കാട്ടാക്കട: വേനല്‍ കടുത്തതോടെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കുമെന്ന് മന്ത്രി മാത്യു റ്റി. തോമസ്. നഗരത്തില്‍ ഇപ്പോള്‍ ലഭ്യമാക്കുന്ന ജലവിതരണം മെയ് പതിനഞ്ചു വരെ മാത്രമേ നടക്കൂ. ഇത് ക്രമീകരണങ്ങള്‍ വരുത്തി ഇരുപത്തിരണ്ടുവരെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. അതിനിടെ ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാര്‍ഡാം കാപ്പുകാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.വേനല്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പേപ്പാറയിലും നെയ്യാര്‍ഡാമിലും ക്യാച്ച്‌മെന്റ് ഏരിയകളില്‍ ജല നിരപ്പ് ഉയരുന്നില്ല. നെയ്യാര്‍ഡാമില്‍ ഇപ്പോള്‍ പതിമൂന്നു മില്യണ്‍ എംക്യൂബ് വെള്ളമാണുള്ളത്. ഇത് കഴിഞ്ഞവര്‍ഷത്തേതിലും കുറവാണ്.
കാപ്പുകാട് നിന്ന് അരുവിക്കര ജലശുദ്ധീകരണശാല വരെ പ്രത്യേക ചാലുകള്‍ നിര്‍മിക്കാമോ എന്ന് പരിശോധിക്കും. വനംവകുപ്പിന്റെ അനുമതി ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടാനാകുമോ എന്ന് പരിശോധിക്കും. വ്യക്തത വരുത്താന്‍ ഇനിയും പരിശോധനകള്‍ വേണം. പ്രത്യേക പ്ലാറ്റ്‌ഫോം നിര്‍മിച്ച് കാപ്പുകാട് നിന്ന് പമ്പ് ചെയ്ത് പൈപ്പിലൂടെ തോടുകളില്‍ വെള്ളം എത്തിക്കുക. അവിടെ നിന്ന് ആവശ്യമായ സ്ഥലങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിഗണനയിലുള്ളത്.
നെയ്യാര്‍ഡാമിന്റെ ഇടതു, വലതുകര കനാലുകള്‍ തുറന്നുവിടേണ്ടത് അത്യാവശ്യമാണ്. തദ്ദേശവാസികളുടെ ആവശ്യങ്ങള്‍ പരിപൂര്‍ണമായി ഇല്ലാതാക്കി നഗരത്തിലേക്ക് വെള്ളം കൊണ്ടു പോകാന്‍ കഴിയില്ല. നെയ്യാറില്‍ നിന്ന് 25 ദിവസത്തില്‍ താഴെ മാത്രമേ കനാല്‍ തുറന്നുവിടാന്‍ കഴിയൂ. ഇപ്പോഴത്തെ അവസ്ഥയില്‍ നെയ്യാറിലെ ജലം കരമനനദിയില്‍ എത്തിക്കുമ്പോള്‍ ജലനിരപ്പ് താണാല്‍ കോടികള്‍ ചെലവഴിച്ച് നടത്തുന്ന പദ്ധതി വൃഥാവിലാകാനും സാദ്ധ്യതയുണ്ടെന്ന ആശങ്കയും മന്ത്രി പങ്കുവച്ചു. അടിയന്തരമായി കാപ്പുകാട്ടില്‍ നിന്ന് പഴയ പദ്ധതി പുനരുജ്ജിവിപ്പിച്ച് ഒന്നര കിലോമീറ്ററോളം ദൂരം പൈപ്പുകള്‍ സ്ഥാപിച്ച് കുമ്പിള്‍മൂട്ട് തോട്ടില്‍ എത്തിച്ച് അണിയിലക്കടവിലൂടെ അരുവിക്കരയില്‍ വെള്ളമെത്തിക്കാം എന്നാണ് കണക്കുകൂട്ടല്‍.
വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ രണ്ട് തരത്തിലുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. കാപ്പുകാട് നിന്ന് പൈപ്പ് ഒന്നര കിലോമീറ്റര്‍ ദൂരം സ്ഥാപിച്ച് കുമ്പിള്‍മൂട്ട് തോടില്‍ വെള്ളമെത്തിക്കുന്നതിനും ജനറേറ്റര്‍, പമ്പ് എന്നിവ സ്ഥാപിക്കുന്നതിനുമായി 13 കോടിരൂപയും ഇതേത്തുടര്‍ന്ന് കുമ്പിള്‍മൂട് തോട്ടിലൂടെ പൈപ്പ് അണിയിലക്കടവ് വരെ സ്ഥാപിച്ച് കരമനയാറില്‍ വെള്ളമെത്തിക്കുന്നതിന് 40 കോടിരൂപയുടെ എസ്റ്റിമേറ്റുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. അടിയന്തരമായി പണിതാലും ഒന്നരമാസം കൊണ്ടേ പൈപ്പ് സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള പണി തീര്‍ക്കാന്‍ കഴിയൂ. പക്ഷേ പണികള്‍ ടെണ്ടര്‍ നടത്തി ചെയ്യണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു. മന്ത്രിസഭയില്‍ ഇക്കാര്യം വയ്‌ക്കുന്നതിന് എസ്റ്റിമേറ്റ് അടക്കമുള്ളതും നടപടിക്രമങ്ങളും ഉടന്‍ സമര്‍പ്പിക്കാന്‍ മന്ത്രി ജലവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളിനോട് നിര്‍ദ്ദേശിച്ചു. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, വാട്ടര്‍ അതോറിട്ടി എംഡി ഷൈനിമോള്‍, ചീഫ് എഞ്ചിനിയര്‍ ലീന, നെയ്യാര്‍ഡാം ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വിനോദ്കുമാര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കാപ്പുകാട്ടെ പമ്പു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തും കുമ്പിള്‍മൂട് തോട്ടിന്റെ വിവിധ പ്രദേശങ്ങളും മന്ത്രിയും സംഘവും നേരിട്ട് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
















