെ ആരംഭമാണ്. അത് എല്ലാ മനുഷ്യവ്യവഹാരമേഖലകളിലും ചെന്നലയ്‌ക്കും. മതസിദ്ധാന്തങ്ങളുടെ പുനരാഖ്യാനം മാത്രമാണത് എന്നു ധരിക്കുന്നത് ശരിയല്ല. ഉണര്‍ന്നാല്‍, ഉണര്‍ന്നവന്‍ ചുറ്റുമുള്ളത് നോക്കിക്കാണുന്നതുപോലെ നവോത്ഥിത സമൂഹവും സര്‍വതോമുഖമായ നവവീക്ഷണം കൈക്കൊള്ളും. അതിന്റെ ആത്മസത്ത കളയാതെ, കൈവെടിയാതെ, അത് പുതിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണും, വെല്ലുവിളികളെ നേരിടും, ജീവിതത്തില്‍ വേണ്ടതായ പരിവര്‍ത്തനം നടത്തും.
അടിമത്തത്തിന്റെ ഉരുക്കുനുകം വലിച്ചെറിയാന്‍ കൊതിച്ച ഈ പ്രാചീനരാഷ്‌ട്രം വീണ്ടുമൊരിക്കല്‍ പൗരുഷമെന്ന അടിസ്ഥാന ഗുണത്തിനുവേണ്ടി വെമ്പല്‍കൊണ്ടു. അതും നവോത്ഥാനത്തിന്റെ ഒരു സ്പഷ്ടവശമായിരുന്നു. സ്വാമി വിവേകാനന്ദനും ദയാനന്ദനുമെല്ലാം എങ്ങനെയാണ് അതിന് കളമൊരുക്കിയത് എന്ന് പറഞ്ഞുകഴിഞ്ഞു. അവര്‍ രണ്ടുപേരും സന്യാസിമാരായിരുന്നു. അവര്‍ക്ക് പുറമേ സന്യാസികളല്ലായിരുന്ന സമൂഹനേതാക്കന്മാരും അവരവരുടെ മേഖലകളില്‍ പ്രസ്തുത പൗരുഷ പുനര്‍വിജൃംഭണത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ ഒന്നാമന്‍ ബംഗാളിലെ ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണെന്ന് പറയാം. അദ്ദേഹത്തിനുശേഷമാണ് മഹാരാഷ്‌ട്രയില്‍ ലോകമാന്യതിലകന്‍, പഞ്ചാബില്‍ ലാലാ ലജ്പത്‌റായ്, തമിഴ്‌നാട്ടില്‍ സുബ്രഹ്മണ്യ ഭാരതി മുതലായവര്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടത്. അവരെല്ലാവരും തന്നെ പൗരുഷത്തിന്റെ ഗായത്രികള്‍ ഗാനം ചെയ്തവരായിരുന്നു. സമൂഹത്തിന്റെ തളര്‍ച്ച ബാധിച്ച നട്ടെല്ലില്‍ പൗരുഷത്തിന്റെ സഞ്ജീവനി കടത്തിവിട്ടവരായിരുന്നു.
വന്ദേമാതരത്തിന്റെ രചയിതാവെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ബങ്കിംചന്ദ്ര ചാറ്റര്‍ജി അന്ന് ‘ലാത്തി’ക്കു ഒരു സ്തുതിഗീതമെഴുതി. അതില്‍ക്കൂടി അദ്ദേഹം നാട്ടുകാരെ ഉണര്‍ത്തുന്നു. അവരുടെ ഭൂതകാല പൗരുഷം ഓര്‍മിപ്പിക്കുന്നു. ഇന്നത്തെ ദയനീയ നില ചിത്രീകരിച്ച് അവരെ കളിയാക്കി ഇളക്കിവിടുന്നു. ‘ലാഠിസ്തവം’ എന്ന കവിതയില്‍ അദ്ദേഹം പറയുകയാണ്.
