കൊട്ടാരക്കര: രാമജന്മഭൂമി മാത്രമല്ല മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും കാശിവിശ്വനാഥ ക്ഷേത്രവും മോചിപ്പിക്കപ്പെടണമെന്ന് ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന്‍.
ഉജ്ജയിനിയിലെ സോമനാഥക്ഷേത്രം ഭാരതസര്‍ക്കാര്‍ എപ്രകാരം നിര്‍മ്മിച്ചോ അതുപോലെ ഈ മൂന്ന് ക്ഷേത്രവും പുനര്‍നിര്‍മിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ വിശ്വഹിന്ദുപരിഷത് കൊല്ലം ജില്ലാ സമിതി സംഘടിപ്പിച്ച ശ്രീരാമനവമി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ രാമന്‍ സര്‍വധര്‍മ സമഭാവനയുടേയും ദേശീയഐക്യത്തിന്റേയും പ്രതീകമാണ്. എന്നാല്‍ രാമക്ഷേത്രം രാമന്‍ ജനിച്ച മണ്ണില്‍ രാമന് ക്ഷേത്രം പാടില്ല പോലും. എല്ലാവര്‍ക്കും പള്ളിവയ്‌ക്കാനും പള്ളിക്കൂടങ്ങള്‍ പണിയാനും ഇടം കൊടുത്ത ലോകത്തിലെ ഏറ്റവും സമാധാനസ്‌നേഹിയായ ഹിന്ദുവിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ യാചിക്കേണ്ടി വരുന്നു. അയോദ്ധ്യയിലെ ബാബറിപള്ളി എന്ന് ഹിന്ദുവിരുദ്ധര്‍ വിളിച്ചിരുന്ന കെട്ടിടത്തെ തകര്‍ത്ത് അവിടെയുണ്ടായിരുന്ന രാമലാല വിഗ്രഹത്തെ വന്ദിച്ച് താല്‍ക്കാലിക ക്ഷേത്രം നിര്‍മിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണ് അയോദ്ധ്യയിലെ രാമക്ഷേത്രം.’
അക്രമികള്‍ തകര്‍ത്ത ക്ഷേത്രം ഹിന്ദുവിന് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദുപരിഷത് പുനലൂര്‍ ജില്ലാ രക്ഷാധികാരി എം.ശിവനപ്പന്‍നായര്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വരവിള വാസുദേവന്‍ അദ്ധ്യക്ഷനായിരുന്നു.
ജില്ലാസെക്രട്ടറി കെ.ബി.അജയകുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്‍.ദിവാകരന്‍, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ഡോ.ശ്രീഗംഗ, കുളത്തൂപ്പുഴ ഉണ്ണിക്കൃഷ്ണന്‍, ജയകൃഷ്ണന്‍, ഡോ.ശശിധരന്‍പിള്ള, കെ.ആര്‍.ഉണ്ണിത്താന്‍, ഡോ.ബാബുലാല്‍, അഡ്വ.കാവടിയില്‍ വിനോദ്, സന്തോഷ് വെട്ടിക്കവല, പാര്‍വതി മധു തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായുള്ള ശോഭായാത്ര പുലമണ്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ചു. നിരവധി കുട്ടികള്‍ പങ്കെടുത്തു.
