ഓ, ലാത്തി നിന്റെ ദിവസങ്ങള്‍ കഴിഞ്ഞു. നീ ജനിച്ചതു മുളക്കൂട്ടത്തിലാണ്, സംശയമില്ല. എന്നാല്‍ നീ വിദ്യാഭ്യാസം നേടിയ ഒരാളുടെ കൈയിലാണെങ്കില്‍ നിനക്കു ചെയ്യാന്‍ കഴിയാത്തതായി ഒന്നുംതന്നെയില്ല. എത്രയെത്ര പരിചകള്‍ ഉടച്ചുകളഞ്ഞു! നിന്റെ ആഞ്ഞടിയേറ്റപ്പോള്‍ റൈഫിളുകളും ബയ്‌നറ്റുകളും പട്ടാളക്കാരുടെ കൈയില്‍നിന്നു പറപറന്നില്ലേ? കൈയൊടിഞ്ഞ് അവര്‍ ഓടി രക്ഷപ്പെട്ടില്ലേ?
ഓ, ലാത്തി വംഗഭൂമിയില്‍ നീ ചാരിത്ര്യം, മാനം, അന്തസ്സ് എന്നിവ കാത്തുപോന്നില്ലേ? ആളും നെല്ലും കാത്തുരക്ഷിച്ചില്ലേ? ഹൃദയവും മനസ്സും ഉറപ്പിച്ചുനിര്‍ത്തിയില്ലേ? ദ്രോഹിച്ചുകൊണ്ടിരുന്ന അക്രമികള്‍ നിന്റെ പേരുകേള്‍ക്കേ ആലിലപോലെ വിറച്ചില്ലേ? കൊള്ളക്കാര്‍ പേടിച്ചു കിടിലം കൊണ്ടില്ലേ? നീയല്ലെ നീലം കൃഷിക്കാരെ ചൂഷണം ചെയ്യുന്നത് നിര്‍ത്തിയത്? എന്നാല്‍ അയ്യോ പാവം! ലാത്തീ, നിന്റെ മേന്മ മാഞ്ഞുപോയി. നീ ഇന്നു ബാബുമാരുടെ കൈയിലെ വെറും ഊന്നുവടി! നായയേയോ കുറുനരിയേയോ അടുത്തെങ്ങാനും കണ്ടാല്‍ പേടിച്ചുവിറയ്‌ക്കുന്ന അവരുടെ കൈയില്‍പ്പെട്ട നീ ഒരു കൊച്ചു കുര കേട്ടാല്‍ മതി, നിലംപതിക്കുന്നു!
കഷ്ടം, നിന്റെ പണ്ടത്തെ ഉശിരു പൊയ്‌ക്കഴിഞ്ഞു. ഇന്നു സ്വര്‍ഗത്തിലെത്തിയിരിക്കയാണോ എന്തോ! ദേവേന്ദ്രന്റെ പൂങ്കാവനത്തിലെ പാരിജാതത്തിനു മുട്ടുകൊടുക്കാന്‍ നിന്നെ കുഴിച്ചുറപ്പിച്ചിരിക്കയാണെന്നു തോന്നുന്നു. നിശ്ചയമായും നിന്റെമേല്‍ ചവിട്ടിയിട്ടായിരിക്കണം സ്വര്‍ഗത്തിലെ പെണ്ണുങ്ങല്‍ കല്‍പതരുവില്‍നിന്ന് ധര്‍മാര്‍ഥകാമങ്ങളാകുന്ന കനികള്‍ പറിച്ചെടുക്കുന്നുണ്ടാകുക. അവയിലൊന്നെങ്കിലും കീഴ്‌പോട്ട് ഈ മണ്ണിലെറിഞ്ഞു കനിയണേ!
ഇവിടെ നിന്ദാവചനങ്ങളില്‍ക്കൂടി ചൊടിപ്പിച്ച് ബങ്കിംചന്ദ്രന്‍ നാട്ടുകാര്‍ക്കുള്ളിലെ പൗരുഷം ഉണര്‍ത്തിവിടുകയാണ് ചെയ്യുന്നത്.
അദ്ദേഹത്തെ അതേ വഴിയില്‍ പിന്തുടര്‍ന്ന ആളായിരുന്നു ലോകമാന്യതിലകന്‍. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ്. അതു ഞാന്‍ നേടിയെടുക്കുക തന്നെ ചെയ്യും’ എന്ന് അദ്ദേഹം പറഞ്ഞത് പ്രസിദ്ധമാണല്ലൊ. സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ദേശീയാത്മാവിന്റെ സുധീരഗര്‍ജ്ജനമായിരുന്നു അത്. ഇതുപോലെ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്നത്തെ വിപ്ലവകാരികള്‍ക്ക് ഗീതാധ്വനിപോലെയായിരുന്നു ആ വാക്കുകള്‍. അവ അവരെ ദേശത്തെ വിമോചിപ്പിക്കാന്‍ വെമ്പുന്ന പ്രമത്തസൈനികരാക്കി. അതിന്റെ ഫലമായിട്ടാണ് ബ്രിട്ടീഷുദ്യോഗസ്ഥനായ വാലന്‍ടൈന്‍ ഷിറോള്‍ തിലകനെ ‘ഇന്ത്യന്‍ കലാപത്തിന്റെ ജനയിതാവ്’ എന്ന് അപഹസിച്ചു വിളിച്ചത്. ഇതൊക്കെ ശരിയാണെങ്കിലും ഇതിനേക്കാളെല്ലാം അതിപ്രധാനവും ജനമാനസത്തിന്റെ ദൃഷ്ടിയില്‍ ദൂരവ്യാപകവുമായ അമൂല്യസംഭാവന തിലകന്‍ നല്‍കിയിട്ടുണ്ട്.
അതദ്ദേഹത്തിന്റെ ഗീതാരഹസ്യമെന്ന ഭാഷ്യമായിരുന്നു. അതില്‍ക്കൂടി ആ കര്‍മധീരന്‍, നാളിതുവരെ രാഷ്‌ട്രശരീരത്തില്‍ കലിപോലെ കടന്നുകൂടിയ, ഇച്ഛാശക്തി നശിപ്പിക്കുന്ന, വിധിവാദത്തിന്റെ കടയ്‌ക്കല്‍ ആഞ്ഞുവെട്ടുകയാണുണ്ടായത്, ജനതയെ ആകമാനം കര്‍മോന്മുഖവും കര്‍മതല്‍പ്പരവും കര്‍മബദ്ധവുമാക്കാന്‍ അത് സഹായിച്ചു. ഹിന്ദുജനതയുടെ ക്ലീബവീക്ഷണത്തെ മാറ്റിയെടുക്കുന്നതില്‍ വിപ്ലവാത്മകമായ സ്ഥാനമാണ് തിലകന്റെ ഗീതാരഹസ്യത്തിനുള്ളത് എന്ന് പലരും മനസ്സിലാക്കുന്നില്ല. പലരുമതിനെ കേവലമൊരു മതവ്യാഖ്യാന ഗ്രന്ഥമായി കരുതുന്നു.
തെക്കുഭാഗത്ത് തമിഴ്‌നാട്ടിലെ സുബ്രഹ്മണ്യഭാരതിയും ഇതേ പൗരുഷത്തിന്റെ ഉദ്ഗാതാവായിരുന്നു അരവിന്ദന്റെ വന്ദേമാതരം അദ്ദേഹം അതേപടി വിവര്‍ത്തനം ചെയ്തു. ‘പേയവള്‍ കാണേങ്കള്‍ അന്നൈ’ എന്ന വരികളില്‍ക്കൂടി അദ്ദേഹം പാടുകയാണ്. ‘അമ്മ ഭയങ്കരിയാണ്. അവള്‍ പേയ് പിടിച്ചിരിക്കുന്നു. കൈയില്‍ തീ പിടിച്ചു കറങ്ങി നടക്കുന്ന പേയ് പിടിച്ച ശിവനാണ് (പിത്തന്‍ ശിവന്‍) അവളുടെ കാമുകന്‍. കോടിക്കണക്കിന് ശത്രുക്കള്‍ വന്നാലും (മാരതര്‍ കോടി വന്നാലും) ഒരു ഞൊടിക്കുള്ളില്‍ അവളവരെ ഭസ്മമാക്കും. ലങ്കയിലെ രാക്ഷസനെ കൊന്നൊടുക്കിയ വില്ലാണവളുടെ കൈയില്‍. കുരുക്ഷേത്രത്തില്‍ ഗീത പാടിയ വായയാണ് അവളുടെയും വായ…
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)
(തുടരും)
















